പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ ജേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: അടുത്തിടെ സമാപിച്ച 2018 ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ ഇന്ന് അദ്ദേഹത്തിന്റെ വസതിയില്‍കൂടിക്കാഴ്ച നടത്തി.
മെഡല്‍ ജേതാക്കളെ അഭിനന്ദിച്ച പ്രധാനമന്ത്രി ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡല്‍ നിലക്കുവേണ്ടി അവര്‍ നടത്തിയ പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തു. മെഡല്‍ ജേതാക്കളുടെ പ്രകടനം ഇന്ത്യയുടെ ഔന്നത്യവും അഭിമാനവും ഉയര്‍ത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. മെഡല്‍ ജേതാക്കള്‍ എളിമയുള്ളവരായി തുടരുമെന്നും പ്രശസ്തിയിലും അംഗീകാരത്തിലും മയങ്ങി തങ്ങളുടെ ശ്രദ്ധ നഷ്ടപ്പെടുത്തില്ലെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി കായിക താരങ്ങളോടാവശ്യപ്പെട്ടു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ തങ്ങളുടെയും ലോകത്തിലെ മികച്ച താരങ്ങളുടെയും പ്രകടനം വിശകലനം ചെയ്ത് സ്വയം മെച്ചപ്പെടുത്തുന്നത് തുടരണമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചെറു പട്ടണങ്ങള്‍, ഗ്രാമീണ മേഖലകള്‍, ദരിദ്രപശ്ചാത്തലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഉയർന്നു വരുന്ന യുവ പ്രതിഭകള്‍ രാജ്യത്തിന് വേണ്ടി മെഡലുകള്‍ നേടുന്നതിലും പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.
ഗ്രാമീണ മേഖലയില്‍ മികച്ച കഴിവുള്ളവരുണ്ടെന്നും ആ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നത് തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു കായിക താരം ദിവസവും കടന്നുപോകുന്ന പ്രയാസങ്ങളെക്കുറിച്ച് പുറംലോകത്തിന് ധാരണയൊന്നുമില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്തിനു വേണ്ടി മെഡല്‍ ജേതാക്കളാകാന്‍ ചില കായികതാരങ്ങള്‍ കടന്നുപോയ അത്യന്തം ക്ലേശകരമായ കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കവെ, പ്രധാനമന്ത്രി വികാരാധീനനായി. അവരുടെ മനക്കരുത്തിനും സമര്‍പ്പണത്തിനും കാരണം അച്ചടക്കമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി അവരുടെ പരിശ്രമങ്ങളില്‍നിന്ന് രാജ്യത്തെ മറ്റുള്ളവര്‍ക്ക് മുഴുവന്‍ പ്രചോദനം ലഭിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
അനുമോദനങ്ങളില്‍ അഭിരമിച്ച് വിശ്രമ മനോഭാവമുള്ളവരാകരുതെന്നും മികച്ച നേട്ടങ്ങള്‍ക്കായികൂടുതല്‍ പരിശ്രമിക്കാനും പ്രധാനമന്ത്രി കായിക താരങ്ങളോടാവശ്യപ്പെട്ടു. കായിക താരങ്ങളുടെ യഥാര്‍ത്ഥ വെല്ലുവിളി ഇനിയാണ്തുടങ്ങാനിരിക്കുന്നതെന്നും ഒളിമ്പിക്‌സ് ഗെയിംസ് പോഡിയത്തിലേറുക എന്ന തങ്ങളുടെ ലക്ഷ്യം ഒരിക്കലും നഷ്ടപ്പെടുത്തരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര യുവജനകാര്യ, കായിക സഹമന്ത്രി (സ്വതന്ത്ര ചുമതല) കേണല്‍ രാജ്യവര്‍ദ്ധന്‍ റാത്തോഡും തദവസരത്തില്‍ സന്നിഹിതനായിരുന്നു. മെഡല്‍നില മെച്ചപ്പെടുത്തുന്നതിലും യുവകായികതാരങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിലും പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടും ഗവണ്‍മെന്റിന്റെ ഉദ്യമങ്ങളും സുപ്രധാന പങ്കുവഹിച്ചതായി ശ്രീ. രാജ്യവര്‍ദ്ധന്‍ സിംഗ്‌റാത്തോഡ് പറഞ്ഞു.
ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത, പാലംബാങ് എന്നിവിടങ്ങളിലായി നടന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ 69 മെഡലുകളെന്ന റെക്കോര്‍ഡ് നേട്ടമാണ് ഇന്ത്യ കൈവരിച്ചത്. 2010 ഗ്വാങ്ഷൗ ഗെയിംസില്‍ കൈവരിച്ച 65 മെഡലുകളായിരുന്നു ഇതിനുമുമ്പുള്ള മികച്ച പ്രകടനം.
https://www.facebook.com/Malayalivartha
























