ഭര്‍ത്താവ് മരിച്ച സ്ഥലത്ത് അതേ രീതിയില്‍ തന്നെയും വെടിവെച്ച് വീഴ്ത്തണമെന്ന് അലറിവിളിച്ച് ഏറ്റുമുട്ടലിനിടെ തെലങ്കാന പോലീസ് വെടിവച്ചു കൊന്ന പ്രതികളിലൊരാളായ ചിന്നകേശവലുവിന്‍റെ ഭാര്യ: പ്രതികരണം അറിയാനെത്തിയ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വികാരഭരിതയായപ്പോൾ...
ഹൈദരാബാദിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടലിനിടെ തെലങ്കാന പോലീസ് വെടിവച്ചു കൊന്ന സംഭവത്തിൽ പ്രതികരണവുമായി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതികളിലൊരാളായ ചിന്നകേശവലുവിന്‍റെ ഭാര്യ. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തേക്ക് തന്നെയും കൊണ്ടുപോകണമെന്നും ഭര്‍ത്താവ് മരിച്ച സ്ഥലത്ത് അതേ രീതിയില്‍ തന്നെയും വെടിവെച്ച് വീഴ്ത്തണമെന്നും അവര്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പായിരുന്നു ചിന്നകേശവലുവുമായി ഇവരുടെ വിവാഹം കഴിഞ്ഞത്. ഇപ്പോൾ ചിന്നകേശവലുവിന്റെ ഭാര്യ ഗര്‍ഭിണിയാണ്. ഇന്ന് പുലർച്ചെയാണ് ഹൈദരാബാദിൽ പ്രതികള്‍ കൊല്ലപ്പെട്ടത്.
വനിതാ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലാണ് പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ പ്രതികൾ ശ്രമിച്ചത്. നാല് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സംഭവം നടന്ന ഷാദ്‌നഗറിനടുത്തുള്ള ചതൻ പല്ലിയിൽ പ്രതികളെ ഇന്ന് പുലർച്ചെ തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നു. തെളിവെടുപ്പിനൊപ്പം സംഭവം പുനരാവിഷ്ക്കരിക്കാനും പൊലീസ് ശ്രമിച്ചു. കനത്ത സുരക്ഷയിലാണ് പ്രതികളെ കൊണ്ടുവന്നത്. സംഭവം പുനരാവിഷ്ക്കരിച്ച് കാണിക്കാൻ പറഞ്ഞപ്പോൾ പ്രതികളെ പൊലീസിനെ തള്ളിയിട്ട് ഓടിരക്ഷപെടാൻ ശ്രമിക്കുകയും, അതോടെ വെടിയുതിർക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുമായുള്ള ഏറ്റുമുട്ടലിനിടെ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച് ഷാഡ്നഗർ കോടതി കസ്റ്റഡിയിൽ വിട്ടതോടെയാണ് പ്രതികളുമായി പൊലീസ് തെളിവെടുപ്പിന് വന്നത്. തെളിവെടുപ്പിനിടെ ദിഷയുടെ സെൽഫോൺ പൊലീസിന് പ്രതികൾ കാണിച്ചുകൊടുത്തിരുന്നു. അതിനുശേഷമാണ് സംഭവം പുനരാവിഷ്ക്കരിക്കാൻ ശ്രമിച്ചതും ഏറ്റുമുട്ടൽ ഉണ്ടായതും. ഇക്കഴിഞ്ഞ നവംബർ 28 ന് രാത്രിയാണ് ഷംഷാബാദിനടുത്തുള്ള തോഡുപള്ളി ടോൾ ഗേറ്റിന് സമീപംവെച്ച് വനിതാ വെറ്റിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ കൊലപ്പെടുത്തുകയായിരുന്നു.
വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളിൽ നിന്നാണ് സൈബർബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പൊലീസുകാരെ സസ്പെന്റ് ചെയ്തിരുന്നു. ഈ സംഭവം തെലങ്കാനയിലും രാജ്യത്തുടനീളവും വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു.
അതേ സമയം നിയമം അതിന്റെ കടമയാണ് ചെയ്തതെന്ന് പ്രതികൾ വെടിയേറ്റു മരിച്ച സംഭവത്തിൽ വിശദീകരണവുമായി സൈബരാബാദ് പൊലീസ് കമ്മിഷണർ വി.സി. സജ്ജനാർ രംഗത്തെത്തി. പെൺകുട്ടിയെ അക്രമിച്ച സ്ഥലത്തു പ്രതികളെ എത്തിച്ചപ്പോൾ അവർ പൊലീസിനു നേരെ തിരിയുകയായിരുന്നെന്ന് സജ്ജനാർ പ്രതികരിച്ചു. പ്രതികൾ വടികളും കല്ലുകളും ഉപയോഗിച്ചു പൊലീസിനെ ആക്രമിച്ചു. ഉദ്യോഗസ്ഥരുടെ ആയുധങ്ങൾ തട്ടിയെടുത്തശേഷം പൊലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു.
പ്രതികളോടു കീഴടങ്ങാൻ നിർദേശിച്ചെങ്കിലും അവര്‍ അനുസരിക്കാൻ കൂട്ടാക്കിയില്ല. പൊലീസിനു നേരെ വെടിയുതിർക്കുന്നതു തുടർന്നു. അപ്പോഴാണു പ്രതികളെ എൻകൗണ്ടറിൽ വെടിവച്ചു കൊന്നത്. നിയമം അതിന്റെ കടമയാണു നിർവഹിച്ചത്. പരുക്കേറ്റ 2 പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സജ്ജനാർ അറിയിച്ചു. പ്രതികളുടെ കൈയിൽനിന്നു 2 തോക്കുകൾ പൊലീസ് പിടിച്ചെടുത്തു. പ്രതികൾ കർണാടകയിലും സമാനമായ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി സംശയമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha