പാമ്പാടി നെഹ്‌റു കോളജില്‍ മരണപ്പെട്ട ജിഷ്ണു കേസില്‍ അന്വേഷണ വിഭാഗത്തിന് തിരിച്ചടി:തെളിവായി കണ്ടെത്തിയ രക്തക്കറയില്‍ നിന്ന് ഡി എന്‍ എ വേര്‍തിരിക്കാനാവില്ലെന്ന് ഫോറന്‍സിക് വിഭാഗം

പാമ്പാടി നെഹ്‌റു കോളജില്‍ മരണപ്പെട്ട ജിഷ്ണു പ്രണോയ് കേസില്‍ അന്വേഷണ വിഭാഗത്തിന് വന്‍ തിരിച്ചടി. കേസില്‍ നിര്‍ണായക തെളിവായി കണ്ടെത്തിയ രക്തക്കറയില്‍ നിന്ന് ഡി എന്‍ എ വേര്‍തിരിക്കാനാവില്ലെന്ന് ഫോറന്‍സിക് വിഭാഗം വ്യക്തമാക്കി. ജിഷ്ണിവിന് മര്‍ദനമേറ്റെന്ന് പറയുന്ന പി ആര്‍ ഒയുടെ മുറിയില്‍ നിന്നും ഹോസ്റ്റല്‍ മുറിയില്‍ നിന്നും കണ്ടെടുത്ത രക്തക്കറയാണ് ഫോറന്‍സിക് പരിശോധനക്ക് അയച്ചിരുന്നത്.
ഇതില്‍ നിന്നും ഡി എന്‍ എ സാമ്പിള്‍ വേര്‍തിരിച്ചെടുക്കാനാവില്ലെന്നാണ് ഇപ്പോള്‍ ഫോറസന്‍സിക് അധികൃതര്‍ അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. പഴക്കവും ആവശ്യത്തിനുള്ള അളവിലും രക്തസാമ്പിള്‍ ലഭിക്കാതിരുന്നതാണ് ഡി എന്‍ എ വേര്‍തിരിക്കാന്‍ സാധിക്കാതിരുന്നത് എന്നാണ് തിരുവനന്തപുരം ഫോറന്‍സിക് ലാബ് അധികൃതര്‍ പറയുന്നത്. സംഭവം നടന്ന് ഒന്നര മാസത്തിന് ശേഷം അവസാനഘട്ട അന്വേഷണത്തിലാണ് പോലീസ് ഇവിടെ നിന്ന് രക്തക്കറ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നെഹ്‌റു കോളജിലെ വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും ജിഷ്ണുവിന്റേതെന്ന് സംശയിക്കുന്ന രക്തക്കറ ലഭിച്ചത്. മുറിയിലെ ചുമരില്‍ നിന്നും തറയില്‍ നിന്നുമായിരുന്നു രക്തക്കറ കണ്ടെത്തിയിരുന്നത്. നേരത്തെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ രക്തക്കറ ജിഷ്ണവിന്റെ രക്ത ഗ്രൂപ്പായ ഒ പോസിറ്റീവാണെന്ന് തെളിഞ്ഞിരുന്നു.
തുടര്‍ന്ന് അന്വേഷണ സംഘം നാദാപുരത്തെത്തി ജിഷ്ണുവിന്റെ മാതാപിതാക്കളുടെ ഡി എന്‍ എ ശേഖരിച്ചിരുന്നു. ജിഷ്ണുവിന്റെ മൃതദേഹത്തില്‍ പലയിടത്തും മുറിവുകള്‍ ഉണ്ടായിരുന്നത് മര്‍ദിക്കപ്പെട്ടെന്ന സംശയത്തിനിടയാക്കിയിരുന്നു. ജിഷ്ണുവിന്റെ കൈയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ടായിരുന്നു. ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്റെ റൂമില്‍ വച്ച് മര്‍ദിച്ചതായി ബന്ധുക്കളും ആരോപിച്ചിരുന്നു.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലും ഇക്കാര്യത്തെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. കോപ്പിയടി പിടിച്ചതിനെ തുടര്‍ന്ന് പ്രിന്‍സിപ്പിലിന്റെ റൂമില്‍ വിളിച്ച് വരുത്തി ഉപദേശിച്ചതിന് ശേഷം ജിഷ്ണുവിനെ വിട്ടയച്ചു എന്നായിരുന്നു കോളെജ് അധികൃതരുടെ വാദം. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലോക്കല്‍ പൊലീസ് ആദ്യ നടത്തിയ പരിശോധനകള്‍ തൃപ്തികരമല്ലെന്ന ആക്ഷേപം ബന്ധുക്കള്‍ നേരത്തേ തന്നെ ഉയര്‍ത്തിയിരുന്നു.
https://www.facebook.com/Malayalivartha

























