മുന്‍ ഭാര്യ മഞ്ജു വാര്യര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ദിലീപ് വീണ്ടും; ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ കത്തിന്റെ വിവരങ്ങള്‍ പുറത്ത്

നടി ആക്രമിക്കപ്പട്ട കേസില്‍ മഞ്ജു വാര്യരിനെതിരെയും അന്വേഷണ സംഘത്തിനെതിരെയും ദിലീപ്. തന്നെ കേസില്‍ കുടുക്കിയതാണെന്നും സത്യം തെളിയിക്കാന്‍ കേസ് അന്വേഷണം സിബിഐയെ ഏല്‍പിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് സംസ്ഥാന അഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഗുരുതര ആരോപണമുള്ളത്. മഞ്ജു വാര്യര്‍ക്ക് വേണ്ടി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും എഡിജിപി ബി. സന്ധ്യയും ചേര്‍ന്നാണ് തന്നെ കേസില്‍ കുടുക്കിയതെന്നാണ് കത്തില്‍ ദിലീപ് ആരോപിക്കുന്നത്. നിലവില്‍ കേസ് അന്വേഷിക്കുന്ന അന്വേഷണസംഘത്തെ പാടെ മാറ്റി നിര്‍ത്തി അന്വേഷിച്ചാല്‍ യഥാര്‍ത്ഥ പ്രതികള്‍ കുടുങ്ങുമെന്ന് കത്തില്‍ പറയുന്നു.
നടിയെ ആക്രമിച്ച ഗൂഢാലോചനയില്‍ തന്നെ കുടുക്കിയതെന്നാണ് ദിലീപിന്റെ പക്ഷം. പള്‍സര്‍ സുനിയുടെ ബ്ലാക് മെയില്‍ പൊലീസിനെ നേരത്തെ അറിയിച്ചിട്ടും കേസില്‍ പ്രതിയായത് താന്‍. ഇതിനെല്ലാം പിന്നാല്‍ പൊലീസിലെ ഉന്നതയാണ്. തന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരുമൊത്ത് എഡിജിപി സന്ധ്യ നടത്തിയ കരുനീക്കമാണ് തന്നെ കേസില്‍ കുടുക്കിയത്. അതുകൊണ്ട് തന്നെ അന്വേഷണത്തില്‍ തകരാറുകള്‍ ഏറെ സംഭവിച്ചിട്ടുണ്ട്. താന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം വേണം. ഇതാണ് ദിലീപിന്റെ ആവശ്യം. പള്‍സര്‍ സുനിക്ക് പിന്നിലെ വ്യക്തികളെ പുറത്തു കൊണ്ടു വന്ന് തന്റെ നിരപരാധിത്വം തെളിയിക്കാനാണ് ദിലീപിന്റെ നീക്കം. ഇതിനായി കോടതിയേയും ദിലീപ് സമീപിച്ചേക്കും. ഇതിന്റെ ആദ്യ പടിയായാണ് ആഭ്യന്തര സെക്രട്ടറിക്ക് ദിലീപ് കത്തയച്ചത്.
പന്ത്രണ്ട് പേജുള്ള കത്ത് രണ്ടാഴ്ച്ച മുന്‍പാണ് ദിലീപ് അഭ്യന്തര സെക്രട്ടറിക്ക് അയച്ചത്. കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ദിലീപ് കത്തയച്ചത്. കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത കാര്യം സമയബന്ധിതമായി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നു. ബ്ലാക്ക് മെയില്‍ ചെയ്യുന്നുണ്ടെന്ന കാര്യം താനാണ് പൊലീസിനെ അങ്ങോട്ട് അറിയിച്ചത്. ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും താന്‍ പൊലീസിന് കൈമാറിയിരുന്നു എന്നാല്‍ ഇതെല്ലാം മറച്ചുവച്ച് തന്നെ പ്രതിയാക്കാനാണ് പൊലീസ് ശ്രമിച്ചത്. റൂറല്‍ എസ്പി എവി ജോര്‍ജ്, ക്രൈംബ്രാഞ്ച് എസ്പി സുദര്‍ശന്‍, ഡിവൈഎസ്പി സോജന്‍ വര്‍ഗ്ഗീസ്, ആലുവ സിഐ ബൈജു പൗലോസ് തുടങ്ങിയ ഉദ്യോഗസ്ഥരെ അന്വേഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും കത്തില്‍ ദിലീപ് പറയുന്നുണ്ട്.
