കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ സൈന്യത്തിന് നേരെ 140 ലേറെ തവണ കല്ലേറുണ്ടായെന്നും 40 സൈനികര്‍ക്ക് പരിക്ക് പറ്റിയെന്നും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു
കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ സൈന്യത്തിന് നേരെ 140 ലേറെ തവണ കല്ലേറുണ്ടായെന്നും 40 സൈനികര്‍ക്ക് പരിക്ക് പറ്റിയെന്നും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. ആഗസ്റ്റ് ആറിനാണ് ഏറ്റവും കൂടുതല്‍ തവണ കല്ലേറുണ്ടായത്, 45 പ്രാവശ്യം. ഭരണഘടനാ ഭേഗദഗതി രാജ്യസഭ പാസാക്കിയത് അന്നാണ്. ഈ മാസം അഞ്ചിനാണ് ആഭ്യന്തരമന്ത്രി അമിത് ഷാ കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370 എടുത്ത് കളയാനുള്ള ബില്ലുകള്‍ അവതരിപ്പിച്ചതും സംസ്ഥാനത്തെ ജമ്മു, കാശ്മീര്‍ എന്നീ കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചതും. അന്ന് കേന്ദ്ര സായുധ സേനയിലെ 21 പേര്‍ക്ക് കല്ലേറില്‍ പരിക്ക് പറ്റി. ഇതെല്ലാം പ്രാദേശികമായി നടന്ന സംഭവങ്ങളാണെന്നും കാശ്മീരിലെ ക്രമസമാധാനം തകര്‍ന്നിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ജമ്മുകാശ്മീരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.
ഒരാളുടെ പോലും ജീവന്‍ അപകടത്തിലാകാതിരിക്കാനാണ് ഇപ്പോഴത്തെ അസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കാശ്മീര്‍ താഴ്‌വരയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. സംസ്ഥാനത്തിന്റെ വടക്ക് കിഴക്കന്‍ മേഖലകളില്‍ മുമ്പ് എന്നും സംഘര്‍ഷങ്ങളായിരുന്നു. ഇപ്പോഴവിടം ശാന്തമാണ്. പഴയകാര്യങ്ങളെല്ലാം ആളുകള്‍ പെട്ടെന്ന് മറക്കുമെന്നും അതിനാലാണ് ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തല്‍ക്കാലം ഇല്ലാതാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ പൊലീസിനെയും സൈന്യത്തെയും പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അത്തരം പ്രതിഷേധങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ഇത് സംബന്ധിച്ച് തീരുമാനം എടുക്കാനുള്ള അധികാരം നല്‍കിയിട്ടുണ്ട്.
ഇത്തരം നിയന്ത്രണങ്ങള്‍ ആദ്യമായല്ല കാശ്മീരില്‍ ഏര്‍പ്പെടുത്തുന്നത്. ഹുറിയത്ത് കോണ്‍ഫറന്‍സ് സമരം നടത്തിയപ്പോഴും ഇതേ നിയന്ത്രണങ്ങളാണ് ചുമത്തിയിരുന്നത്. 2016ല്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണിയെ വധിച്ച ശേഷം നടന്ന അക്രമങ്ങളെ തുടര്‍ന്ന് ഒരു മാസം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇത്തവണ കരുതല്‍ നടപടികള്‍ സ്വീകരിച്ച ശേഷമാണ് നിയന്ത്രണം കൊണ്ടുവന്നത്. അക്രമവും ആളപായവും ഉണ്ടാകാതിരിക്കാനാണിതെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് ഒന്‍പതിന് സൗരയില്‍ പള്ളിയിലെ പ്രാര്‍ത്ഥ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയവരോട് സാമൂഹ്യവിരുദ്ധര്‍ സംസാരിച്ചതിന് ശേഷം പ്രദേശവാസികള്‍ സുരക്ഷാസേനയ്ക്ക് നേരെ യാതൊരു പ്രകോപനവും ഇല്ലാതെ കല്ലെറിഞ്ഞിരുന്നു. തുടര്‍ന്ന് പ്രദേശത്ത് മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. സംസ്ഥാനത്തെ പ്രതിഷേധങ്ങളുടെ റിപ്പോര്‍ട്ടുകളും വീഡിയോകളും ബിബിസിയും റോയിട്ടേഴ്‌സും ആദ്യം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ ആധികാരികതയെ കേന്ദ്രസര്‍ക്കാര്‍ ചോദ്യം ചെയ്തു.
കാശ്മീരിന്റെ പ്രത്യേക അധികാരം എടുത്ത് കളഞ്ഞ ഭരണഘടനാ ഭേദഗതിക്കെതിരെ സ്ത്രീകള്‍ പ്രതിഷേധിക്കുന്നതിന്റെ ഫോട്ടോ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. എന്നാല്‍ എവിടെ എപ്പോള്‍ നടന്ന പ്രതിഷേധമാണെന്ന് വ്യക്തമാക്കിയിരുന്നില്ല. സംസ്ഥാനത്ത് നിന്നിറങ്ങുന്ന 180 പത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല. മാധ്യമങ്ങള്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ജനഹിതമറിയാതെ ഭരണഘടനാ ഭേദഗതി നടത്തിയതിനെതിരെ പ്രതിഷേധമുണ്ട്. ഇക്കാര്യം പലരും ചില മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. സുഹൃത്തുക്കളും ബന്ധുക്കളും എവിടെയാണെന്ന് പോലും പലര്‍ക്കും അറിയില്ല. ഫോണ്‍ ഉള്‍പ്പെടെയുള്ള ആശയവിനിമ സംവിധാനങ്ങള്‍ തല്‍ക്കാലത്തേക്ക് റദ്ദാക്കിയതോടെ കശ്മീരികള്‍ ആശങ്കയിലാണ്. സുരക്ഷാമുന്‍കരുതലുകളുടെ ഭാഗമായാണ് ഇത് ചെയ്തതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.
ക്രമസമാധാനം ഉറപ്പാക്കുന്നതിനാണ് നിയന്ത്രണങ്ങളെന്ന് ആഭ്യന്തരവകുപ്പ് വക്താവ് കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. 370 എടുത്ത് കളഞ്ഞതില്‍ പിന്നെ സംസ്ഥാനത്ത് ഇതുവരെ ഒരു വെടിയുണ്ട പോലും ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല, ഒരു ജീവന്‍ പോലും പൊലിഞ്ഞിട്ടില്ലെന്നും ട്വീറ്റില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha