മദ്ധ്യപ്രദേശ് പിടിക്കാന്‍ ടീമിനെ ഇറക്കി ബിജെപി; കോണ്‍ഗ്രസിനെ തകർക്കാനുള്ള തന്ത്രങ്ങളുമായി അമിത് ഷാ; സിന്ധ്യ ഗ്രൂപ്പിനെ പിളർക്കാൻ ചൗഹാനും മിശ്രയും ;പുതിയ രാഷ്ട്രീയ നാടകത്തിന് കളമൊരുങ്ങി മദ്ധ്യപ്രദേശ്

രാജ്യം മുഴുവൻ ഉറ്റു നോക്കുന്ന ഉപതെരഞ്ഞെടുപ്പാണ് മദ്ധ്യപ്രദേശിൽ നടക്കാൻ പോകുന്നത് . ഉപതെരഞ്ഞെടുപ്പ് പോരാട്ടം കടുപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ബിജെപി. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് കൂടുതൽ ശക്തിപകരാൻ കേന്ദ്രത്തില്‍ നിന്ന് കൊമ്പന്മാരെ ഇറക്കിയുള്ള പോരാട്ടമാണ് ബിജെപി നടത്തുന്നത്. അണിയറയില്‍ നിശബ്ദമായി ഇരുന്ന് കോണ്‍ഗ്രസിനെ പൊളിക്കാനുള്ള തന്ത്രമാണ് അമിത് ഷായുടെ നേതൃത്വത്തിലുള്ള സംഘം മെനയുന്നത് ഇവിടെ ഏറ്റവും നിർണായകമായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുമായി ബിജെപിക്കുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ . എന്നാൽ ഇതെല്ലം പറഞ്ഞു തീർത്തതോടെ ഇനി ആ വഴിയും ബിജെപിക്കു പേടിക്കാനില്ല . ശിവരാജ് സിംഗ് ചൗഹാന്റെ ജനപ്രീതി ഏറെ കുറെ നഷ്ടമായിരിക്കുകയാണ് . അത് സൃഷ്‌ടിച്ച ആശങ്കയാണ് ഉപതിരഞ്ഞെടുപ്പില്‍ സിന്ധ്യയെ മുന്‍നിര്‍ത്തി കളിക്കാന്‍ ബിജെപി പ്രേരിപ്പിച്ചിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയ തുടര്‍ച്ച മധ്യപ്രദേശില്‍ നിന്ന് വീണ്ടും ആരംഭിക്കണമെന്നാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. അതുകൊണ്ടു തന്നെ മധ്യപ്രദേശിൽ ജനാധിപത്യ ഇന്ത്യ സാക്ഷ്യം വഹിക്കാൻ പോകുന്നത് അമിത്ഷായുടെ ചാണക്യ തന്ത്രങ്ങളാകും.
ശിവരാജ് സിംഗ് ചൗഹാനെ മധ്യപ്രദേശില്‍ തന്നെ ഉറപ്പിച്ച് നിര്‍ത്താനാണ് അമിത് ഷാ തീരുമാനിച്ചിരിക്കുന്നത്. അതല്ലെങ്കില്‍ സിന്ധ്യ കൂടുതല്‍ ശക്തനാവും എന്നാണ് വിലയിരുത്തല്‍. 22 സീനിയര്‍ നേതാക്കളെ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇവരാണ് തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കുക. ഒന്നൊഴിയാതെ എല്ലാ വോട്ടര്‍മാരെയും കേന്ദ്രീകരിച്ചുള്ള സമ്പൂര്‍ണമായ ക്യാമ്പയിനിംഗാണ് ബിജെപി നടത്തുന്നത്. എതിരാളികളെ പോലും ഒഴിവാക്കുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം..
വിശ്വസ്തരായ നാല് മന്ത്രിമാരെയാണ് അമിത് ഷായുടെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് . ഓരോ ദിവസവും മണ്ഡലങ്ങളിലെ റിപ്പോര്‍ട്ടുകള്‍ ജെപി നദ്ദയ്ക്കും അമിത് ഷായ്ക്കും നൽകാനാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന നിർദേശം . എംപിമാരെയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയെ മുമ്പ് രൂക്ഷമായി വിമര്‍ശിച്ച ശത്രുക്കളായ നേതാക്കളെ വരെ ഈ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജ്യോതിരാദിത്യ സിന്ധ്യയുടെ കൂടെ വന്നവരൊക്കെ അഴിമതിയുടെ പ്രതിച്ഛായയുള്ളവരാണ് എന്നതുകൊണ്ടുതന്നെ ചൗഹാന്‍ മറ്റൊരു കമ്മിറ്റി കൂടി തിരഞ്ഞെടുപ്പ് വിജയത്തിനായി ഒരുക്കിയിട്ടുണ്ട്. 16 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയാണിത്. ചൗഹാന്റെ വിശ്വസ്തനായ ഭൂപേന്ദ്ര സിംഗിനാണ് ചുമതല. ഇതില്‍ 24 മണ്ഡലങ്ങള്‍ക്കായി 24 സീനിയര്‍ നേതാക്കളെയാണ് ചുമതലയേല്‍പ്പിച്ചിരിക്കുന്നത്.