ഒക്ടോബര്‍ 18നാണ് 12 പേജുള്ള കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചത്. കത്ത് കിട്ടിയെന്നും പരിശോധിച്ചു വരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. യുവനടി ആക്രമിക്കപ്പെട്ടതിനുശേഷമുള്ള സംഭവങ്ങള്‍ കത്തില്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്. ഏപ്രില്‍ പത്തിനാണ് പള്‍സര്‍ സുനിയുടെ ആളുകള്‍ തനിക്കെതിരെ ഭീഷണിയുയര്‍ത്തി സംവിധായകന്‍ നാദിര്‍ഷായെ വിളിച്ചത്. അന്നുതന്നെ ഇക്കാര്യം ഡിജിപിയെ വിളിച്ചറിയിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ നേരിട്ടുകണ്ട് പരാതി നല്‍കുകയും ചെയ്തു. ഏപ്രില്‍ 18, 20, 21 ദിവസങ്ങളിലുണ്ടായ ബ്ലാക്ക് മെയില്‍ ഫോണ്‍ വിളികളുടെ ശബ്ദരേഖയും ഡിജിപിക്കു കൈമാറി. ഇതുവരെയും ഇവ പരിശോധിക്കാന്‍ പൊലീസ് തയാറായിട്ടില്ലെന്നും കത്തില്‍ പറയുന്നു. പള്‍സര്‍ സുനിയെ അറിയില്ലെന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണ്. അതാരും ഇതുവരെ നിഷേധിച്ചിട്ടില്ല. സത്യമിതായിരിക്കെ മറ്റൊരു തരത്തിലാണ് ഡിജിപിയും അന്വേഷണ സംഘവും പെരുമാറിയത്. വ്യാജ തെളിവുകളുണ്ടാക്കി തന്നെ കുടുക്കുകയായിരുന്നു.
ഇക്കാര്യത്തില്‍ നീതീകരിക്കാനാവാത്ത നിലപാടാണ് ഡിജിപിയും എഡിജിപി ബി.സന്ധ്യയും സ്വീകരിച്ചത്. അതുകൊണ്ട് ഈ അന്വേഷണ ഉദ്യോഗസ്ഥരെ മുഴുവന്‍ മാറ്റിനിര്‍ത്തി വീണ്ടും അന്വേഷണം നടത്തണം. കേസ് സിബിഐക്കു വിടുകയോ ഇവരെ ഉള്‍പ്പെടുത്താതെ സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പുതിയ അന്വേഷണ സംഘം കൊണ്ടുവരികയോ വേണം. കേസില്‍ ദിലീപിനെതിരെ ഉന്നയിക്കുന്ന ഗൂഢാലോചന പൊലീസ് കണ്ടെത്തിയിരിക്കുന്നതു നാലു ദിവസങ്ങളില്‍ നാലു സമയങ്ങളിലാണ്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ തന്നെ അറസ്റ്റ് ചെയ്തത് ആസൂത്രിത നീക്കത്തിന്റെ ഫലമെന്ന് ദിലീപ് ആരോപിക്കുന്നു. നടി മഞ്ജുവാര്യര്‍, പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, എ.ഡി.ജി.പി. ബി. സന്ധ്യ, ലിബര്‍ട്ടി ബഷീര്‍ എന്നിവരും സിപിഎമ്മിന്റെ ചില ഉന്നത നേതാക്കളെയും ഗൂഢാലോചനക്കാരായി ദിലീപ് ജാമ്യഹര്‍ജിയിലും എടുത്തു കാട്ടിയിരുന്നു. എഡിജിപി സന്ധ്യയും മഞ്ജുവും അടുത്ത ബന്ധമുണ്ട്. അതുകൊണ്ടാണ് കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഗൂഢാലോചന എന്ന ആരോപണം മഞ്ജു ഉന്നയിച്ചതെന്ന് ദിലീപ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. ദിലീപിനൊപ്പം അടിയുറച്ച് നിന്നവരില്‍ പ്രധാനി നിര്‍മ്മാതാവ് സുരേഷ് കുമാറാണ്. സുരേഷ് കുമാറിന് ബിജെപിയുമായും അടുത്ത ബന്ധമുണ്ട്. ഇതെല്ലാം ഗുണകരമാക്കി മാറ്റി സിബിഐയെ നേരറിയാന്‍ എത്തിക്കാനാണ് നീക്കം. ഹൈക്കോടതിയില്‍ ഇതിനായുള്ള നിയമപോരാട്ടത്തിന് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനേയും എത്തിക്കും.
അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപിനെ അറിയിക്കാതെയാണ് എഡിജിപി ബി.സന്ധ്യ ചോദ്യം ചെയതതെന്നും മഞ്ജുവാര്യരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള ബന്ധത്തെ പറ്റി താന്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞപ്പോള്‍ ചോദ്യം ചെയ്യല്‍ പകര്‍ത്തിയിരുന്ന ക്യാമറ എഡിജിപി ഓഫ് ചെയതെന്നും ദിലീപ് ആരോപിച്ചിരുന്നു. ഇതെല്ലാം ചര്‍ച്ചയാക്കാനും കേസില്‍ സിബിഐ അന്വേഷണം സാധ്യമാക്കാനുമാണ് നീക്കം. ജയിലില്‍നിന്ന് പള്‍സര്‍ സുനി, നാദിര്‍ഷയെ വിളിച്ച വിവരം അന്നുതന്നെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നുവെന്നും ദിലീപ് പറയുന്നു. ഏപ്രില്‍ 10 നാണ് ബെഹ്‌റയെ വിളിച്ചത്. ഫോണ്‍ സംഭാഷണം അടക്കം ബെഹ്‌റയുടെ പേഴ്‌സണല്‍ വാട്‌സ്ആപ് നമ്പരിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടന്നില്ല. പകരം തന്നെ കുറ്റവാളിയാക്കാനായിരുന്നു പൊലീസ് ശ്രമിച്ചത്.
പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തനിക്കെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ദിലീപ് ആരോപിക്കുന്നത്. ഒരു പരസ്യത്തിന്റെ കരാര്‍ ശ്രീകുമാര്‍ മേനോന് നഷ്ടപ്പെട്ടത് താന്‍ കാരണമാണെന്ന് തെറ്റിദ്ധാരണയുടെ പുറത്താണ് ശ്രീകുമാര്‍ മേനോന് തന്നോട് വിരോധം തോന്നാന്‍ കാരണമെന്നും ദിലീപ് പറയുന്നു. ശ്രീകുമാര്‍ മേനോനെതിരെ മുമ്പും ദിലീപ് ആരോപണം ഉന്നയിച്ചിരുന്നു. സ്ഥിരം കുറ്റവാളിയായ പള്‍സര്‍ സുനിയുടെ മൊഴികള്‍ മാത്രം വിശ്വസിച്ചാണ് പൊലീസ് തന്നെ കേസില്‍പ്പെടുത്തിയതെന്നും കേസുമായി ബന്ധമില്ലാത്തവരുടെയൊക്കെ മൊഴിയെടുക്കുകയും ഇവരൊക്കെ തനിക്ക് എതിരായ മൊഴികളാണ് നല്‍കുന്നതെന്നും ദിലീപ് ആരോപിക്കുന്നു.
പരസ്യചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോനും ദിലീപിനെതിരായ ഗൂഢാലോചനയില്‍ പങ്കുണ്ടാകാന്‍ സാധ്യതയുണ്ട്. മഞ്ജു വാര്യരുമായുള്ള വിവാഹ മോചനത്തില്‍ ഇയാള്‍ക്കു പങ്കുണ്ടെന്നു ദിലീപ് വ്യക്തമാക്കിയ ശേഷം ശ്രീകുമാര്‍ മേനോന് അദ്ദേഹത്തോടു ശത്രുതയുണ്ട്. രണ്ടാമൂഴത്തില്‍ പ്രധാന വേഷം നല്‍കാമെന്ന് പറഞ്ഞ് രാഷ്ട്രീയ നേതാവിന്റെ മകനെ തെറ്റിധരിപ്പിച്ച് നടത്തുന്ന നീക്കമാണ് ജനപ്രിയ നായകന്റെ അറസ്റ്റിന് പിന്നിലെന്ന് സിനിമയിലെ ദിലീപ് അനുകൂലികള്‍ പറയുന്നത്
https://www.facebook.com/Malayalivartha
























