ആർട്ടിക്കിൾ 370 റദ്ദാക്കി കശ്മീരികളെ മൃഗങ്ങളെപ്പോലെ കൂട്ടിലടച്ച് അവരുടെ മൗലികാവകാശങ്ങള്‍ പോലും ഇല്ലാതാക്കുകയാണ്; അമിത്ഷാക്ക് നേരെ മെഹ്ബൂബ മുഫ്തിയുടെ മകള്‍ വിരൽ ചൂണ്ടുന്നു
ആർട്ടിക്കിൾ 370 റദ്ദാക്കി കശ്മീരികളെ മൃഗങ്ങളെപ്പോലെ കൂട്ടിലടച്ച് അവരുടെ മൗലികാവകാശങ്ങള്‍ പോലും ഇല്ലാതാക്കുകയാണെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ ജാവേദ്. സ്വാതന്ത്യ ദിനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിലാണ് ഇല്‍ത്തിജ ഇക്കാര്യം അറിയിച്ചതെന്ന് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
'രാജ്യം സ്വാതന്ത്യദിനം ആഘോഷിക്കുമ്പോള്‍ കശ്മീരികളെ മൃഗങ്ങളെപ്പോലെ കൂട്ടിലടച്ച് അവരുടെ അടിസ്ഥാന അവകാശങ്ങള്‍ പോലും തട്ടിയെടുക്കുകയാണ്. സന്ദര്‍ശകരെ കാണാന്‍ പോലും അനുവദിക്കാതെ, വീടിന് പുറത്തേക്ക് ഇറങ്ങാന്‍ കഴിയാതെ ഞാന്‍ തടവിലാക്കപ്പെട്ടിരിക്കുകയാണ് എന്ന് ഇല്‍ത്തിജ കത്തില്‍ പറയുന്നു .
മാധ്യമങ്ങളോട് സംസാരിച്ചതിനാണ് തന്നെ തടവില്‍ വെച്ചതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നും ഇനിയും മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയാല്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇല്‍ത്തിജ പറഞ്ഞു.
വീട്ടുതടവില്‍ കഴിയുന്ന ഇല്‍ത്തിജ നിലവിലെ സ്ഥിതിഗതികള്‍ അറിയിച്ച് ശബ്ദസന്ദേശവും പുറത്തുവിട്ടിരുന്നു. സര്‍ക്കാര്‍ തീരുമാനത്തെ പ്രതിരോധിക്കുന്നവരെ നേരിടാന്‍ കശ്മീരുമായി ആശയവിനിമയം നടത്താനുള്ള എല്ലാ മാര്‍ഗങ്ങളും നിര്‍ത്തലാക്കിയിരിക്കുകയാണ്. കുറ്റവാളിയെപ്പോലെ തടവിലാക്കപ്പെട്ട താന്‍ കര്‍ശന നിരീക്ഷണത്തിലാണെന്നും എല്ലാ കശ്മീരികളെപ്പോലെ മരണഭയത്തിലാണ് താനുമെന്നും ശബ്ദസന്ദേശത്തില്‍ ഇല്‍ത്തിജ അറിയിച്ചു.
