36 കോട്ടകളുടെ അധിപനായ ജോഗി, വിശ്രമിക്കാത്ത ജനകീയന്‍; രാഷ്ട്രീയ അതികായന്‍മാര്‍ വിടവാങ്ങി
‘കാലുകൾ തളർന്നിരിക്കാം. പക്ഷേ എന്റെ മനസ്സിലെ രാഷ്‌ട്രീയക്കാരൻ തളരില്ല. മനസ്സിനുള്ളിലെ നേതാവിനു വിശ്രമവുമില്ല. വിധിയോടു കീഴടങ്ങാൻ മനസ്സില്ല’– വീൽചെയറിൽ താളം പിടിച്ച് അജിത് ജോഗി പറയും. തൃപ്പൂണിത്തുറ കുരീക്കാട് അഗസ്‌ത്യാശ്രമത്തിൽ പാരമ്പര്യ ചികിത്സയുടെ ത്രില്ലിലായിരുന്നു അപ്പോൾ ജോഗി. 2010 ജനുവരിയിലായിരുന്നു കേരളത്തിലേക്കുള്ള ആ വരവ്. ഔഷധക്കൂട്ടുകളിട്ടു തിളപ്പിച്ച എണ്ണ നിറച്ച കുപ്പികളിലേക്കു നോക്കി ജോഗി ഉറപ്പിച്ചു പറഞ്ഞു: ‘ഇവയുടെ കരുത്തിൽ ഞാൻ വീണ്ടും തിരിച്ചു വരും’. 36 കോട്ടകളുടെ ആദ്യ അധിപനായി (ഛത്തീസ്‌ഗഡ് എന്ന പേരിന്റെ അർഥം), ജനകീയ നേതാവായി മരണം വരെ നാടുവാണു ഈ രാഷ്ട്രീയക്കാരൻ.
കാലുകൾ തളർന്നെങ്കിലും ജോഗി കുലുങ്ങിയില്ല. വിവാദ കൊടുങ്കാറ്റുകൾ പലകുറി ആഞ്ഞടിച്ചെങ്കിലും അങ്ങനെ കുലുങ്ങുന്ന ആളല്ല താനെന്നു ഈ രാഷ്ട്രീയക്കാരൻ തെളിയിച്ചു.
അപകടം ജോഗിയെ എന്നെന്നേക്കുമായി വീൽചെയറിലേക്കു തള്ളിയിട്ടു. ലോകത്തിന്റെ പലഭാഗങ്ങളിലും ചികിൽസയ്‌ക്കായി ജോഗിയും കുടുംബവും സഞ്ചരിച്ചു. 2004 ൽ മഹാസമുന്ദിൽ നിന്നു ജയിക്കുമ്പോൾ ജോഗി മുംബൈയിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. അന്നു തോറ്റത് മധ്യപ്രദേശ് - ഛത്തീസ്‌ഗഡ് രാഷ്‌ട്രീയത്തിലെ തലയെടുപ്പുള്ള നേതാക്കളിലൊരാളായ വി.സി.ശുക്ല. 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പു കാലം ജോഗിയുടെ ജീവിതത്തിലേക്കു വീണ്ടും മരണത്തിന്റെ നിഴൽ പരത്തി. സക്‌മ ജില്ലയിലെ ധർബയിലുണ്ടായ നക്‌സൽ ആക്രമണത്തിൽ സംസ്ഥാന കോൺഗ്രസിന്റെ മുൻനിര നേതാക്കളെല്ലാം കൊല്ലപ്പെട്ടു.
വീണ്ടും കോൺഗ്രസിനെ നയിക്കേണ്ട ചുമതല ജോഗിയിൽ. സ്വന്തം മണ്ഡലമായ മർവാഹിയിൽ വീണ്ടും ജയിച്ചുവെങ്കിലും ഭരണം കോൺഗ്രസിൽ നിന്ന് അകന്നുനിന്നു. ഭോപാല്‍ സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ എന്‍ജിനിയറിങ് ബിരുദം. 1970 ല്‍ സിവില്‍ സര്‍വീസ്. റായ്പുര്‍ കലക്ടറായിരിക്കെ രാജീവ് ഗാന്ധിയുമായി സൗഹൃദം. പൈലറ്റായ രാജീവ് വിമാനത്തിൽ റായ്പുരിലെത്തുമ്പോള്‍ കാണാനെത്തും. രാജീവിന്‍റെ കൈപിടിച്ച് രാഷ്ട്രീയത്തിലെത്തി. 1986ല്‍ സിവില്‍ സര്‍വീസ് രാജിവച്ചു, രാജ്യസഭാംഗമായി. രാജീവിന്റെ ഇഷ്‌ടക്കാരനും പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള യുവ നേതാവുമെന്ന നിലയിൽ ഡൽഹി രാഷ്‌ട്രീയത്തിൽ വളരെപ്പെട്ടെന്നു താരമായി. 86 മുതൽ 98 വരെ രാജ്യസഭാംഗം. അക്കാലം കോൺഗ്രസ് വക്‌താവായും തിളങ്ങി. ഛത്തീസ്‌ഗഡ് രൂപീകരിച്ചപ്പോൾ ആദ്യ മുഖ്യമന്ത്രിയായി; 2000 മുതൽ 3 വർഷം. സോണിയ ഗാന്ധിയുടെ വിശ്വസ്തനായ ജോഗി ഏകാധിപതിയെപ്പോലെയാണ് ഭരണവും പാര്‍ട്ടിയും കൊണ്ടുനടന്നത്. തുടക്കത്തിൽ പ്രതീക്ഷ നൽകിയ മുഖ്യമന്ത്രി വളരെപ്പെട്ടെന്നു വിവാദങ്ങളുടെ ചുഴിയിൽപ്പെട്ടു.
https://www.facebook.com/Malayalivartha