രാഷ്ട്രപതിയുടെ ഉത്തരവ് ചോദ്യംചെയ്തുള്ള ഹര്‍ജികളില്‍ പിഴവ്; ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതി രാം കോവിന്ദിന്റെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു; മാധ്യമ നിയന്ത്രണത്തിന് എതിരായ ഹർജികൾ സുപ്രീംകോടതി പരിഗണിച്ചു
ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതി രാം കോവിന്ദിന്റെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. കശ്മീര്‍ വിഷയത്തില്‍ സമര്‍പ്പിച്ച നാലു ഹര്‍ജികളിലും പിഴവുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചത്.
ഹർജിയിലെ പിഴവ് രജിസ്ട്രി ചൂണ്ടിക്കാണിച്ചിട്ടും പിഴവ് തിരുത്തിയില്ലെന്നും ഇത് എന്തുതരം ഹർജിയാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ചോദിച്ചു. എന്നാൽ ഹരജി തയാറാക്കുന്ന സമയത്ത് താന്‍ അപകടത്തില്‍പ്പെട്ട് വിശ്രമിക്കുകയായിരുന്നുവെന്ന് അഭിഭാഷകന്‍ എം.എല്‍ ശര്‍മ കോടതിയെ അറിയിച്ചു. അതിനാല്‍, ഹരജിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനോ സുപ്രീംകോടതി രജിസ്റ്ററിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്ബ് പരിശോധിക്കാനോ സാധിച്ചില്ല. തെറ്റ് തിരുത്തി ഹരജി വീണ്ടും സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നും എം.എല്‍ ശര്‍മ അഭ്യര്‍ഥിച്ചു.
കശ്മീര്‍ വിഷയത്തിലെ നാല് ഹരജികളിലും പ്രശ്നങ്ങളുണ്ടെന്ന് സുപ്രീംകോടതി രജിസ്റ്ററി ഒാഫിസ് അറിയിച്ചു. ആറു ഹരജികളാണ് ആകെ സമര്‍പ്പിച്ചത്. ഇതില്‍ പിശകുള്ള രണ്ട് ഹരജികള്‍ തിരുത്തി സമര്‍പ്പിച്ചെന്നും ഒാഫീസര്‍ വ്യക്തമാക്കി.
അതേസമയം, കശ്മീരിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പുന:സ്ഥാപിക്കണമെന്നും മാധ്യമങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ അനുരാധ ബാസിന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചു. കശ്മീരിൽ മാധ്യമ സ്വാതന്ത്രം നിഷേധിക്കപ്പെടുന്നുവെന്ന് അനുരാധ ബാസിൻ ഹർജിയിൽ ആരോപിച്ചു. ശ്രീനഗറിൽ മാത്രമാണ് മാധ്യമ പ്രവർത്തനം നടത്താൻ സാധിക്കുന്നത്. കശ്മീരിലെ ഭൂരിഭാഗം ലാൻഡ് ലൈനുകളും പ്രവർത്തിക്കുന്നില്ല. ദിനം പ്രതി മാധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ കുറച്ച് വരികയാണെന്നും അവർ പറഞ്ഞു. കശ്മീരിലെ വിഷയങ്ങളില്‍ തത്കാലം കോടതി ഇടപെടരുതെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് വാര്‍ത്താവിനിമ സംവിധാനങ്ങള്‍ പുന:സ്ഥാപിക്കാന്‍ സര്‍ക്കാരിന് സമയം നല്‍കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. വെള്ളിയാഴ്ച വൈകീട്ടോടെ ലാന്‍ഡ് ലൈന്‍, ബ്രോഡ്ബാന്‍ഡ് സൗകര്യങ്ങള്‍ പുനസ്ഥാപിക്കുമെന്നാണ് ലഭിച്ച വിവരമെന്നും സുപ്രീംകോടതി പറഞ്ഞു. ഈ ഹര്‍ജിയും കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ദെ, എസ്.എ നസീര്‍ അടങ്ങുന്ന പ്രത്യേക ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.
ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കിയതിനെത്തുടർന്ന് ഓഗസ്റ്റ് 5 മുതൽ നൂറുകണക്കിന് ആളുകളെ തടങ്കലിൽ വച്ചിരുന്നു. നിലവില്‍ മൂന്ന് മുന്‍ മുഖ്യമന്ത്രിമാരും സംസ്ഥാനത്തെ ബിസിനസ് പ്രമുഖരുമുള്‍പ്പെടെ 1300 ഓളം ആളുകളെ കശ്മീരില്‍ വീട്ടു തടങ്കലില്‍ വെക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ട്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ വ്യവസ്ഥകളാണ് ആര്‍ട്ടിക്കിള്‍ 35A, 370 എന്നിവ. 1954 മുതല്‍ സംസ്ഥാനം അനുഭവിച്ചു വരുന്ന പ്രത്യക പദവി ഒഴിവാക്കുമെന്ന് ബിജെപി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. നെഹ്രു സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദാണ് ഉത്തരവ് വഴി ആര്‍ട്ടിക്കിള്‍ 35A പ്രാബല്യത്തിലാക്കി വിജ്ഞാപനമിറക്കിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35A, 370 എന്നിവയുടെ ഭരണഘടനാ സാധുത നിരവധി തവണ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.
സ്വാതന്ത്ര്യത്തിന് മുമ്പ് ജമ്മു കശ്മീരില്‍ നിലവിലിരുന്ന നിയമത്തിന്റെ തുടര്‍ച്ചയെന്നോളമാണ് സംസ്ഥാനജനതയ്ക്ക് പ്രത്യേക അവകാശങ്ങല്‍ നല്‍കുന്ന വകുപ്പ് ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തത്. 1947 ല്‍ കോളനി വാഴ്ച അവസാനിച്ചുവെങ്കിലും 1952 വരെ ഷെയ്ഖ് അബ്ദുള്ള ഭരണാധികാരിയായി തുടര്‍ന്നു. തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്രുവും ഷെയ്ഖ് അബ്ദുള്ളയും ചേര്‍ന്ന് ഒപ്പു വെച്ച് ഡല്‍ഹി കരാര്‍ അനുസരിച്ച് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുകയായിരുന്നു. കരാര്‍ പ്രകാരം പ്രതിരോധം, വിദേശകാര്യം വാര്‍ത്താ വിനിമയം എന്നീ മേഖലകളൊഴികെ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുന്ന ജമ്മു കശ്മീരിന് ബാധകമാകണണെങ്കില്‍ സംസ്ഥാനസര്‍ക്കാരിന്റെ അംഗീകാരം ആവശ്യമാണെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha