യുവനടി ആക്രമിക്കപ്പെട്ട കേസുമായി നടന്ന മാധ്യമ ചര്‍ച്ചയ്ക്കിടയില്‍ ദിലീപിനെതിരെ ആഞ്ഞടിച്ച ഉദയഭാനുവിന്റെ ആ വാക്കുകൾ സ്വന്തം ജീവിതത്തിൽ അറംപറ്റിയോ?

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി നടന്ന മാധ്യമ ചര്‍ച്ചയ്ക്കിടയില്‍ പറഞ്ഞത് അറംപറ്റിയതു പോലെയായി അഡ്വ. സി.പി. ഉദയഭാനുവിന്. കാല്‍ തല്ലിയൊടിക്കാന്‍ പറഞ്ഞുവിട്ടിട്ടു കൃത്യത്തില്‍ ആള്‍ മരിച്ചാല്‍ കൊലക്കുറ്റത്തിനുള്ള ശിക്ഷയാവും കിട്ടുകയെന്നായിരുന്നു ദിലീപ് കേസുമായി ബന്ധപ്പെട്ടുള്ള ഉദയഭാനുവിന്റെ അഭിപ്രായം. നടിയെ ആക്രമിച്ചു ഫോട്ടോ എടുക്കാനേ പള്‍സര്‍ സുനിക്കു ക്വട്ടേഷന്‍ നല്‍കിയിരുന്നുള്ളൂവെന്നും പീഡനം നടത്താന്‍ പറഞ്ഞില്ലെങ്കിലും അതിനാല്‍ കുറ്റം ഗൂഢാലോചനയാണെങ്കിലും മാനഭംഗത്തിനുള്ള ശിക്ഷ തന്നെ ദിലീപിനു ലഭിക്കുമെന്നാണ് ഉദയഭാനു അന്നു പറഞ്ഞത്.
റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ വി.എ. രാജീവിനെ ബന്ദിയാക്കാനേ പറഞ്ഞിരുന്നുള്ളൂവെന്നാണ് ഉദയഭാനു ഇന്നലെ പോലീസിന് മൊഴി നല്‍കിയത്. ചക്കര ജോണിക്ക് കക്ഷിയെന്ന നിലയിലുള്ള നിയമോപദേശം നല്‍കുക മാത്രമേ താന്‍ ചെയ്തിട്ടുള്ളൂവെന്നാണ് ഉദയഭാനുവിന്റെ വാദം. എന്നാല്‍ ഈ വിശദീകരണം കൊലപാതകക്കുറ്റം ഇല്ലാതാക്കുന്നില്ലെന്നാണു പോലീസിന്റെ നിലപാട്.
ഐ.പി.സി 302-ാം ചട്ട പ്രകാരം കൊലപാതകകേസാണ് ഉദയഭാനുവിനെതിരേ ചുമത്തിയിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യത്തിനായി അപ്പീല്‍ പോകാതിരുന്നത് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്റെ നിയമോപദേശത്തെ തുടര്‍ന്നായിരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായ ദുഷ്യന്ത് ദവേയില്‍നിന്ന് ഉദയഭാനു നിയമോപദേശം തേടിയിരുന്നു.
എഫ്.ഐ.ആര്‍. ഉള്‍പ്പെടെയുള്ള രേഖകള്‍ തര്‍ജമ ചെയ്ത് ഡല്‍ഹിക്ക് അയക്കുകയും ചെയ്തു. വകുപ്പ് 302 ആയതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിനു സാധ്യത കുറവാണെന്ന നിയമോപദേശമാണു ദുഷ്യന്ത് ദവേയില്‍നിന്നു ലഭിച്ചത്. എങ്കിലും ശ്രമിച്ചുനോക്കാമെന്നും ബുധനാഴ്ച തന്നെ ഡല്‍ഹിയിലെത്തി ഹര്‍ജി ഫയല്‍ ചെയ്യാമെന്നുള്ള അഭിപ്രായവും ദുഷ്യന്ത് ദവേ കൈമാറി. തുടര്‍ന്നു ഡല്‍ഹിക്കു പോകാന്‍ ടിക്കറ്റും ബുക്കു ചെയ്തിരുന്നു എന്നാണു സൂചന.
മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ സുപ്രീംകോടതിയില്‍നിന്നു തീര്‍പ്പുണ്ടാകുന്നതുവരെ അറസ്റ്റുണ്ടാവാതിരിക്കാന്‍ ഒളിവില്‍ മാറിനില്‍ക്കണം. എന്നാല്‍, പോലീസ് വീട്ടിലെത്തുകയും നോട്ടീസ് പതിപ്പിക്കുകയും തന്റെ വീടിനു നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ ഉദയഭാനു തീരുമാനം മാറ്റി. പോലീസിന്റെ പ്രവൃത്തികള്‍ വീട്ടുകാരെ പരിഭ്രാന്തിയിലാക്കിയത് അദ്ദേഹം തിരിച്ചറിഞ്ഞു.

പോലീസിന്റെ അടുത്ത നീക്കവും ഊഹിച്ചെടുത്ത ഉദയഭാനു കുടുംബാംഗങ്ങള്‍ക്കു മാനസികസംഘര്‍ഷത്തിനു ഇടനല്‍കാതെ തീരുമാനമുറപ്പിക്കുകയായിരുന്നു. തന്റെ അഭിഭാഷകരുമായി കൂടിയാലോചിക്കാതെ ഒറ്റയ്‌ക്കെടുത്ത തീരുമാനമായിരുന്നു പോലീസിനെ സഹോദരന്റെ വീട്ടിലേക്കു വിളിച്ചുവരുത്തിയുള്ള കീഴടങ്ങല്‍.
https://www.facebook.com/Malayalivartha






















