സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്കിടെ കോപ്പിയടി സഫീര്‍ കരീമിന് പിന്നാലെ മുഖ്യസാക്ഷി അറസ്റ്റിൽ

സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്കിടെ കോപ്പിയടി നടന്ന സംഭവത്തില്‍ മലയാളി സഫീര്‍ കരീമിന് പിന്നാലെ കേസിലെ മുഖ്യസാക്ഷിയായ തിരുവനന്തപുരം സ്വദേശിയും നിയോ അക്കാഡമി മാനേജരുമായ മുഹമ്മദ് ഷഫീഖ് ഖാനെ അറസ്റ്റു ചെയ്തു. മ്യൂസിയം പൊലീസിന്റെ സഹായത്തോടെ ചെന്നൈയിൽനിന്നുള്ള അന്വേഷണ സംഘമാണ് മുഹമ്മദിനെ അറസ്റ്റു ചെയ്തത്.
ചെന്നൈ എഗ്മോറിലെ പ്രസിഡൻസി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലാണ് ഇയാൾ പരീക്ഷയെഴുതിയത്. ഇയാളെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. സിവിൽ സർവീസ് മെയിനിനു പുറമെ കേരള പി.എസ്.സി, ഐ.എസ്.ആർ.ഒ ജൂനിയർഅസിസ്റ്റന്റ്, സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷകളിലും സഫീർ കരിം ക്രമക്കേട് കാട്ടിയതായി വിവരമുണ്ട്.
സഫീറിന്റെ ഭാര്യ ജോയ്സി ജോയിയിൽ നിന്ന് ഹൈദരാബാദ് പൊലീസ് പിടിച്ചെടുത്ത ലാപ്ടോപ്പിൽ ഈ പരീക്ഷകളുടെ ചോദ്യപേപ്പറുകളുണ്ട്. സഫീറിന്റെ സഹോദരി ഐ.എസ്.ആർ.ഒ ജൂനിയർഅസിസ്റ്റന്റ് പരീക്ഷയിൽ ജയിച്ചിരുന്നു.
ഇവരുടെ ഉത്തരക്കടലാസ് പരീക്ഷാ കൺട്രോളറോട് ചെന്നൈ പൊലീസ് ആവശ്യപ്പെട്ടു. സഫീർ എഴുതിക്കൊണ്ടിരുന്ന സിവിൽ സർവീസ് പരീക്ഷയുടെ ചോദ്യപേപ്പറും ഭാര്യയുടെ ലാപ്ടോപിൽ നിന്ന് കണ്ടെത്തി. ഷർട്ടിന്റെ ബട്ടണിൽ ഒളിപ്പിച്ച കാമറയിലൂടെ ചോദ്യപേപ്പറിന്റെ ചിത്രമെടുത്ത്, ജി-മെയിലിലെ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ഹൈദരാബാദിലുള്ള ഭാര്യയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഉത്തരങ്ങൾ ചെവിയിൽ ഘടിപ്പിച്ച ബ്ലൂടൂത്ത് വഴി കേട്ടെഴുതി.

ജോയ്സി ഉത്തരങ്ങൾ പറഞ്ഞു കൊടുത്ത ഐപാഡും ഐഫോണും പൊലീസ് പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്കയച്ചു. കൊച്ചിയിലെ സഫീറിന്റെ ലാ-എക്സലൻസ് ഐ.എ.എസ് അക്കാഡമിയിലെ പാർട്ണർ അംജാദിനെയും ഉറ്റ ബന്ധുവിനെയും ചെന്നൈ പൊലീസ് കൊച്ചിയിലെത്തി ചോദ്യം ചെയ്തു.

സഫീറുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്ന, കേരളത്തിലെ സർവകലാശാലയുടെ തലപ്പത്തുള്ളയാളും നിരീക്ഷണത്തിലാണ്. തിരുവനന്തപുരത്തെ ലാ-എക്സലൻസ് അക്കാഡമി ഇക്കൊല്ലം ആദ്യം മറ്റൊരാൾക്ക് സഫീർ വിറ്റിരുന്നു.
https://www.facebook.com/Malayalivartha























