സിങ്ക പെണ്ണ് ; ചരിത്രത്തിലാദ്യമായി പറന്നുയരാൻ ഇന്ത്യയുടെ പെൺ കരുത്ത്
വിമാനം പറത്താന്‍ സമര്ഥരായ നാവികര്‍ക്ക് ചിറകുകള്‍ ലഭിക്കുന്ന വിംങ്സ് സെറിമണിയാണ് ഇന്ന്. കൊച്ചിയിലെ ദക്ഷിണ നാവികാസ്ഥാനത്ത് നടക്കുന്ന ചടങ്ങിന് പതിവില്‍ നിന്ന് വ്യത്യസ്തമായി ഒരു പ്രത്യേകതയുണ്ട്. നാവികസേനയുടെ ചരിത്രത്തിലാദ്യമായി ഒരു വനിതാ പൈലറ്റ് ഇന്ന് കൊച്ചിയില്‍ നിന്ന് പറന്നുയരും. പേര് ശിവാംഗി. ഇന്ന് കൊച്ചിയില്‍ നിന്നാണ് വിമാനം പറന്നുയരുന്നത്.
ഹെലികോപ്ടറിൽ ഒരു മന്ത്രി വന്നിറങ്ങുന്നത് കണ്ടപ്പോൾ പൈലറ്റാകണമെന്ന് ഒരു സ്കൂൾ വിദ്യാർത്ഥിനിക്ക് തോന്നിയ മോഹം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം നേടിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം പോലും ആ ആഗ്രഹത്തിലേക്കുള്ള ചവിട്ടുപടിയായിരുന്നു. ജയ്പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ടെക്നോളജിയിൽ എം.ടെക് വിദ്യാർത്ഥിനിയായിരിക്കെയാണ് ശിവാംഗിയ്ക്ക് നാവികസേനയിലേക്ക് സെലക്ഷൻ ലഭിച്ചത്. എം.ടെക് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് തന്റെ സ്വപ്നം സഫലമാക്കാൻ അവൾ തീരുമാനമെടുത്തപ്പോൾ ഇന്ത്യൻ നാവിക സേനയ്ക്ക് അത് പുതിയ ചരിത്രമാവുകയായിരുന്നു.
ഏഴിമല നാവിക അക്കാഡമിയിൽ ആറുമാസ നേവൽ ഓറിയന്റേഷൻ കോഴ്സ് പൂർത്തിയാക്കിയ ശിവാംഗി ദക്ഷിണ നാവിക ആസ്ഥാനത്ത് ഡോർണിയർ പരിശീലനവും വിജയകരമായി പൂർത്തിയാക്കി.
തുടർന്ന്, ദക്ഷിണ നാവിക കമാൻഡിലെ ഐഎൻഎഎസ് 550ൽ 6 മാസം ഡോർണിയർ കൺവേഷൻ കോഴ്സ് പൂർത്തിയാക്കി. ഇതിനകം 100 മണിക്കൂർ ശിവാംഗി പരിശീലനപ്പറക്കൽ നടത്തി. ഇതിൽ 60 മണിക്കൂറും കടലിനു മീതെ ഡോർണിയറിലായിരുന്നു. ഇനി 6 മാസത്തെ ഡോർണിയർ ഓപറേഷനൽ ഫ്ലൈയിങ് പരിശീലനം ബാക്കിയുണ്ട്. ശിവാംഗിയുടെ അതേ ബാച്ചിലുള്ള സബ് ലഫ്റ്റനന്റുമാരായ ശുഭാംഗി, ദിവ്യ എന്നിവർ വ്യോമസേനയുടെ കീഴിൽ ഡിസംബർ 21നു പരിശീലനം പൂർത്തിയാക്കും.
ഇവർക്കു പിന്നീടു ഡോർണിയർ വിമാനത്തിൽ കൊച്ചിയിൽ പ്രത്യേക പരിശീലനം നൽകും. നാവികസേനയുടെ കീഴിലായതിനാലാണു ശിവാംഗി ഒരു മാസം നേരത്തെ പരിശീലനം പൂർത്തിയാക്കുന്നത്.
https://www.facebook.com/Malayalivartha