ജമ്മു കശ്മീർ മുന്‍ മുഖ്യമന്ത്രിയും അറസ്റ്റിലായ പിഡിപി നേതാവുമായ മെഹബൂബ മുഫ്തി ഏകാന്ത തടവിലാണെന്ന് ഇല്‍ത്തിജ ജാവേദ് വ്യക്തമാക്കി. ഹരി നിവാസ് എന്ന സര്‍ക്കാര്‍ ഗസ്റ്റ്ഹൗസിലാണ് മെഹബൂബ മുഫ്തിയെ പാര്‍പ്പിച്ചിരിക്കുന്നത്. തന്നയോ പാര്‍ട്ടിപ്രവര്‍ത്തകരെയോ അഭിഭാഷകരെയോ ഒന്ന് കാണാനോ സംസാരിക്കാനോ പോലും അനുവാദിക്കുന്നില്ല. ലാന്‍ഡ്, മൊബൈല്‍ ഫോണുകളും പ്രവര്‍ത്തന രഹിതമാണെന്നും ഇല്‍ത്തിജ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിയേയും ഒമര്‍ അബ്ദുളളയേയും കരുതല്‍ തടങ്കിലാക്കിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കുന്നതിന് മുന്നോടിയായി ക്രമസാമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായേക്കുമെന്നു കണക്കുകൂട്ടിയാണ് ഇവരെ കരുതല്‍ തടങ്കലിലാക്കിയത്. പിന്നീട് ഇരുവരെയും അറസ്റ്റ് ചെയ്യുകയും താല്‍കാലിക ജയിലായ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയുമായിരുന്നു. ഇവരെകൂടാതെ 400ഓളം രാഷ്ട്രീയ പ്രവർത്തകരേയും പീപ്പ്ള്‍സ് കോണ്‍ഫറന്‍സ് നേതാക്കളായ സജ്ജാദ് ലോണ്‍, ഇമ്രാന്‍ അന്‍സാരി എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആർട്ടിക്കിൾ 370 പ്രകാരമുള്ള ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയതിന് ശേഷം,കാശ്മീരിൽ സാധാരണക്കാരുടെ ജീവിതം തകിടം മറിഞ്ഞിരിക്കുകയാണ്. കശ്മീരിലെ ശ്രീനഗർ ആസ്ഥാനമായുള്ള ഇംഗ്ലീഷ് ദിനപത്രത്തിൽ ജോലി ചെയ്യുന്ന 26 കാരനായ പത്രപ്രവർത്തകനെ ബുധനാഴ്ച അര്‍ദ്ധരാത്രി പുല്‍വാമയിലെ ത്രാലില്‍ നടത്തിയ പൊലീസ് റെയ്ഡില്‍ അറസ്റ്റ് ചെയ്തു.
കശ്മീരിലെ ഏറ്റവും വലയി ഇംഗ്ലീഷ് ദിനപത്രമായ ‘ഗ്രേറ്റര്‍ കശ്മീരി’ലെ ഇര്‍ഫാന്‍ അമീന്‍ മാലിക്ക് എന്ന മാധ്യമപ്രവര്‍ത്തകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കശ്മീരിൽ ഇപ്പോഴും ആശയവിനിമയ തടസ്സങ്ങൾ നിലനിൽക്കുന്നതിനാൽ, ഇർഫാന്റെ അറസ്റ്റ് സംബന്ധിച്ച് വിവരങ്ങൾ മാധ്യമങ്ങളെ അറിയിക്കുന്നതിനായി കുടുംബത്തിന് ശ്രീനഗർ വരെ യാത്ര ചെയ്യേണ്ടി വന്നു. ഇർഫാൻ ജോലി ചെയ്യുന്ന പത്ര ഓഫീസ് അടച്ചതിനാൽ, കുടുംബം എല്ലാ ദിവസവും മാധ്യമങ്ങളെ അറിയിക്കുന്നതിനായി ജമ്മു കശ്മീർ സർക്കാരിന്റെ ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റ് സ്ഥാപിച്ച മീഡിയ ഫെസിലിറ്റേഷൻ സെന്റർ സന്ദർശിക്കുകയും അദ്ദേഹത്തിന്റെ അറസ്റ്റിനെക്കുറിച്ച് മാധ്യമപ്രവർത്തകരെ അറിയിക്കുകയും ചെയ്യുകയാണ്. ആഗസ്റ്റ് 5ന് കശ്മീരിന്റെ 370ാം വകുപ്പ് എടുത്ത് കളഞ്ഞതിന് ശേഷം ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ് ഇര്‍ഫാന്‍.
ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കിയതിനെത്തുടർന്ന് ഓഗസ്റ്റ് 5 മുതൽ നൂറുകണക്കിന് ആളുകളെ തടങ്കലിൽ വച്ചിരുന്നു. നിലവില്‍ മൂന്ന് മുന്‍ മുഖ്യമന്ത്രിമാരും സംസ്ഥാനത്തെ ബിസിനസ് പ്രമുഖരുമുള്‍പ്പെടെ 1300 ഓളം ആളുകളെ കശ്മീരില്‍ വീട്ടു തടങ്കലില്‍ വെക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha