പാവപ്പെട്ട വീടുകളിലെ പെൺകുട്ടികളെ ഒരേ നിൽപ്പിൽ നിർത്തി പണമുണ്ടാക്കുന്ന വൻകിട വസ്ത്ര വില്പ്പനശാലകൾ ഇനി നിഴലിൽ മാത്രം; തുണികടകളിൽ ജീവനക്കാരായ പെൺകുട്ടികൾക്ക് ഇരിക്കാനുള്ള അവകാശം വരുന്നു

തുണികടകളിൽ ജീവനക്കാരായ പെൺകുട്ടികൾക്ക് ഇരിക്കാനുള്ള അവകാശം വരുന്നു. പാവപ്പെട്ട വീടുകളിലെ പെൺകുട്ടികളെ ഒരേ നിൽപ്പിൽ നിർത്തി പണമുണ്ടാക്കുന്ന വൻകിട വസ്ത്ര വില്പ്പനശാലകൾ ഇനി നിഴലിൽ മാത്രം. തുണി കടകളിൽ ജോലി ചെയ്യുന്ന നിസഹായരായ പെൺകുട്ടികൾക്ക് 'വിളി' വരുമ്പോഴെല്ലാം ഇനി ശുചി മുറിയിലും പോകാം. ഇതുവരെ ദിവസം രണ്ട് തവണ മാത്രമാണ് ശുചി മുറിയിൽ പോകാൻ അനുവാദം ഉണ്ടായിരുന്നത്. കൂടുതൽ പോയാൽ സി സി റ്റി വി കണ്ട് മുതലാളി ഫൈനടിക്കും.
കേരള ഷോപ്പസ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റ് സർക്കാർ ഭേദഗതി ചെയ്യാൻ പോവുകയാണ്. ഇനി തുണികടകളിൽ പെൺകുട്ടികൾക്ക് ധൈര്യമായി ഇരിക്കാം.
സ്ത്രീകളുടെ ജോലി സമയത്തിൽ ഉൾപ്പെടെ മാറ്റം വരുത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഭേദഗതി നിർദ്ദേശങ്ങൾ തൊഴിൽ വകുപ്പ് സർക്കാരിന് സമർപ്പിച്ച് കഴിഞ്ഞു. ഇവ നിയമവകുപ്പിന്റെ പരിഗണനയിലാണ്. ഇതിനു ശേഷം നിയമസഭ പരിഗണിക്കും. അധികം വൈകാതെ ഭേദഗതികൾക്ക് അനുമതി ലഭിക്കും. മിനിമം വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
ഇരിക്കാനുള്ള അവകാശം സ്ഥാപിക്കുന്നതിനായി മനുഷ്യാവകാശ കമ്മീഷൻ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങൾ നിരവധി ഉത്തരവുകൾ പാസാക്കിയിട്ടുണ്ട്. ഇതിൽ ഏറെ പ്രധാനപ്പെട്ടത് പ്രശസ്ത നോവലിസ്റ്റും അധ്യാപികയും പൊതു പ്രവർത്തകയുമായ സാറാ ജോസഫ് നൽകിയ പരാതിയിൻമേൽ കമ്മീഷൻ ജുഡീഷ്യൽ അംഗമായിരുന്ന ആർ.നടരാജൻ പാസാക്കിയ ഉത്തരവാണ്.
കേരളത്തിലെ വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും മാളുകളിലും ജോലി ചെയ്യുന്ന സ്ത്രീകളും അസംഘടിതരായ തൊഴിലാളികളും ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് അനുഭവിക്കുന്നതെന്നായിരുന്നു പരാതി. എട്ട് മണിക്കൂർ തൊഴിൽ എന്ന സമയക്രമം തൊഴിൽ ഉടമകൾ പാലിക്കുന്നില്ല. ജോലി സ്ഥിരത നൽകുന്നില്ല. തോന്നിയപോലെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നു.പത്തും പന്ത്രണ്ടും മണിക്കൂർ നിന്നു കൊണ്ട് ജോലി ചെയ്യുന്നത് കാരണം ജീവനക്കാർ പലവിധ രോഗങ്ങൾ വരുന്നു.
സാറാ ജോസഫിന്റെ പരാതി ലഭിച്ചപ്പോൾ കമ്മീഷൻ ലേബർ ഓഫീസറിൽ നിന്നും റിപ്പോർട്ട് വാങ്ങിയിരുന്നു. സർക്കാർ ഇക്കാര്യം ഗൗരവമായി എടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 2014ൽ 197 തുണി കടകൾ പരിശോധിച്ചു. ചില കടകൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചില കടകൾ ജീവനക്കാർക്കും വിശ്രമത്തിന് അവസരം നൽകാറില്ല. അവധിയും നൽകാറില്ല. എന്നാൽ ഷോപ്സ് ആന്റ് കമ്മഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിൽ ഇരിക്കാനുള്ള അവകാശം നൽകുന്ന കാര്യം വ്യവസ്ഥ ചെയ്തിട്ടില്ലെന്ന് സർക്കാർ പറഞ്ഞു.
നിയമം ഭേദഗതി ചെയ്യണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടത്. നിന്നു ജോലി ചെയ്യുക ജീവനക്കാർ രോഗികളാകുന്നു. അതു കൊണ്ട് തന്നെ സർക്കാരിന് ഇക്കാര്യത്തിൽ നിയമപരമായി ഇടപെടാം. ദിവസം രണ്ട് തവണ മാത്രം ടോയ്ലറ്റിൽ പോകണം എന്ന് തീരുമാനിക്കേണ്ടത് കടയുടമയല്ലെന്നും കമ്മീഷൻ ചൂണ്ടി കാണിച്ചു. എത്ര തവണ ടോയ്ലറ്റിൽ പോകണം എന്ന് തീരുമാനിക്കേണ്ടത് നിയമമല്ലെന്നും കമ്മീഷൻ പറഞ്ഞു. സർക്കാർ ഇതിനായി ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
ഇരിക്കാൻ അനുവദിക്കാത്ത തൊഴിൽ ഉടമക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. 20 14 സെപ്റ്റംബർ 29നാണ് ഉത്തരവ് നൽകിയത്. ഇതാണ് നടപ്പിലാക്കാൻ പോകുന്നത്.
https://www.facebook.com/Malayalivartha
























