ഇന്ന് അന്താരാഷ്ട്ര ജലദിനം: ജലം അമൂല്യമാണെന്നും സൂക്ഷിച്ചു മാത്രമേ ഉപയോഗിക്കാവൂ എന്നുമാണ് ജലദിനം മുന്നോട്ടുവെക്കുന്ന സന്ദേശം

ഇന്ന് അന്താരാഷ്ട്ര ജലദിനം .എല്ലാ വര്‍ഷവും മാര്‍ച്ച് 22 നാണ് ലോക ജലദിനം ആയി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ലോക ജലദിനമെന്ന നിര്‍ദ്ദേശം ആദ്യമായി ഉയര്‍ന്നുവന്നത് 1992ല്‍ ബ്രസീലിലെ റിയോവില്‍ ചേര്‍ന്ന യു.എന്‍. കോണ്‍ഫറന്‍സ് ഓണ്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് ഡവലപ്‌മെന്റിലാണ് . ഇതേ തുടര്‍ന്ന് യു.എന്‍. ജനറല്‍ അസംബ്ലി 1993 മാര്‍ച്ച് 22 മുതല്‍ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചു
സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത അപായകരമായ വരള്‍ച്ചയുടെയും ജലദൗര്‍ലഭ്യത്തിന്റെയും മുന്നിലാണ്. ജലം അമൂല്യമാണെന്നും സൂക്ഷിച്ചു മാത്രമേ ഉപയോഗിക്കാവൂ എന്നുമാണ് ജലദിനം മുന്നോട്ടുവെക്കുന്ന സന്ദേശം. വെള്ളത്തിനുവേണ്ടി യുദ്ധം ചെയ്യുന്ന കാലം വരുമെന്ന് കരുതാവുന്നതാണ് നാട്ടിലെ ജലദൗര്‍ലഭ്യം. കാവേരി നദീജലത്തര്‍ക്കമുള്‍പ്പെടെയുള്ള സംഘര്‍ഷങ്ങള്‍ നല്‍കുന്ന പാഠവും അതാണ്.
സംസ്ഥാനത്ത് ചൂട് 40 ഡിഗ്രിക്കും മുകളിലേക്ക് കുതിക്കുകയാണ്. സൂര്യാതപമേറ്റുള്ള പൊള്ളലുകളും ആരോഗ്യപ്രശ്‌നങ്ങളും വ്യാപകമായി. മഞ്ഞപ്പിത്തവും ടൈഫോയിഡും ചിക്കന്‍ പോക്‌സും പടരുന്നു. നിര്‍മ്മാണത്തിനായി കുളങ്ങളും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ടുമൂടിയത് സംസ്ഥാനത്ത് ജലം കിട്ടാക്കനിയാവാന്‍ കാരണമായി. 44 നദികളും ഉപകായലുകളുമായി ജലസമൃദ്ധമായിരുന്ന കേരളം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ജലക്ഷാമത്തെയാണ് അഭിമുഖീകരിക്കുന്നത്. കേരളത്തിലെ ജലസംഭരണികളില്‍ കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ സംഭരണ തോതിനെക്കുറിച്ച് സംസ്ഥാന ജലസേചന വകുപ്പ് തയാറാക്കിയ പുതിയ ഗ്രാഫ് ഭീതിദമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള സംഭരണ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുടിവെള്ളത്തെയും കൃഷിയെയും വൈദ്യുതിയെയും വ്യവസായത്തെയും ഒന്നടങ്കം ബാധിക്കുന്ന അതിഗുരുതരമായ പ്രതിഭാസമാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിന്റെ (ഐ.എം.ഡി) കണക്കുകള്‍ കേരളത്തെ പേടിപ്പിക്കുന്നതാണെന്ന് സംസ്ഥാന ആസൂത്രണ വകുപ്പിന്റെ 2016 സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 ഒക്‌ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31വരെയുള്ള കണക്കനുസരിച്ച് കേരളത്തില്‍ വടക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ലഭിച്ച മഴയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 62 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. രണ്ട് കാലവര്‍ഷങ്ങളുടെയും പരാജയം കാരണം സംസ്ഥാനത്തെ 14 ജില്ലകളും വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ഏകദേശം 22 ശതമാനം വെള്ളം കുറവുണ്ടെന്ന് ആസൂത്രണ വകുപ്പ് അവലോകനത്തില്‍ പറയുന്നു. രണ്ട് മണ്‍സൂണ്‍ കാലങ്ങളിലെയും മഴയുടെ കുറവ് സംസ്ഥാനത്തെ കാര്‍ഷികോല്‍പാദനത്തെയും വൈദ്യുതോല്‍പാദനത്തെയും പ്രതികൂലമായി ബാധിക്കുമെന്നും കുടിവെള്ള ലഭ്യത കുറയാന്‍ ഇടയാക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha



























