പരാതി നല്‍കുന്നവരെ ആശുപത്രിയിലാക്കുന്ന ചെപ്പ് 'അടി' വിദ്യയുമായി പൊലീസ് ; തെറിവിളി സുരേഷ്ഗോപി സ്റ്റൈലില്‍

ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കുകയും ചെയ്യുന്ന കാട്ടാളന്‍മാരായി നമ്മുടെ പൊലീസ് മാറുന്നതിന്റെ അവസാനത്തെ കാഴ്ചയാണ് നേമം സ്റ്റേഷനില്‍ നടന്നത്. സംഭവത്തെ കുറിച്ച് പരാതിക്കാരിയായ നേമം പുന്നമൂട് കല്ലിയൂര്‍ ഇലക്ട്രിസിറ്റി ഓഫീസിന് സമീപം കൊല്ലവിളാകം വീട്ടില്‍ മായ പറയും; ഞാനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് അനുജത്തി മഞ്ജു കഴിഞ്ഞയാഴ്ച വഴക്കുണ്ടാക്കി. ഇതിനിടെ മഞ്ജു കല്ലെടുത്തെറിഞ്ഞു. സംഭവം വഷളായി. നാട്ടുകാര്‍ പൊലീസിനെ വിളിച്ചുവരുത്തി. നാട്ടുകാരും ബന്ധുക്കളും തനിക്ക് എതിരാണെന്ന് മനസിലാക്കിയ മഞ്ജു കയ്യിലെ ഞരമ്പ് മുറിച്ചു. ചെറിയ പോറല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ഥലത്തെത്തിയ നേമം എസ്.ഐ മഞ്ജുവിനെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ അനുജനോട് നിര്‍ദ്ദേശിച്ചു. എന്നിട്ട് ഞങ്ങള്‍ രണ്ട് പേരും സ്റ്റേഷനില്‍ വരാന്‍ പറഞ്ഞു. പക്ഷെ, അനുജത്തി ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കിയില്ല.
അനുജത്തി വീണ്ടും കലിപ്പിലായി
എസ്.ഐ പോയതോടെ മഞ്ജു കലിപ്പിലായി. അവള്‍ എന്റെ വീട് കയറി ആക്രമിച്ചു. പാത്രങ്ങളും മറ്റ് സാധനങ്ങളും വലിച്ചെറിഞ്ഞു. അതോടെ നാട്ടുകാര്‍ വീണ്ടും പൊലീസിനെ വിളിച്ചു. എസ്.ഐയും പൊലീസുകാരും എത്തിയപ്പോള്‍ അനുജത്തി രണ്ടാമത്തെ കയ്യിലെ ഞരമ്പും മുറിച്ചിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോയിട്ട് സ്‌റ്റേഷനില്‍ വരാന്‍ എസ്.ഐ പറഞ്ഞു. അവര്‍ എത്തുമ്പോഴേക്കും ഞാനും സ്‌റ്റേഷനില്‍ ഉണ്ടാവണമെന്നും നിര്‍ദ്ദേശിച്ചു. രാത്രി എട്ട് മണി വരെ എസ്.ഐയെ കാത്ത് സ്‌റ്റേഷനിലിരുന്നു. എങ്ങനെയും അനുജത്തിയോട് കാര്യങ്ങള്‍ പറഞ്ഞ്, പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്.
പരാതിക്കാരിയും സെല്ലില്‍ കിടക്കട്ടെ
എസ്.ഐ വന്നപാടെ മഞ്ജുവിനെ വഴക്ക് പറഞ്ഞു. അവളൊന്നും മിണ്ടാതെ നിന്നു. അവസാനം ഞങ്ങള്‍ രണ്ട് പേരെയും സെല്ലിലിടാന്‍ എസ്.ഐ ആക്രോശിച്ചു. എന്നാല്‍ വനിതാ പൊലീസുകാര്‍ വെയിറ്റിംഗ് റൂമിലിരുത്തി വീട്ടിലെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നീട് വീണ്ടും എസ്.ഐ അദ്ദേഹത്തിന്റെ മുറിയിലേക്ക് ഞങ്ങളെ വിളിപ്പിച്ചു. പല്ലുഞെരിച്ച് എസ്.ഐ മഞ്ജുവിനെ സുരേഷ് ഗോപിയുടെ പൊലീസ് കഥാപാത്രങ്ങളെ പോലെ ഇംഗ്ലീഷില്‍ തെറിവിളിക്കാന്‍ തുടങ്ങി. എന്നിട്ട് അവളോട് മൂലയില്‍ കിടക്കുന്ന കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. എന്നിട്ട് രണ്ട് കാലുകളുടെയും അടിഭാഗം കാണത്തക്കവിധം നീട്ടിവയ്ക്കാന്‍ ആജ്ഞാപിച്ചു. അവള്‍ പേടിച്ചിരുന്നു. അതോടെ എസ്.ഐ ലാത്തികൊണ്ട് ഇരുകാലുകളുടെയും വെള്ളയ്ക്ക് അടിച്ചു. അവള്‍ അലറിവിളിച്ച് കരഞ്ഞു. അത് കണ്ട് എനിക്ക് സഹിക്കാനായില്ല. ഞാനും കരഞ്ഞു. അവളെ ഉപദ്രിവിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. വഴക്ക് ഒത്തുതീര്‍പ്പാക്കുകയായിരുന്നു ലക്ഷ്യം.
