ഇത് ഒരു ഒന്നൊന്നര ബജറ്റ് !!! ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍അവതരിപ്പിക്കുന്ന ആറാം ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഒരുക്കുന്ന മാജിക്ക്

ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഈ ബജറ്റ് അവതരണത്തോടെ സുപ്രധാനമായൊരു നേട്ടവും അവരെ കാത്തിരിപ്പുണ്ട്. തുടര്‍ച്ചയായി ആറു കേന്ദ്രബജറ്റുകള്‍ അവതരിപ്പിച്ച രണ്ടാമത്തെ ധനമന്ത്രിയായി നിര്‍മല മാറും. മുന്‍പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. തുടര്‍ച്ചയായി അഞ്ച് ബജറ്റുകള്‍ അവതരിപ്പിച്ച മുന്‍കേന്ദ്ര ധനമന്ത്രിമാരായ മന്‍മോഹന്‍ സിങ്, അരുണ്‍ ജെയ്റ്റ്‌ലി, പി. ചിദംബരം, യശ്വന്ത് സിന്‍ഹ എന്നിവരുടെ നേട്ടമാണ് നിര്‍മല മറികടക്കുക
എന്നാൽ ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന ഈ ആറാമത്തെ ബജറ്റിനെ ‘വെറുമൊരു’ ഇടക്കാല ബജറ്റായി കാണാൻ വരട്ടെ. പൊതുതിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ഇടക്കാല ബജറ്റുപോലും സർക്കാരിനുമുന്നിലെ വമ്പൻ സാധ്യതയാണ്. NDA സര്ക്കാർ സാമ്പത്തിക ലക്ഷ്യങ്ങളും തിരഞ്ഞെടുപ്പ് സ്വാധീനവും എങ്ങനെ സന്തുലിതമാക്കുമെന്നത് കാണാൻ എല്ലാ കണ്ണുകളും ധനമന്ത്രി നിർമ്മലാ സീതാരാമനിലേക്ക് നീളുകയാണ് . അതുകൊണ്ടുതന്നെ ആറാം ഊഴത്തിൽ നിർമല സീതാരാമന്റെ മാജിക്ക് കാത്തിരുന്നു കാണേണ്ടത് തന്നെയാണ് . ഇന്ത്യയിലെ മധ്യവർഗം കാത്തിരിക്കുന്നത് നികുതി ഇളവിന്റെയും ആനുകൂല്യങ്ങളുടെയും ഒരു ബഡ്ജറ്റാണ് .
കഴിഞ്ഞ കുറച്ചു ബജറ്റുകളിലായി സർക്കാർ ലക്ഷ്യംവെക്കുന്നത് കർഷക ക്ഷേമം ആണെങ്കിലും ശമ്പളക്കാരെയും സർക്കാരിന് പിണക്കാനാവില്ല . ആദായനികുതിയിലെ ഇളവുകൾ, സ്റ്റാൻഡേഡ് ഡിഡക്‌ഷൻ ഉയർത്തൽ, വിവിധ നിക്ഷേപങ്ങൾക്കുള്ള നികുതിയാനുകൂല്യങ്ങൾ എന്നിവയാണ് ഏതൊരു ബജറ്റിലും ശമ്പളക്കാർ ആഗ്രഹിക്കുന്നത്. ജോലിയുള്ളവരുടെ നികുതി സ്ലാബിലെ മാറ്റങ്ങളോടൊപ്പം 80C യുടെ പരിധി വർദ്ധിപ്പിക്കുമെന്നും ഇവർ പ്രതീക്ഷിക്കുന്നു. ഇതിനുപുറമെ 75 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് നിക്ഷേപ, പിൻവലിക്കൽ നികുതി ആനുകൂല്യങ്ങൾ വർധിപ്പിച്ച് ഇത്തവണ നാഷണൽ പെൻഷൻ പദ്ധതി (NPS) കൂടുതൽ ആകർഷകമാക്കിയേക്കാം. പെൻഷൻ ഫണ്ട് റെഗുലേറ്റർ പിഎഫ്ആർഡിഎ തൊഴിലുടമകളുടെ സംഭാവനകളുടെ നികുതിയുടെ കാര്യത്തിൽ ഇപിഎഫ്ഒയിൽ സമാനത ആവശ്യപ്പെട്ടിട്ടുണ്ട്. ഇടക്കാല ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിൽ ചിലതെങ്കിലും ഇടക്കാല ബജറ്റിലുണ്ടായിക്കൂടെന്നില്ല. 2019-ലെ ഇടക്കാല ബജറ്റിൽ 40,000 രൂപയിൽനിന്ന് 50,000 രൂപയാക്കിയ സ്റ്റാൻഡേഡ് ഡിഡക്‌ഷൻ വീണ്ടും വർധിപ്പിച്ചേക്കുമെന്ന് പ്രതീക്ഷ . ആദായനികുതിക്ക് പഴയതും പുതിയതുമായ സ്‌കീമുകളാണുള്ളത്. അതിൽ പുതിയ സ്കീമിനെ ആകർഷകമാക്കാൻ നികുതിയിളവ് പരിധി ഉയർത്തുകയോ ചില സ്ലാബുകളിലെ നിരക്കുകൾ കുറയ്ക്കുകയോ ചെയ്താൽ സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ കോടിക്കണക്കിന് ശമ്പളക്കാരെ കൈയിലെടുക്കാം
