ദേര സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹിം സിങ്ങിന്റെ അറസ്റ്റിനെ തുടര്‍ന്ന് ഹരിയാനയില്‍ പൊട്ടിപ്പുറപ്പെട്ട അക്രമം തടയുന്നതില്‍ വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി, അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി

ദേര സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹിം സിങ്ങിന്റെ അറസ്റ്റിനെ തുടര്‍ന്ന് ഹരിയാനയില്‍ പൊട്ടിപ്പുറപ്പെട്ട അക്രമം തടയുന്നതില്‍ വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. എന്നാല്‍ അധികം വൈകാതെപ്രതിരോധ നടപടികള്‍ സ്വീകരിക്കാനായി. എവിടെയെല്ലാമാണു പാളിച്ചകള്‍ പറ്റിയതെന്ന് പരിശോധിക്കും. വിധി വരുന്നതിനു മുന്‍പ് റാം റഹീമിന്റെ അനുയായികളെ പഞ്ച്കുളയില്‍ നിന്നു മാറ്റിയതാണ്. പക്ഷേ ആള്‍ക്കൂട്ടം വന്‍തോതില്‍ എത്തിയതോടെ സ്ഥിതി നിയന്ത്രണാതീതമാകുകയായിരുന്നു. ആള്‍ക്കൂട്ടത്തിലേക്കു നുഴഞ്ഞു കയറിയ ചിലരാണ് അക്രമത്തിനു കാരണം.
അക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കുമെന്നും പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും മാധ്യമപ്രവര്‍ത്തകുടെ ചോദ്യത്തിനു മറുപടിയായി ഖട്ടര്‍ വ്യക്തമാക്കി. ഹരിയാനയിലെ ജില്ല തിരിച്ചുള്ള ക്രമസമാധാന റിപ്പോര്‍ട്ട് മുഖ്യമന്ത്രിയോട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. ആയിരത്തോളം പേര്‍ക്ക് പരുക്കേറ്റു. നൂറു കണക്കിന് വാഹനങ്ങള്‍ക്ക് തീയിട്ടു. പ്രശ്‌നബാധിത മേഖലകളിലെല്ലാം സൈന്യത്തിന്റെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. റാം റഹിമിന്റെ അറസ്റ്റിനെ തുടര്‍ന്ന് ഒന്നരലക്ഷത്തോളം അനുയായികളാണ് തെരുവിലേക്കിറങ്ങിയത്. അക്രമസാധ്യതയെക്കുറിച്ച് മുന്നറിയിപ്പുണ്ടായിട്ടും ഇത്രയും പേര്‍ എങ്ങനെ ഇവിടെയെത്തിയെന്ന് വിശദീകരണം നല്‍കണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിട്ടും ജനം പിരിഞ്ഞു പോയില്ല. തുടര്‍ന്നായിരുന്നു സൈന്യത്തിന്റെ വരവ്. അഞ്ചു മണിയോടെ പഞ്ച്കുളയില്‍ സൈന്യമിറങ്ങി. അക്രമം തടയാന്‍ നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശം വരുമ്പോഴേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും അക്രമം പടര്‍ന്നിരുന്നു.

