9 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞ് പിറന്നു; പൊന്നോമനയെ കാണാൻ കഴിയാതെ അച്ഛൻ വിടവാങ്ങി... കുഞ്ഞ് പിറന്ന് അഞ്ചാം ദിവസം വൈറസ് ബാധിച്ച് അമ്മയും മരിച്ചു

ദിനംപ്രതി കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിനിടെ രാജ്യത്ത് നിരവധിപേര്‍ക്കാണ് ഉറ്റവരെ നഷ്ടമായികൊണ്ടിരിക്കുന്നത്. മാതാപിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികളുടെ എണ്ണവും കൂടുകയാണ്. കര്‍ണാടകയിലെ മാണ്ഡ്യയില്‍ അച്ഛനും അമ്മയും വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതോടെ പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് അനാഥയായി.
9 വര്‍ഷത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും ശേഷമാണ് മാതാപിതാക്കളായ മമ്തയ്ക്കും നഞ്ചേന്ദുഗൗഡയ്ക്കും കുഞ്ഞുപിറന്നത്. നിര്‍ഭാഗ്യവശാല്‍ അഞ്ച് ദിവസം മുന്‍പാണ് കുഞ്ഞിന്റെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചത്. അമ്മ കുഞ്ഞ് പിറന്ന് അഞ്ചാം ദിവസം വൈറസ് ബാധിച്ച് മരിച്ചു.
നവജാത ശിശുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും വളരെ വേഗം തന്നെ രോഗമുക്തി നേടി. ഇപ്പോള്‍ മാണ്ഡ്യ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിനെ ഏറ്റെടുക്കാമെന്ന് മമ്തയുടെ സഹാദരന്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ് വരുന്നത് ആശ്വാസമാണെങ്കിലും മരണസംഖ്യ വീണ്ടും നാലായിരം കടന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഇന്നലെ 2,59,591 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയപ്പോള്‍ 4209 പേരാണ് മരിച്ചത്. വ്യാഴാഴ്ച 3874 ആയിരുന്നു പുറത്തുവന്ന കണക്ക്. ഇതോടൊപ്പം തന്നെ ബ്ലാക് ഫംഗസ് അഥവ മ്യൂക്കോര്‍മൈകോസിസ് കൂടുതല്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും മറ്റൊരു വെല്ലുവിളിയാകുന്നു.
ഇന്നലെ 3,57,295 പേര്‍ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇതുവരെ 2,60,31,991 പേര്‍ക്ക് കോവിഡ് വന്നു. 30,27,925 പേര്‍ ചികിത്സയിലുണ്ട്. 2,91,331 പേര്‍ മരണമടഞ്ഞു. 2,27,12,735 പേര്‍ രോഗമുക്തരായെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്നലെ 20,61,683 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇതുവരെ 32,44,17,870 ടെസ്റ്റുകള്‍ നടത്തിയെന്നും ഐ.സി.എം.ആര്‍ പറയുന്നു. 19,18,79,503 ഡോസ് വാക്‌സിനേഷന്‍ നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha



























