ജൂണ്‍ മധ്യത്തോടെ പ്രതിദിനം 15,000 കോവിഡ് കേസുകൾ; ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന
ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന. ജൂണ്‍ മധ്യത്തോടെ ഇന്ത്യയില്‍ പ്രതിദിനം 15,000 കോവിഡ് കേസുകളുണ്ടാകുമെന്നാണ് ചൈനീസ് ഗവേഷകരുടെ മുന്നറിയിപ്പ്. നിലവിലെ കോവിഡ് വ്യാപന നിരക്ക് കണക്കാക്കിയാണു ചൈനയിലെ ഗാന്‍സു പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ കോവിഡ്-19 പ്രഡിക്ട് സിസ്റ്റം ഈ മുന്നറിയിപ്പ് നല്‍കുന്നത്.
180 രാജ്യങ്ങളിലെ രോഗവ്യാപനം സംബന്ധിച്ച് ഇവര്‍ പഠനം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നുണ്ട്. ലാന്‍ഷോ സര്‍വകലാശാലയാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. ജൂണ്‍ രണ്ടോടെ ഇന്ത്യയിലെ കോവിഡ് കേസുകള്‍ 9,291 ആകുമെന്ന് മുന്‍പ് ഈ ഗവേഷകര്‍ പ്രവചിച്ചിരുന്നു. ഈ പ്രവചനം സത്യമാകുന്ന തരത്തില്‍ 8,909 കേസുകളാണ് ഇതേ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.
ബുധനാഴ്ച മുതലുള്ള നാലു ദിവസങ്ങളില്‍ 9,676, 10,078, 10,936 എന്നിങ്ങനെയാണ് പുതിയ കേസുകള്‍ ഗവേഷകര്‍ പ്രവചിക്കുന്നതെന്ന് ലാന്‍ഷോ യൂണിവേഴ്സിറ്റി കൊളാബറേറ്റീവ് ഇന്നൊവേഷന് സെന്റര്‍ ഓഫ് വെസ്റ്റേണ്‍ എക്കോളജിക്കല്‍ സേഫ്റ്റി വകുപ്പ് ഡയറക്ടര്‍ ഹുവാംഗ് ജിയാന്‍പിംഗ് പറഞ്ഞു.
ഇന്ത്യയില്‍ കഴിഞ്ഞ ദിവസം കോവിഡ് കേസുകളുടെ എണ്ണം രണ്ടു ലക്ഷം പിന്നിട്ടിരുന്നു. തുടര്‍ച്ചയായ നാലു ദിവസങ്ങളില്‍ 8000-ന് മുകളിലാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് കേസുകളുടെ എണ്ണമെന്നും കണക്കുകള്‍ പറയുന്നു.
https://www.facebook.com/Malayalivartha