ദുബായിൽ നിന്നും മൂന്നേകാൽ കോടി തട്ടിയ യുവാവ് കുടുംബത്തോടെ കേരളത്തിലേക്ക് മുങ്ങി; എംബസി വഴി മലയാളി യുവാവിനെ കയ്യോടെ പൊക്കി

ദുബായിൽ ജോലി ചെയ്യുന്നതിനിടെ ജപ്പാൻ കമ്പനിയിൽ നിന്നും മുന്നേകാൽ കോടി തട്ടിയതായുള്ള കേസിൽ യുവാവ് അറസ്റ്റിലായി. അടിമാലി കുരിശുപാറ ചെറുവാഴത്തോട്ടത്തിൽ ജയപ്രസാദ് (36) നെയാണ് അടിമാലി സി.ഐ: പി.കെ. സാബുവും സംഘവും അറസ്റ്റ് ചെയ്തത്. ജപ്പാന്‍ കമ്പനി എംബസി വഴി സംസ്ഥാനപോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
2007 മുതൽ ഇയാൾ ദുബായിൽ ജോലി ചെയ്തു വരികയായിരുന്നു. പിന്നീട് കുടുംബസമേതം താമസം ദുബായിലാക്കി. 2015 ജനുവരി മുതൽ 2016 സെപ്തംബർ വരെ ജപ്പാൻ കമ്പനിയായ ഇസഡ്എഫിൽ ക്യാഷ് കൗണ്ടർ കൈകാര്യം ചെയ്യുന്ന ചുമതലയും അക്കൗണ്ടന്റായ ജയപ്രസാദിനെ ഏൽപ്പിച്ചിരുന്നു. ഇവിടെ നിന്നും പണവും ചെക്കുകളുമായി നടത്തിയ തിരിമറിയിൽ കമ്പനിയ്ക്ക് സംശയം തോന്നിയതോടെ 2016 സെപ്തംബർ 26-ന് കമ്പനി അധികൃതർ വിവരം തിരക്കി.
സംഭവം പുറത്തായെന്നറിഞ്ഞ ഇയാൾ കുടുംബസമേതം പിറ്റേന്നു തന്നെ കേരളത്തിലേക്കു തിരിച്ചു. തുടർന്ന് കമ്പനി അധികൃതർ ഇന്ത്യൻ എമ്പസി മുഖേന സംസ്ഥാന പേലീസ് മേധാവിയ്ക്ക് പരാതി നൽകി. ഐജിയുടെ നിർദേശ പ്രകാരമാണ് ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാൽ അടിമാലി സി.ഐയെ കേസ് ഏൽപ്പിച്ചത്. നിയമത്തിലെ സാധ്യതകൾ പഠിച്ച ശേഷം വിദേശത്ത് തട്ടിപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രതിയായി കണക്കാക്കപ്പെടുന്നയാൾ നിലവിലുള്ള സ്ഥലത്ത് കേസ് രജിസ്റ്റർ ചെയ്യാമെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു തുടർ നടപടികൾ.
ഒന്നര ലക്ഷത്തോളം തൊഴിലാളികളുള്ള വലിയ കമ്പനിയായിരുന്നതിനാൽ പലപ്പോഴായി നടത്തി വന്നിരുന്ന തട്ടിപ്പുകൾ മനസിലാക്കാൻ ആദ്യഘട്ടത്തിൽ കഴിഞ്ഞിരുന്നില്ലെന്നും പിന്നീട് നടത്തിയ വിശദമായ ഓഡിറ്റിംങിലാണ് സംഭവം പുറത്തായതെന്നും അന്വേഷണ സംഘം പറഞ്ഞു. ഇയാൾക്കെതിരെയുള്ള തെളിവുകൾ ശേഖരിച്ചു വരികയാണ്.
വിദേശത്തു നിന്നും കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക് അടക്കമുള്ള അനുബന്ധ തെളിവുകളും കേരളത്തിലെത്തിച്ച് അന്വേഷണം ഊർജിതമാക്കും. ഇതിനിടെ ഹൈക്കോടതിയെ സമീപിച്ച ജയപ്രസാദിനോട് അടിമാലി സി.ഐയുടെ മുൻപിൽ ഹാജരാകണമെന്ന് നിർദേശിച്ചിരുന്നു. വിദേശത്ത് 7500 ദിർഹം മാത്രം ശമ്പളമുണ്ടായിരുന്ന ഇയാൾ അവിടെ വിലയേറിയ വാഹനം അടക്കം വാങ്ങി ആഡംഭരജീവിതം നയിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നാട്ടിലെത്തി കാർവാങ്ങി ടൂറിസ്റ്റ് പാക്കേജ് ഓട്ടം നടത്തി വരികയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ അടിമാലി ഒന്നാംക്ലാസ് മജിസ്റ്റേറ്റ് കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha






