10 മന്ത്രിസ്ഥാനം സിന്ധ്യ നേരത്തെ തന്നെ നോട്ടമിട്ടിരുന്നു. ഗ്വാളിയോറില്‍ തന്റെ കരുത്ത് കാണിക്കാനുള്ള തയ്യാറെടുപ്പിലാണ് സിന്ധ്യ. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തി കഴിഞ്ഞു. മധ്യപ്രദേശില്‍ ചൗഹാന് സാധിക്കാത്ത കാര്യമായിരുന്നു ഇത്. അമിത് ഷാ ഈ നീക്കത്തില്‍ സംതൃപ്തനാണ്. സിന്ധ്യക്ക് കൂടുതല്‍ ശക്തമായ സന്നാഹങ്ങള്‍ അമിത് ഷാ നല്‍കുന്നതും ഇത് കൊണ്ടാണ്. അതേസമയം ഉപതിരഞ്ഞെടുപ്പിന് ശേഷം സിന്ധ്യയെ ഒറ്റപ്പെടുത്താനുള്ള സാധ്യതകളും ശക്തമാണ്. കേന്ദ്ര മന്ത്രിസ്ഥാനം ഇനിയും നീട്ടികൊണ്ടുപോകാനാണ് അമിത് ഷാ താല്‍പ്പര്യപ്പെടുന്നത്. എന്നാല്‍ മാത്രമേ സിന്ധ്യയെ വരുതിയില്‍ നിര്‍ത്താനാവൂ.
നരോത്തം മിശ്രയും ചൗഹാനും ഒന്നിച്ച് ചേര്‍ന്നിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പിന് ശേഷം സിന്ധ്യ ഗ്രൂപ്പിനെ പിളര്‍ക്കാനാണ് പ്ലാന്‍. ഇവരില്‍ പകുതി പേര്‍ക്ക് മാത്രം മന്ത്രിസ്ഥാനം നല്‍കുന്ന കാര്യത്തില്‍ ഇവര്‍ യോജിച്ചിരിക്കുകയാണ്. അതേസമയം അളവില്‍ കവിഞ്ഞ് ഭരണത്തില്‍ ഇടപെടാനുള്ള സിന്ധ്യയുടെ ശ്രമങ്ങളാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്. മിശ്ര ഇക്കാര്യം അമിത് ഷായെ അറിയിച്ചിട്ടുണ്ട്. സിന്ധ്യക്ക് ഗ്വാളിയോറില്‍ പഴയ കരുത്തില്ലെന്ന വാദത്തിലാണ് ചൗഹാനുള്ളത്. ഗുണയില്‍ തോറ്റത് ഉദാഹരണമാണെന്നും അദ്ദേഹം പറയുന്നു.
നരേന്ദ്ര സിംഗ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍, തവര്‍ചന്ദ് ഗെലോട്ട്, ഫഗന്‍ സിംഗ് കുലസ്ത എന്നിവരാണ് 62 അംഗ ടീമിലെ കേന്ദ്ര മന്ത്രിമാര്‍. കൈലാഷ് വിജയ് വര്‍ഗീയ, രാകേഷ് സിംഗ്, എന്നിവരും ടീമിലുണ്ട്. ടീമിലെ വില്ലന്‍മാരായി ദീപക് ജോഷി, പ്രഭാത് ജാ, ജെയ്ബന്‍ സിംഗ് പാവയ്യ, അനൂപ മിശ്ര, മായാ സിംഗ് എന്നിവരുമുണ്ട്. ഇവരെല്ലാം സിന്ധ്യയുടെ വീഴ്ച്ച ആഗ്രഹിക്കുന്നവരാണ്. ദീപക് ജോഷി സിന്ധ്യയുടെ വരവില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഹത്പിപലിയയില്‍ വിജയിക്കണമെങ്കില്‍ ജോഷിയുടെ സഹായം ആവശ്യമാണെന്ന് ചൗഹാനറിയാവുന്നത് കൊണ്ടാണ് അദ്ദേഹം ടീമില്‍ എടുത്തത്. വലിയ ഓഫറും ദീപക്കിന് ലഭിച്ചിട്ടുണ്ട്.
സിന്ധ്യക്കോ അദ്ദേഹത്തിന്റെ ടീമിനോ വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് നിരവധി നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോൾ ഇതെല്ലാം മാറി. ഇവര്‍ വലിയ പിന്തുണയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് . ഇതിന് കാരണം നരോത്തം മിശ്രയുടെ ഇടപെടലാണ് എന്നാണ് അണിയറയിലെ സംസാരം . പക്ഷേ അപ്പോഴും ഇവര്‍ പൂര്‍ണമായ രീതിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമോ എന്ന ആശങ്കയും സിന്ധ്യയ്ക്കും ടീമിനും ഉണ്ട്.. കോണ്‍ഗ്രസ് ക്യാമ്പിനേക്കാള്‍ ഒത്തൊരുമയുള്ളതാണ് ബിജെപി ക്യാമ്പ് എന്നതാണ്ബിജെപിയുടെ ഏറ്റവും വലിയ ആത്മ വിശ്വാസം. അതേസമയം പുതിയ കമ്മിറ്റി വന്നതോടെ ബിജെപിയില്‍ നിന്ന് നേതാക്കളെ അടര്‍ത്തി മാറ്റാം എന്ന കോണ്‍ഗ്രസിന്റെ മോഹം കൂടിയാണ് തകർന്നടിയുന്ന കാഴ്ചയാണ് മധ്യപ്രദേശിൽ നിന്നും കാണാൻ സാധിക്കുന്നത്. മാത്രമല്ല രാഷ്ട്രീയ ചാണക്യൻ ഒന്ന് കൂടി കച്ച കെട്ടി രംഗത്തെത്തിയതോടെ കോൺഗ്രസ് അടപടലം തകർന്നു തരിപ്പണമാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല
https://www.facebook.com/Malayalivartha
























