പൗരത്വം, പ്രക്ഷോഭം , ജെ എൻ യു ,നിർഭയ ; അഗ്നിപരീക്ഷയുമായി കെജ്‌രിവാളും മോദിയും നേർക്കുനേർ

നിരവധി ആനുകാലിക വിഷയങ്ങളിൽ,ജനകീയ വിഷയങ്ങളിൽ ഡൽഹി പ്രക്ഷുബ്ധമായിരിക്കുന്ന സമയത്തെ തെരഞ്ഞെടുപ്പാണ്‌ഡൽഹിയിൽ നാളെ നടക്കുന്നത്. കോൺഗ്രസ് ചിത്രത്തിൽ പോലുമില്ലാത്ത തെരഞ്ഞെടുപ്പിൽ ആം ആദ്മിയും ബി ജെ പിയും തമ്മിലുള്ള പോരാട്ടത്തിനാണ് ഇപ്പോൾ പ്രാധാന്യവും.പൗരത്വ നിയമവും,നിർഭയ കേസും,ജെ എൻയു വുമൊക്കെ ചർച്ചയാകുന്നു ഈ തെരഞ്ഞെടുപ്പ് ഇരു പാർട്ടികൾക്കും നിര്ണായകമാണ്.തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള ചൂടേറിയ രാഷ്ട്രീയ വാക്‌പോരിനാണ് ഡല്‍ഹി സാക്ഷ്യം വഹിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് കേന്ദ്ര മന്ത്രിമാരും സജീവമായി പ്രചാരണ രംഗത്തുണ്ട് .. അരവിന്ദ് കെജ്‌രിവാള്‍ ആംആദ്മി പാര്‍ട്ടിയുടെ പ്രചാരണത്തെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍, കോണ്‍ഗ്രസിനു വേണ്ടി രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖരും രംഗത്തിറങ്ങി.
കോണ്‍ഗ്രസ് മത്സരരംഗത്ത് ഉണ്ടെങ്കിലും മുഖ്യ പോരാട്ടം ആം ആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലാണ്. ഡല്‍ഹിയിലെ പ്രാദേശിക വിഷയങ്ങളില്‍ തുടങ്ങിയ പ്രചാരണം പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളില്‍ വരെ എത്തി നിന്നു. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടിറങ്ങിയതും, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ മുഴുവന്‍ സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞതുമാണ് ബിജെപി ക്യാമ്പിന്റെ പ്രതീക്ഷ.
ഡൽഹി തിരഞ്ഞെടുപ്പിനു ബിജെപിക്കു കണ്ടെത്തിയ വജ്രായുധമാണ് അയോധ്യ ട്രസ്റ്റ് രൂപവൽക്കരണം. മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ, പ്രധാനമന്ത്രിയുടെയും കേന്ദ്രസർക്കാരിന്റെയും നേട്ടങ്ങൾ ചൂണ്ടിക്കാണിച്ചു പ്രചാരണം നടത്തുന്ന ബിജെപിക്ക് ഇതു ഗുണം ചെയ്യുമെന്നാണു കരുതുന്നത്.
70 മണ്ഡലങ്ങളിലുമായി 672 സ്ഥാനാർഥികളാണ് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഒരു കോടി 47 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 81 ലക്ഷത്തിലധികം പുരുഷ വോട്ടർമാരും 67 ലക്ഷത്തോളം വനിതാ വോട്ടര്‍മാരുമുണ്ട്. ഇത്തവണ 869 ട്രാൻസ്‌ജെൻഡേഴ്സും വോട്ടർമാരാണ്. ഡൽഹിയിലെ ഭരണം പിടിക്കുന്നതിന് വേണ്ടി ബി.ജെ.പി ശക്തമായ പ്രചരണമാണ് നടത്തിയത്. 5239 പ്രചരണ യോഗങ്ങളാണ് നടത്തിയത്.
അതേസമയം, അരവിന്ദ് കെജ്‌രിവാളിന്റെ പ്രതിച്ഛായാണ് ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞതും ആം ആദ്മി ക്യാമ്പിന് ആത്മവിശ്വാസം ഇരട്ടിയാക്കി. നവമാധ്യമങ്ങളുടെ സാധ്യത തേടി നിശബ്ദ പ്രചാരണ മണിക്കൂറുകളില്‍ പരമാവധി വോട്ട് സമാഹരിക്കാനാണ് മൂന്ന് പാര്‍ട്ടികളുടെയും നീക്കം. ഈമാസം 11 നാണ് ഫലപ്രഖ്യാപനം.
2015 ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ 70 നിയമസഭാ മണ്ഡലങ്ങളില്‍ 67-ലും റെക്കോഡ് വിജയം നേടി ആം ആദ്മി. ഭരണത്തിലേറിയിരുന്നു. ബിജെപിയ്ക്ക് മൂന്നു സീറ്റും ലഭിച്ചു. 2013 മുതല്‍ തുടര്‍ച്ചയായി ആം ആദ്മി പാര്‍ട്ടിയാണ് ഭരണത്തില്‍. എന്നാല്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏഴില്‍ ഏഴു സീറ്റും ബിജെപി നേടി. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി മുഴുവന്‍ സീറ്റും നേടിയിരുന്നു.പക്ഷെ 2015ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ദയനീയമായി പരാജയപ്പെട്ടു.നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന ബിജെപിയ്ക്ക് നിര്‍ണായകമാണ് ഈ തെരഞ്ഞെടുപ്പ്.
https://www.facebook.com/Malayalivartha
























