പീരങ്കി വാഹനങ്ങൾ അതിർത്തിയിൽ ; സൈനികരെ സജ്ജമാക്കി ഇന്ത്യയും ചൈനയും ; യുദ്ധത്തിലേക്കോ ?
ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുകയാണ്. ഇന്ത്യന്‍ അതിര്‍ത്തി പ്രദേശത്തോട് ചേര്‍ന്ന വിമാനത്താവളത്തില്‍ ചൈന കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്‍റേയും യുദ്ധവിമാനങ്ങള്‍ വിന്യസിച്ചതിന്‍റേയും സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ സേനയും ചൈനീസ് സേനയും തമ്മില്‍ അതിര്‍ത്തിയില്‍ ഏറ്റമുട്ടല്‍ നടന്നുവെന്ന് സൂചിപ്പിക്കുന്ന ചില ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
ഇപ്പോഴിതാ പ്രശ്നപരിഹാരത്തിനായി ശക്തമായി തന്നെ ശ്രമങ്ങൾ നടക്കുന്നതിനിടെ അതിർത്തിയിലേക്ക് കൂടുതൽ സൈനിക വാഹനങ്ങൾ എത്തിച്ചിരിക്കുകയാണ് ഇരു രാജ്യങ്ങളും. പീരങ്കിവാഹനങ്ങളും കോംപാക്ട് വാഹനങ്ങളുമടക്കം യുദ്ധത്തിന് ആവശ്യമായ തയാറെടുപ്പുകളാണ് കിഴക്കൻ ലഡാക്കിൽ നടത്തുന്നത്. ഇരുരാജ്യങ്ങളും ഇവിടെ അതിർത്തി പ്രശ്നങ്ങളിൽ അകപ്പെട്ടിട്ട് 25 വർഷത്തിനു മുകളിലായിയെന്നും സൈനിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
സൈനിക, നയതന്ത്ര തലത്തിൽ അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് സൈനിക നടപടിയിലേക്ക് ഇരുസേനകളും നീങ്ങുന്നത്. പീരങ്കികളും ഇൻഫൻട്രി കോംപാക്ട് വാഹനങ്ങളും മറ്റു വലിയ സൈനിക ഉപകരണങ്ങളും യഥാർഥ നിയന്ത്രണരേഖയ്ക്കു സമീപം വളരെ വേഗത്തിലാണ് ചൈന എത്തിക്കുന്നതെന്ന് അനുബന്ധവൃത്തങ്ങൾ പറഞ്ഞു.
ഇന്ത്യൻ സൈന്യവും അധിക സേനയെ ഇവിടേക്ക് അയച്ചിട്ടുണ്ട്. ചൈനയുടെ സേനാവിന്യാസത്തിനു കിടപിടിക്കുന്നതിനു തുല്യമായ സന്നാഹങ്ങൾ ഇന്ത്യയും നടത്തുന്നത്. പാംഗോങ്ങില്‍ പൂർവസ്ഥിതി വരുത്തുന്നതുവരെ ഇന്ത്യ യാതൊരു വിട്ടുവീഴചയ്ക്കും തയാറല്ലെന്നാണു വിലയിരുത്തൽ. പ്രശ്നമേഖലയിൽ ശക്തമായ വ്യോമനിരീക്ഷണമാണ് ഇന്ത്യന്‍ സേന നടത്തുന്നത്. ചൈനീസ് സേന എത്രയും പെട്ടെന്ന് മേഖലയിൽനിന്ന് പിന്മാറണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ, അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും സൈനികർ ഏറ്റുമുട്ടുന്നതിന്റേത് എന്ന പേരിൽ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ചൈനീസ് സേനയുടെ വാഹനം ഇന്ത്യ തടഞ്ഞുവച്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ, വിഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ലെന്നു സേന വ്യക്തമാക്കി. അതിർത്തിയിൽ അക്രമ സംഭവങ്ങളുണ്ടായിട്ടില്ലെന്നും സംഘർഷ സാഹചര്യം വഷളാക്കുന്ന തരത്തിൽ വിഡിയോ പ്രചരിപ്പിക്കരുതെന്നും സേന കൂട്ടിച്ചേർത്തു.
ഇന്ത്യക്കും ചൈനക്കും ഇടയില്‍ അതിര്‍ത്തിയില്‍ കാര്യങ്ങള്‍ അസ്ഥിരമാണെന്നാണ് സൂചിപ്പിക്കുന്നതാണ് ഈ ചിത്രങ്ങള്‍. പ്യാംഗോങ് തടാകത്തിന് സമീപത്ത് നിന്നുള്ളതാണ് ആദ്യ ദൃശ്യങ്ങള്‍.
https://www.facebook.com/Malayalivartha