കറുത്ത കുപ്പായത്തിനുള്ളിലെ വേട്ടക്കാരനെ കുടുക്കി ഡ്രൈവറുടെ മൊഴി; രാജീവ് വധ കേസിൽ ഉദയഭാനു മൂന്നാം പ്രതി

റിയൽ എസ്റ്റേറ്റ് ബ്രോക്കർ അങ്കമാലി സ്വദേശി രാജീവ് കൊല്ലപ്പെട്ട കേസിൽ ഏഴാം പ്രതിയും പ്രമുഖ അഭിഭാഷകനുമായ സി.പി. ഉദയഭാനുവിനെ കുടുക്കി ഡ്രൈവറുടെ മൊഴി. രാജീവ് കൊല്ലപ്പെട്ട ദിവസം ഉദയഭാനു കൊച്ചിയിൽ നിന്ന് ഓട്ടം വിളിച്ച വാഹനത്തിലെ ഡ്രൈവറുടെ മൊഴിയാണ് നിർണായകമായത്. ഇതോടെ ഉദയഭാനുവിനെ കേസിൽ മൂന്നാം പ്രതിയാക്കുമെന്നാണ് സൂചന. അതേസമയം, ഉദയഭാനുവിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ ഇന്ന് പൊലീസ് കോടതിയിൽ സമർപ്പിക്കും.
ഡ്രൈവറുടെ മൊഴി ഇങ്ങനെ;
രാജീവ് കൊല്ലപ്പെട്ട ദിവസം കൊച്ചിയിൽ നിന്നും ചാലക്കുടിയിലേക്ക് ഉദയഭാനു ഓട്ടം വിളിച്ചിരുന്നു. യാത്രയിലുടനീളം ഉദയഭാനുവിന് ഫോൺ കോളുകൾ വന്നുകൊണ്ടിരുന്നു. എന്നാൽ ആലുവയിൽ എത്തിയപ്പോൾ രാജീവിന് അപകടം പിണഞ്ഞുവെന്ന ഫോൺ വന്നു.
ഇതോടെ കാർ തിരുവനന്തപുരത്തേക്ക് പോകാൻ ആവശ്യപ്പെട്ടു. ആലപ്പുഴയിൽ എത്തിയപ്പോൾ ഫോൺ ഓഫാക്കി. ചക്കര ജോണിയോടും രഞ്ജിത്തിനോടും തിരുവനന്തപുരത്തേക്ക് വരാനും ആവശ്യപ്പെട്ടു. എന്നാൽ ഉദയഭാനുവിനെ വിളിച്ചത് ആരാണെന്ന് ഡ്രൈവർക്ക് അറിയില്ലെന്നാണ് സൂചന.
രാജീവ് വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടിൽ നിന്നും ഉദയഭാനുവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാൽ താൻ നിരപരാധിയാണെന്ന് ഉദയഭാനു പൊലീസിന് മൊഴി നൽകിയത്. രാജീവിനെ ബന്ദിയാക്കാനാണ് മറ്റു പ്രതികളായ ചക്കര ജോണി, രഞ്ജിത്ത് എന്നിവരോട് നിർദ്ദേശിച്ചത്. എന്നാൽ കൊലപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും ഡി.വൈ.എസ്.പി ഓഫീസിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഉദയഭാനു പറഞ്ഞു.
ബന്ദികളാക്കാൻ ഏല്പിച്ച ചക്കര ജോണിക്കും രഞ്ജിത്തിനും പറ്റിയ കൈയബദ്ധമാണ് രാജീവിന്റെ കൊലപാതകമെന്നും ഉദയഭാനു പറഞ്ഞു.എന്നാൽ ഇപ്പോൾ ഡ്രൈവർ നൽകിയിരിക്കുന്ന മൊഴി ഉദയഭാനുവിനെ കേസിൽ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവാണെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
https://www.facebook.com/Malayalivartha






















