സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കല്‍; പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ രണ്ടു സിവില്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

രാജസ്ഥാനില്‍ പാകിസ്താന് വേണ്ടി ചാര പ്രവര്‍ത്തനം നടത്തിയ 2 സിവില്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. വികാസ് കുമാര്‍, ചിമന്‍ ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. ലക്‌നൗ ആസ്ഥാനമാക്കിയുള്ള മിലിട്ടറി ഇന്റലിജന്‍സ് യൂണിറ്റ് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാന്‍ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിന് സമീപമുള്ള ആര്‍മി ആയുധ ശേഖര ഡിപ്പോയിലെ സിവില്‍ ഡിഫന്‍സ് ജീവനക്കാരനാണ് വികാസ് കുമാര്‍. ആര്‍മി മഹാജന്‍ ഫീല്‍ഡ് ഫയറിംഗ് റെയ്ഞ്ചിലെ ജീവനക്കാരനാണ് ചിമന്‍ ലാല്‍. പാക് ഇന്റലിജന്‍സ് ഏജന്‍സിക്കായി ഇരുവരും വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയായിരുന്നുവെന്നാണ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്.
2019 ഓഗസ്റ്റിലാണ് മിലിട്ടറി ഇന്റലിജന്‍സ് ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചത്. പാകിസ്താനിലെ ഹാന്‍ഡലര്‍മാര്‍ക്ക് ഇവര്‍ സൈനിക വിവരങ്ങള്‍ കൈമാറുകയായിരുന്നുവെന്ന് ഇന്റലിജന്‍സ് കണ്ടെത്തി. അനോഷ്‌ക ചോപ്ര എന്ന വ്യാജ പ്രൈഫൈലിലൂടെയാണ് ഇയാള്‍ വിവരങ്ങള്‍ കൈമാറിയിരുന്നത്. സൈനിക രഹസ്യങ്ങള്‍, ആയുധ വിവരങ്ങള്‍, ഫയറിംഗ് പരിശീലനത്തിനായി വരുന്ന യൂണിറ്റുകളുടെ വിവരങ്ങള്‍ എന്നിവയെല്ലാം ഇയാള്‍ കൈമാറിയിരുന്നതായാണ് വിവരം. പാക് ചാര സംഘടന ഇയാള്‍ക്ക് പ്രതിഫലം കൈമാറിയ വിവരങ്ങളും ഇന്റലിജന്‍സിന് ലഭിച്ചിട്ടുണ്ട്
മുമ്പ് പാക്കിസ്ഥാൻ ഹൈക്കമ്മിഷനിൽ വിസ ഓഫിസർമാരായി പ്രവർത്തിച്ചിരുന്ന രണ്ടു പേരെ ചാരപ്രവർത്തനത്തിന് ഡൽഹി പൊലീസ് പിടികൂടി. പാക്കിസ്ഥാനിൽ നിന്നുള്ള ജാവേദ് ഹുസൈൻ എന്നൊരാളെയും ഇവർക്കൊപ്പം കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഓഫിസർമാരും 24 മണിക്കൂറിനകം രാജ്യം വിടാൻ നിർദേശിച്ചു. ശക്തമായ പ്രതിഷേധം പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ട്. എന്നാൽ, പാക് വിരുദ്ധ പ്രചാരണത്തിനു വേണ്ടിയുള്ള ആസൂത്രിത നടപടിയെന്ന് പാക്കിസ്ഥാൻ ആരോപിച്ചു.
ആബിദ് ഹുസൈൻ, താഹിർ ഖാൻ എന്നിവരെയാണ് ഡൽഹി പൊലീസിന്‍റെ സ്പെഷ്യൽ സെൽ കൈയോടെ പിടികൂടിയത്. ഇരുവരും ഐഎസ്ഐ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നുവെന്ന് പൊലീസ്. പൊലീസും മറ്റ് ഏജൻസികളും ഇവരെ ചോദ്യം ചെയ്തു. കരോൾബാഗിൽ ഒരാളിൽ നിന്ന് ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനിടെയാണ് രണ്ടു പേരെയും പിടികൂടിയത്.
വിവരങ്ങൾ അടങ്ങിയ രേഖ കൈമാറിയയാൾക്ക് 15,000 രൂപയും ഐ ഫോണും നൽകിയതും പിടിച്ചു. ജാവേദ് ഹുസൈനും സ്ഥലത്തുണ്ടായിരുന്നുവെന്നു പൊലീസ്. ഇന്ത്യൻ പൗരന്മാരാണെന്നാണ് ഇവർ ആദ്യം അവകാശപ്പെട്ടത്. ആബിദും താഹിറും വ്യാജ ആധാർ കാർഡുകളും കാണിച്ചു. ചോദ്യം ചെയ്യലിനിടെയാണ് പാക് ഹൈക്കമ്മിഷൻ ഓഫിസർമാരാണെന്നു സമ്മതിച്ചത്. പാക് പഞ്ചാബിലെ ഷേഖ്പുരയിൽ നിന്നുള്ള ആബിദ് നാൽപ്പത്തിരണ്ടുകാരനാണ്.
നാൽപ്പത്തിനാലു വയസുള്ള താഹിർ ഇസ്ലാമാബാദുകാരൻ. പാക്കിസ്ഥാനിലെ ബഖറിൽ നിന്നുള്ളയാളാണ് ജാവേദ് ഹുസൈൻ. ഇന്ത്യയുടെ ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും പാക് ഹൈക്കമ്മിഷൻ ഇടപെട്ടാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചതെന്നും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നയതന്ത്രപ്രതിനിധികളിൽ ഇന്ത്യ ഭീഷണിയും സമ്മർദവും പ്രയോഗിക്കുകയാണെന്നാണ് പാക്കിസ്ഥാന്‍റെ ആരോപണം.
;
https://www.facebook.com/Malayalivartha






















