ശരീരത്തില്‍ മാന്തിയ പാടുകള്‍; 48 മണിക്കൂറിനുള്ളില്‍ ഒരു കിണറ്റില്‍ കണ്ടെത്തിയത് ഒന്‍പത് മൃതദേഹങ്ങള്‍
48 മണിക്കൂറിനുള്ളില്‍ ഒരു കിണറ്റില്‍ കണ്ടെത്തിയത് ഒന്‍പത് മൃതദേഹങ്ങള്‍. തെലങ്കാനയിലെ ഒരു ഗ്രാമത്തിലെ ഒരു ചണച്ചാക്ക് നിര്‍മാണ കേന്ദ്രത്തോടു ചേര്‍ന്നുള്ള കിണറ്റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തിയ 9 മൃതദേഹങ്ങള്‍ എല്ലാ കണ്ണുകളും വാറങ്കല്‍ റൂറല്‍ ജില്ലയിലെ ഗോറെക്കുണ്ഡ ഗ്രാമത്തിലാണ് ഇപ്പോള്‍ തെലങ്കാന പൊലീസിന്റെ മുഴുവന്‍ ശ്രദ്ധയും ആ കേസില്‍. കേസന്വേഷണത്തിനിടെ ഉയരുന്ന പ്രധാന ചോദ്യം ഒന്നു മാത്രം ഇത് കൂട്ട ആത്മഹത്യയോ അതോ കൊലപാതകമോ?
ബംഗാളില്‍നിന്നുള്ളവരാണ് മരിച്ചവരില്‍ ആറു പേര്‍, ഒരേ കുടുംബത്തിലെ അംഗങ്ങള്‍. മുഹമ്മദ് മഖ്‌സൂദ് അസ്ലം, ഭാര്യ നിഷ, മക്കളായ ഷാബാസ്, സൊഹൈല്‍, മകള്‍ ബുസ്‌റ, ബുസ്‌റയുടെ മൂന്നു വയസ്സുള്ള മകന്‍ എന്നിവര്‍ ബംഗാളില്‍നിന്ന് തൊഴില്‍തേടി തെലങ്കാനയിലെത്തിയവരാണ്. 20 വര്‍ഷമായി മഖ്‌സൂദ് തെലങ്കാനയിലുണ്ട്. ഒപ്പം മരിച്ച നിലയില്‍ കണ്ടെത്തിയ മറ്റു മൂന്നു പേരില്‍ ശ്യാം, ശ്രീറാം എന്നിവര്‍ ബിഹാറില്‍നിന്നുള്ള തൊഴിലാളികള്‍, ഷക്കീല്‍ പ്രദേശവാസിയായ ട്രാക്ടര്‍ ഡ്രൈവറും. മേയ് 20ന് ബുധനാഴ്ച രാത്രി താമസസ്ഥലത്തേക്ക് ഷക്കീലിനെ മഖ്‌സൂദ് വിളിച്ചുവരുത്തിയതായി ഫോണ്‍ രേഖകളിലുണ്ട്. ഇക്കാര്യം ഷക്കീലിന്റെ ഭാര്യയും സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ മരിച്ചവരുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് അന്വേഷണവുമായി മുന്നോട്ടു പോകുകയാണ് പൊലീസ്.
മരിച്ച ഒന്‍പതു പേരുടെയും ഫോണ്‍ ബുധനാഴ്ച രാത്രി ഒന്‍പതു മുതല്‍ വ്യാഴം രാവിലെ ആറു വരെ ഒരേ സ്ഥലത്തായിരുന്നെന്നു കണ്ടെത്തിയിട്ടുണ്ട്. മൂന്നു വയസ്സുകാരന്‍ പേരക്കുട്ടിയുടെ പിറന്നാള്‍ ആഘോഷിക്കാനാണ് മഖ്‌സൂദ് സുഹൃത്തുക്കളെ വീട്ടിലേക്കു വിളിച്ചതെന്നാണു സൂചന. ശീതളപാനീയവും ഭക്ഷ്യവസ്തുക്കളും വീട്ടുപരിസരത്തുനിന്നു കണ്ടെത്തിയത് വിരുന്നിന്റെ സൂചനയാണു നല്‍കുന്നത്. ആരെങ്കിലും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മൃതദേഹങ്ങള്‍ കിണറ്റിലേക്കു വലിച്ചെറിയാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. ഭര്‍ത്താവുമായി പിരിഞ്ഞ ബുഷ്‌റ മാതാപിതാക്കളോടും മകനോടുമൊപ്പമായിരുന്നു താമസം. പ്രദേശവാസിയായ ഒരാളുമായി ഇവര്‍ക്ക് അടുപ്പമുണ്ടായിരുന്നെന്നും അതിന്റെ പേരിലുള്ള തര്‍ക്കമായിരിക്കാം മരണത്തിലേക്കു നയിച്ചതെന്നും സംശയമുണ്ട്.
കിണറ്റിലേക്ക് വീഴുന്നതിനു മുന്‍പ് ഒന്‍പതില്‍ ഏഴു പേര്‍ക്കും ജീവനുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇത് അന്വേഷണത്തിനു സഹായിക്കുന്ന വിധത്തിലുള്ള തെളിവല്ലെന്ന് പൊലീസ് പറയുന്നു. രണ്ടു പേര്‍ ഉറങ്ങുകയോ അല്ലെങ്കില്‍ അതിനോടകം മരിച്ചിട്ടുണ്ടാകുകയോ ചെയ്യാം. ഈ സാഹചര്യത്തിലാണ് ഇവര്‍ കഴിച്ച ഭക്ഷണത്തിന്റെ സാംപിളുകള്‍ പരിശോധിക്കുന്നത്. വിഷാംശമുണ്ടോയെന്നു തിരിച്ചറിയുകയാണു ലക്ഷ്യം. മരിച്ചവരുടെ നെഞ്ചിലെ അസ്ഥി കൂടുതല്‍ പരിശോധനയ്ക്കായി ഹൈദരാബാദിലെ ഫൊറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഈ റിപ്പോര്‍ട്ട് 10 ദിവസത്തിനകം ലഭിക്കും. തുടര്‍ന്നു മാത്രമേ കേസില്‍ തുമ്പുണ്ടാക്കാനാകുന്ന വിധം തെളിവ് ലഭിക്കുകയുള്ളൂ.
https://www.facebook.com/Malayalivartha