ഇതിനായി ആദായനികുതി 30% നികുതി നിരക്കിനുള്ള പുതിയ പരിധി 15 ലക്ഷം രൂപയല്ല, 20 ലക്ഷം രൂപയാക്കിയേക്കും . . പണപ്പെരുപ്പം വർധിച്ച സാഹചര്യത്തിൽ പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള 15 ലക്ഷം രൂപ പരിധി 20 ലക്ഷമായി ഉയർത്തുന്നത് സാധാരണക്കാർക്ക് ആശ്വാസമാകും . പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ വ്യക്തികൾ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ നികുതി ലാഭിക്കൽ സംവിധാനമാണ് സെക്ഷൻ 80 സി. സെക്ഷൻ 80 സി പ്രകാരം വ്യക്തികൾ വലിയ അളവിൽ നിക്ഷേപം നടത്തുന്നു. ലൈഫ് ഇൻഷുറൻസ് പ്രീമിയം, ട്യൂഷൻ ഫീസ്, ഭവനവായ്പകളുടെ പ്രിൻസിപ്പൽ തിരിച്ചടവ് എന്നിവയ്ക്കുള്ള ചെലവും ഗണ്യമായി വർദ്ധിച്ചു. അതിനാൽ, മിക്ക വ്യക്തികളും 1.5 ലക്ഷം രൂപയുടെ പരിധി മറികടക്കുന്നുണ്ട് . നികുതിദായകർ ഈ പരിധി വർദ്ധിപ്പിക്കുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്
ഉത്പാദന അധിഷ്ഠിത ഇൻസെന്റീവ് പദ്ധതികൾ നവീകരിച്ചുകൊണ്ടും കൂടുതൽ വായ്പ സൗകര്യങ്ങൾ അനുവദിച്ചുകൊണ്ടും ചെറുകിട, ഇടത്തരം സംരംഭകരെയും കൈയിലെടുത്തേക്കാം.വാഹനമേഖല, ഊർജമേഖല,പ്രതിരോധം , കൃഷിക്കാരും ചെറുകിട സംരംഭകരുമായ വനിതകൾ, സ്ത്രീ തൊഴിലാളികൾ എന്നിവർക്കുള്ള പദ്ധതികൾ എന്നിവയെല്ലാം നിർമല സീതാരാമന്റെ ഈ ബജറ്റിലും പ്രതീക്ഷിക്കാം
പൊതുതിരഞ്ഞെടുപ്പിനുശേഷം പുതിയ സർക്കാർ വരാൻ മാസങ്ങൾ മാത്രമേയുള്ളൂവെന്നതിനാൽ പൂർണബജറ്റ് സാധ്യമല്ലെന്നതുകൊണ്ടാണ് ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ ആദ്യ ഇടക്കാല ബജറ്റ് 1947 ഓഗസ്റ്റ് 15 മുതൽ മാർച്ച് 31 വരെയുള്ള ഏഴ് മാസത്തേക്ക് അവതരിപ്പിച്ചത് അന്നത്തെ ധനമന്ത്രി ആർ.കെ. ഷൺമുഖം ചെട്ടിയാണ്.
വരുന്ന മാർച്ച് 31 വരേക്കുള്ള ബജറ്റാണ് കഴിഞ്ഞവർഷത്തേത്. ഏപ്രിൽ ഒന്നുമുതൽ, പുതിയ സർക്കാർ ജൂലായിൽ (അതിനാണ് സാധ്യത) പൂർണ ബജറ്റ് അവതരിപ്പിക്കുംവരെയുള്ള കാലയളവിലേക്കാണ് ഇടക്കാല ബജറ്റ്. അക്കാലത്തേക്കുള്ള വരവും ചെലവും പറയുന്നതാണ് ഇടക്കാല ബജറ്റെങ്കിൽ പുതിയ സർക്കാർ വരുന്നതുവരെയുള്ള ചെലവുകൾക്ക് പാർലമെന്റിന്റെ അംഗീകാരം നേടിയെടുക്കുന്നതിനാണ് വോട്ട് ഓൺ അക്കൗണ്ട്. ഇടക്കാല ബജറ്റിലൂടെയാണ് വോട്ട് ഓൺ അക്കൗണ്ട് പാസാക്കിയെടുക്കുന്നത്.
https://www.facebook.com/Malayalivartha
























