അവിഹിതബന്ധം പുറത്തറിയാതിരിക്കാന്‍ അമ്മായിയമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് മരുമകളല്ല; പ്രണയിനിയോടുള്ള അമിതാവേശത്തിൽ അത് ചെയ്തത് കാമുകൻ

മാങ്കുളത്ത് വയോധികയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് മരുമകളും കാമുകനും ഒത്തുചേര്‍ന്നാണെന്ന് പോലീസ് കണ്ടെത്തി. മാങ്കുളം വിരിപാറ സ്വദേശിയായ അച്ചാമ്മ ജോസഫിനെ (70) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് മരുമകള്‍ മിനി (37), കാമുകനും കോണ്‍ഗ്രസ് മാങ്കുളം മണ്ഡലം വൈസ് പ്രസിഡന്റും മുന്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ പാമ്പുങ്കയം നടുവക്കുന്നേല്‍ ബിജു ജോസഫ് (45) എന്നിവര്‍ പ്രതികളാണെന്ന് കണ്ടെത്തിയത്.
മുഖ്യപ്രതിയായ ബിജുവിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മിനി ആദ്യം കുറ്റം ഏറ്റെടുത്തത്. എന്നാല്‍ കേസിലെ ചില സംഭവങ്ങളില്‍ പൊരുത്തക്കേട് തോന്നിയതിനാല്‍ യുവതിയെ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു. പങ്കാളിത്തം തെളിഞ്ഞതോടെ ബിജുവിനെ ഇന്നലെ കസ്റ്റഡിയിലെടുത്തു. മിനിയെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇടുക്കി എസ്.പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കാര്യങ്ങള്‍ പുറത്തുവന്നത്.
സംഭവം നടന്ന ശേഷം കൊലപാതക ശ്രമം നടത്തിയത് മിനി ആണെന്നുള്ള ധാരണയില്‍ യുവതിയെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും മൊഴിയില്‍ വൈരുദ്ധ്യങ്ങൾ കണ്ടെത്തിയതോടെ നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കൊലപാതകശ്രമം നടത്തിയത് കാമുകനാണെന്ന് തെളിഞ്ഞു. ഇതോടെ കാമുകനെ ഒന്നാം പ്രതിയാക്കി കേസെടുക്കുകയായിരുന്നു.
മിനിയാണ് രണ്ടാം പ്രതി. സംഭവത്തില്‍ പരുക്കേറ്റ വയോധികയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നു. ഇവര്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ മാസം 26 ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.
അന്നേ ദിവസം അച്ചാമ്മയെ വീട്ടിനുള്ളില്‍ നിന്നും അവശനിലയില്‍ കണ്ടെതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മിനിയുടെ ബഹളം കേട്ടാണ് നാട്ടുകാര്‍ എത്തിയത്. ചാര്‍ജ് ചെയ്യാനുള്ള കേബിള്‍ ഉപയോഗിച്ച് കഴുത്തില്‍ വരിഞ്ഞു മുറുക്കുന്നതിനിടയില്‍ അച്ചാമ്മ കഴുഞ്ഞുവീഴുകയായിരുന്നു. മൂക്കില്‍ നിന്നും രക്തം വാര്‍ന്നതോടെ മിനി ബഹളം വച്ച് ആളെ കൂട്ടുകയും ബിജു അവിടെ നിന്ന് മറയുകയും ചെയ്തു.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ രഹസ്യ ബന്ധം തുടര്‍ന്നു വരികയായിരുന്നു. റേഷന്‍ കട നടത്തി വന്നിരുന്ന മിനിയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്ത തക്കം നോക്കിയാണ് ബിജു വീട്ടിലെത്തിയിരുന്നതെന്നു മിനി മൊഴികൊടുത്തിട്ടുണ്ട്. ഈ ബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെങ്കിലും രണ്ടു പേരും രഹസ്യബന്ധം തുടര്‍ന്നു വരികയായിരുന്നു.
ഇതിനായി ബിജു മിനിക്ക് ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. കേസിലെ മുഖ്യപ്രതിയായ ബിജു മാങ്കുളം വാര്‍ഡിലെ മുന്‍ പഞ്ചായത്തംഗവും മൂന്നു കുട്ടികളുടെ പിതാവുമാണ്. ഭര്‍ത്താവ്, രണ്ടു മക്കള്‍, ഭര്‍തൃമാതാവ് എന്നിവരോടൊപ്പമാണ് മിനി താമസിച്ചു വന്നിരുന്നത്. കഴിഞ്ഞ 26 ന് അച്ചാമ്മ ഒരു മരണചടങ്ങില്‍ പങ്കെടുക്കാന്‍ പുറത്തു പോയ തക്കം നോക്കി ബിജു എത്തിയിരുന്നു.
തുടര്‍ന്ന് മടങ്ങിയെങ്കിലും ഉച്ചതിരിഞ്ഞ് വീണ്ടും എത്തുകയായിരുന്നു. അച്ചാമ്മ കുളിക്കാന്‍ കയറിയ തക്കം നോക്കി ബിജു വീട്ടിനുള്ളിലെ ബഡ്‌റൂമില്‍ കയറുകയും ചെയ്തു. കുളി കഴിഞ്ഞ് പുറത്തിറങ്ങിയ അച്ചാമ്മ ഇരുവരെയും ഒരുമിച്ച് കണ്ടതോടെയാണ് ഇവരുടെ കഴുത്തില്‍ കുരുക്കിട്ടത്.
കുരുക്കിട്ട ശേഷം ബിജു അവിടെ നിന്ന് പോയെങ്കിലും മിനിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഫോറന്‍സിക് വിദഗ്ധരടക്കമുള്ളവര്‍ വീട്ടിലെത്തി പരിശോധനകള്‍ നടത്തിയിരുന്നു. ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാല്‍, മൂന്നാര്‍ ഡിെവെ.എസ്.പി: അഭിലാഷ്, സി.ഐ:കെ.എസ്.ജയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
https://www.facebook.com/Malayalivartha
