രണ്ട് ട്രിപ്പ് അടിച്ചിട്ടും പിടിച്ചു നിന്നു മുന്നാമത്തേതിന് താഴെ വീണു
ഞാന്‍ കരയുന്നത് കണ്ട് എസ്.ഐ എന്റെ നേര്‍ക്കും ആക്രോശിച്ചു. ചീത്തവിളിച്ചു. അനുജത്തി ഇരുന്നപോലെ എന്നോടും ഇരിക്കാന്‍ പറഞ്ഞു. ഭയന്ന് ഞാനിരുന്നു. കാലുകള്‍ നീട്ടിപ്പിടിച്ചു. അവളെ അടിച്ചപോലെ എനിക്കും ലാത്തിക്കടി കിട്ടി. നാലഞ്ച് തവണ അടിച്ച് കഴിഞ്ഞ് ഞങ്ങള്‍ രണ്ട് പേരോടും എഴുനേറ്റ് നടക്കാന്‍ ആജ്ഞാപിച്ചു. ഭയന്ന് വിറച്ച് ഞങ്ങള്‍ നടന്നു. ആ.. ഹാ.. നിനക്കൊന്നും ഒരുകുഴപ്പോമില്ലല്ലേ എന്ന് ആക്രോശിച്ച് എസ്.ഐ രണ്ടുപേരോടും നിലത്തിരിക്കാന്‍ പറഞ്ഞു. കരഞ്ഞ് വിളിച്ച് ഞങ്ങള്‍ ഭിത്തിയില്‍ ചാരി നിലത്തിരുന്നു. ശേഷം കാലുകളുടെ അടിഭാഗത്ത് എസ്.ഐ ലാത്തികൊണ്ട് അടിച്ചു. അപ്പോഴും ഞങ്ങള്‍ പിടിച്ചുനിന്നു. മൂന്നാമത്തെ ട്രിപ്പ് അടി കഴിഞ്ഞപ്പോള്‍ കാല് കുത്തി നടക്കാനായില്ല. അതോടെ ഒപ്പിട്ടേച്ച് വീട്ടില്‍ പൊക്കോളാന്‍ നിര്‍ദ്ദേശിച്ചു. അടുത്തദിവസം സ്‌റ്റേഷനില്‍ വരണമെന്നും പറഞ്ഞു.
സഹോദരിമാര്‍ ആശുപത്രിയില്‍
എസ്.ഐയുടെ മര്‍ദ്ദനവും മാനസികപീഡനവും കാരണം മായയും മഞ്ജുവും ആശുപത്രിയിലായി. നേമം ശാന്തിവിള ആശുപത്രിയില്‍ പ്രവേശിപ്പിച്ച മായയെ പിന്നീട് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ പനിയും കൂടി. കഴിഞ്ഞ ദിവസമാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്. മഞ്ജു ആശുപത്രിയില്‍ നിന്ന് അമ്മയുടെ അടുത്തേക്ക് പോയി. നേമത്തെ വീട്ടിലേക്ക് വന്നില്ല. എസ്.ഐയുടെ കിരാത നടപടിക്കെതിരെ മഞ്ജു സിറ്റി പൊലീസ് കമ്മിഷണര്‍ക്കും വനിതാ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കിയിരിക്കുകയാണ്.
എസ്.ഐ പറയുന്നത്
അതേസമയം മഞ്ജുവും മായയും മൂന്ന് തവണ അടി കൂടിയെന്നാണ് നേമം എസ്.ഐ പറയുന്നത്. ഇത് സഹിക്കാന്‍ വയ്യാതെയാണ് നാട്ടുകാര്‍ പൊലീസിനെ വിളിച്ചുവരുത്തിയത്. ഞങ്ങള്‍ ചെന്നിട്ടും പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനോ സ്‌റ്റേഷനില്‍ വരാനോ ഇരുവരും കൂട്ടാക്കിയില്ല. ഞരമ്പ് മുറിച്ച സ്ത്രീ ആശുപത്രിയില്‍ പോലും പോകാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് സ്‌റ്റേഷനിലെത്തി പരാതി നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. ഇരുവരോടും ദേഷ്യപ്പെട്ടതല്ലാതെ മറ്റൊന്നും ചെയ്തില്ല. എന്നാല്‍ രണ്ട് പേരോടും ക്ഷുഭിതനായി സംസാരിച്ചത് മായയ്ക്ക് ഇഷ്ടപ്പെട്ടില്ല. പരാതിക്കാരിയായ തന്നെ വഴക്ക് പറഞ്ഞതെന്തിനെന്ന് അവര്‍ ചോദിച്ചു. സഹോദരിമാരായതിനാലാണ് ഇരുവരോടും ഒരുപോലെ സംസാരിച്ചതെന്ന് എസ്.ഐ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























