നിർമല സീതാരാമനോട് സ്വരം കടുപ്പിച്ച് മോദി; രാജ്യത്ത് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കാൻ കഴിയാത്തതിലും, റിയൽ എസ്‌റ്റേറ്റ് മേഖല നേരിടുന്ന തളർച്ചയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അതിയായ ആശങ്ക അറിയിച്ചു

രാജ്യത്തെ നിലവിലെ സ്ഥിതിയിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കാൻ കഴിയാത്തതിലും, റിയൽ എസ്‌റ്റേറ്റ് മേഖല നേരിടുന്ന തളർച്ചയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അതിയായ ആശങ്ക അറിയിച്ചു. സാമ്പത്തിക രംഗത്തെ മുരടിപ്പ് ചർച്ച ചെയ്യാൻ ധനമന്ത്രി നിർമല സീതാരാമനും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകന യോഗത്തിലായിരുന്നു മോദി നിലപാട് കടുപ്പിച്ചത്.
വ്യാഴാഴ്‌ച വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു യോഗം. വാഹന വിപണിയിലെ തകർച്ച, തൊഴിൽ അവസരങ്ങൾ വേണ്ടത്ര സൃഷ്ടിക്കാൻ കഴിയാത്തത്, റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രതിസന്ധികൾ എന്നിവ യോഗത്തിൽ ചർച്ചയായി. ഇതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് നൽകാൻ ധനമന്ത്രിയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ആശങ്കപരമായ നിലയിലാണ് കടന്നു പോകുന്നതെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അംഗമായ രഥിൻ റോയി അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ സാമ്പദ് വ്യവസ്ഥ ഘടനാപരമായ തളർച്ചയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ജനസംഖ്യയിലെ പത്ത് കോടിയോളം വരുന്ന ആളുകളുടെ ഉപഭോഗത്തെ ആശ്രയിച്ചാണ് നിലവിൽ ഇന്ത്യൻ സമ്പദ്ഘടന വളർന്നുകൊണ്ടിരിക്കുന്നത്. ഇത് ഇപ്പോൾ പരമാവധിയിലെത്തി നിൽക്കുകയാണെന്ന പ്രതികരണമാണ് രഥിൻ റോയി നടത്തിയത്.
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മുന്നോട്ടുവെച്ച ആശയമായിരുന്നു 2024-ല്‍ കാലവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഇന്ത്യ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാകുമെന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ 2.8 ട്രില്ല്യണിന്റതാണെന്നാണ് കണക്കാക്കുന്നത്. 2024 സര്‍ക്കാരിന്റെ കാലാവധി കഴിയുമ്പോഴേക്കും അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയിലേക്ക് എത്താന്‍ പ്രതിവര്‍ഷം 12 ശതമാനം വളര്‍ച്ച കൈവരിക്കേണ്ടതുണ്ട്. എന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ അതിനെ മറിച്ചുപിടുച്ചുകൊണ്ടാണ് ഇത്തരം അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നതെന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ജനുവരി മുതല്‍ മാര്‍ച്ച് വരെ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) 5.8 ശതമാനം ആയിരുന്നു. ഇതിന് പുറമെയാണ് സമ്പദ് വ്യവസ്ഥയിലെ എല്ലാ മേഖലകളിലുമുള്ള തളര്‍ച്ച. 2018 -19 ല്‍ ജിഡിപി വളര്‍ച്ച 6.8 ശതമാനമായിരുന്നു. വിവിധ മേഖലകളില്‍നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ വലിയ പ്രതിസന്ധിയിലേക്ക് പോകുന്നുവെന്നാണ്.
ഓട്ടോമൊബൈല്‍ മേഖല കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ്. ഈ മേഖലയില്‍ 2.30 ലക്ഷം തൊഴിലവസരങ്ങള്‍ ഈ വര്‍ഷം ഇല്ലാതായെന്നാണ് കണക്കാക്കുന്നത്. ഒമ്പത് മാസം തുടര്‍ച്ചയായി വാഹന വില്‍പ്പന ഇന്ത്യയില്‍ കുറയുകയാണ്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴസ് കണക്കുപ്രകാരം ജൂലൈ മാസത്തില്‍ കാര്‍ വില്‍പനയില്‍ 30.9 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായകമായ മോട്ടോര്‍ സൈക്കിളിന്റെയും സ്‌കൂട്ടറുകളുടെയും വില്‍പനയില്‍ 16.8 ശതമാനത്തിന്റെ കുറവാണുണ്ടായത്. യാത്രാവാഹനങ്ങളുടെ ഉത്പാദനത്തില്‍ 17 ശതമാനത്തിന്റെ കുറവാണുണ്ടായത്. വാഹനങ്ങളുടെ 300 ഡീലര്‍മാരെങ്കിലും പ്രവര്‍ത്തനം അവസാനപ്പിച്ചതായാണ് വ്യവസായ മേഖലതന്നെ പുറത്തുവിടുന്ന കണക്ക്.
https://www.facebook.com/Malayalivartha


























