മദ്യത്തിന്റെ ഉന്മാദത്താൽ വിളയാടി ഗ്രാമപഞ്ചായത്തംഗവും കൂട്ടരും; ഗർഭിണിയെയും ഭർത്താവിനെയും നടുറോഡിലിട്ട് മർദിച്ചു

മദ്യത്തിന്റെ ഉന്മാദത്താൽ ഗർഭിണിയെയും ഭർത്താവിനെയും നടുറോഡിലിട്ട് മർദിച്ചു. സംഭവത്തിൽ ഗ്രാമപഞ്ചായത്തംഗം ഉൾപ്പെടെയുള്ളവരെ റിമാൻഡ് ചെയ്തു. നീണ്ടകര ഗ്രാമപഞ്ചായത്തിലെ സി.പി.എം അംഗം നീണ്ടകര ഫേൺസ് വില്ലയിൽ അന്റോണിയോ വില്യം (30), കൂട്ടാളികളായ ബ്രിട്ടോ മന്ദിരത്തിൽ ആന്റണി ജോർജ്, നീണ്ടകര സേവ്യർ മന്ദിരത്തിൽ യേശുദാസൻ സേവ്യർ എന്നിവരെയാണ് കൊല്ലം കോടതി റിമാൻഡ് ചെയ്തത്.
വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ ജില്ലാ ജയിലിന് മുന്നിലായിരുന്നു ഗ്രാപഞ്ചായത്തംഗത്തിന്റെയും കൂട്ടരുടെയും ആക്രമണം. കണ്ണനല്ലൂർ സുധീർ മൻസിലിൽ അനസ്, ഭാര്യ തസ്ലിമ, അനസിന്റെ സുഹൃത്ത് ഷെഫീക്ക് എന്നിവർ സഞ്ചരിച്ച കാറിന് പിന്നിൽ ഇവർ കാർ ഇടിക്കുകയായിരുന്നു.
കാറിൽ ഇടിച്ചതിന് ചോദ്യം ചെയ്ത അനസിനെയും ഷെഫീക്കിനെയും ഇവർ ആക്രമിക്കുകയും ചെയ്തു. ഒടുവിൽ കാറിലിരുന്ന ഗർഭിണിയായ തസ്ലിമയെ പിടിച്ച് പുറത്തിട്ട ശേഷം നടുറോഡിലിട്ട് തൊഴിച്ചു. ഈ ആക്രമണംമൂലം ദേശീയപാതയിൽ കുറേസമയത്തേക്ക് ഗതാഗതം സ്തംഭിച്ചു.
സംഭവസ്ഥലത്ത് പോലീസ് എത്തിയെങ്കിലും സ്ഥലത്തെത്തിയ പൊലീസുകാരെയും ഇവർ ആക്രമിച്ചു. കൂടുതൽ പൊലീസെത്തി സംഘത്തെ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചെങ്കിലും ഇവിടെയും ഇവർ ബഹളം വയ്ക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു. സി.പി.എമ്മിനും ഡി.വൈ.എഫ്.ഐ ക്കും സിന്ദാബാദ് വിളിച്ചു കൊണ്ടായിരുന്നു ഇവരുടെ ബഹളം.

പൊലീസിനെ ആക്രമിച്ചതിന് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവർ യാത്രചെയ്ത ഇന്നോവ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസമയം ഇവരുടെ കൂടെയുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാൾക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. യേശുദാസൻ സേവ്യറും ആന്റണി ജോർജും നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
മദ്യപിച്ച് വാഹനം ഓടിച്ചതിന് ഇവർക്കെതിരെ കേസെടുത്തിട്ടില്ല. ഗൾഫിൽ ബിസിനസ് നടത്തുന്ന അന്റോണിയോ വില്യം പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനായാണ് ഇടയ്ക്കിടെ നാട്ടിലെത്തുന്നത്. ആക്രമണത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അനസും ഭാര്യയും സുഹൃത്തും ഇന്നലെ ആശുപത്രി വിട്ടു.
https://www.facebook.com/Malayalivartha