പഞ്ച്കുളയിലെ സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്ന് ഹരിയാന ഡിജിപി ബി.എസ്.സന്ധു പറഞ്ഞു. നഗരത്തിലെ അക്രമത്തില്‍ ഏഴു പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കായി തിരച്ചിലും ശക്തമാക്കി. പിടിയിലായ ദേര സച്ചാ സൗദ പ്രവര്‍ത്തകരില്‍ നിന്ന് റൈഫിളുകളും പിസ്റ്റളുകളും വെടിയുണ്ടകളും ലഹരിവസ്തുക്കളും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. 65 വാഹനങ്ങളില്‍ നിന്നായിരുന്നു ഇവ പിടിച്ചെടുത്തത്.
ഗുര്‍മീത് റാം റഹിം സിങ്ങിന്റെ സ്വകാര്യ അംഗരക്ഷകരെന്ന് അവകാശപ്പെട്ട ആറു പേരെയും ആയുധങ്ങള്‍ സഹിതം പൊലീസ് പിടികൂടി. ഒരു പിസ്റ്റളും 25 വെടിയുണ്ടകളുമാണ് പിടിച്ചെടുത്തത്. പഞ്ച്കുളയിലെ അക്രമത്തിനു ശേഷം ചണ്ഡിഗഢിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഇവര്‍ പിടിയിലായത്. ചണ്ഡിഗഢിലേക്ക് പ്രവേശിക്കാനെത്തിയ നൂറിനടുത്ത് പ്രവര്‍ത്തകരെ നേരത്തേത്തന്നെ അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. ഇവരെ സെക്ടര്‍ 16 ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ താത്കാലിക ജയിലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മറ്റ് സംസ്ഥാനങ്ങളിലേക്കും അക്രമം പടര്‍ന്നതിനെത്തുടര്‍ന്ന് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇതുവരെ 30 പേരുടെ ജീവനെടുത്ത സംഘര്‍ഷത്തില്‍ 17 മരണം പഞ്ച്കുളയിലും ഏഴെണ്ണം ചണ്ഡിഗഢിലുമായിരുന്നു. കോടതിവിധി റാം റഹിമിനെതിരായാല്‍ കലാപ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സ്വീകരിച്ച സകല ജാഗ്രതാ നടപടികളും നിലനില്‍ക്കെയാണ് കലാപം തലസ്ഥാന നഗരിയിലേക്കും വ്യാപിച്ചത്. ഡല്‍ഹി ആനന്ദ് വിഹാറില്‍ രണ്ട് ട്രെയിന്‍ ബോഗികള്‍ അഗ്‌നിക്കിരയാക്കി. ഡല്‍ഹി മെട്രോയിലെ സുരക്ഷ സിഐഎസ്എഫ് ശക്തമാക്കി; മെട്രോ പാതയിലുടനീളം ധ്രുതകര്‍മസേനയുടെ സഹകരണത്തോടെ പട്രോളിങ് നടത്തുന്നുണ്ട്. ഡല്‍ഹി-ലാഹോല്‍ ബസ് സര്‍വീസുകള്‍ ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ റദ്ദാക്കി. സെന്‍ട്രല്‍, നോര്‍ത്ത് ഡല്‍ഹിയിലൊഴികെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലും നിരോധനാജ്ഞയുണ്ട്.
പഞ്ചാബിലും ഹരിയാനയിലും സൈന്യത്തെ വിന്യസിച്ചു. തിങ്കളാഴ്ച വരെ കാവല്‍ തുടരും.
അക്രമങ്ങളെ അപലപിച്ച് രാഷ്ട്രപതി; സമാധാനം പാലിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം.
അക്രമസംഭവങ്ങളെ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ അപലപിച്ചു.
പഞ്ചാബിലെ മലോട്, ബലൗണ റയില്‍വേ സ്‌റ്റേഷനുകള്‍ക്ക് തീയിട്ടു
പഞ്ചാബ്, ഹരിയാന വഴിയുള്ള 250 ട്രെയിനുകള്‍ റദ്ദാക്കി
ജ്യോതിനഗറിലും ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലും ബസുകള്‍ക്ക് തീയിട്ടു
ഹരിയാനയിലെ സിര്‍സയിലെ ദേര ആശ്രമത്തില്‍ 15 വര്‍ഷം മുന്‍പ് വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണു റാം റഹിം കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരെ കാഴ്ചക്കാരാക്കി അഴിഞ്ഞാടുന്ന ദേരാ സച്ച സൗദ പ്രവര്‍ത്തകര്‍ ഒട്ടേറെ പൊതുമുതലും നശിപ്പിച്ചു. അക്രമികള്‍ റയില്‍വേ സ്‌റ്റേനുകള്‍ക്കും ട്രെയിനുകള്‍ക്കും തീയിട്ടു. പൊലീസിന്റെയും അഗ്‌നിശമന േസനയുടെയും മാധ്യമ പ്രവര്‍ത്തകരുടെയും വാഹനങ്ങളും പെട്രോള്‍ പമ്പുകളും കലാപകാരികള്‍ അഗ്‌നിക്കിരയാക്കി.

അതിനിടെ, കനത്ത സുരക്ഷാ സന്നാഹത്തോടെ ഗുര്‍മീത് റാം റഹിമിനെ റോഹ്തക് ജയിലിലേക്കു മാറ്റി. അക്രമം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചതിനെ തുടര്‍ന്ന് വ്യോമമാര്‍ഗമാണ് ഇയാളെ ജയിലിലെത്തിച്ചത്. കോടിക്കണക്കിന് രൂപയുടെ സ്വത്തുകള്‍ നശിപ്പിച്ച് ഗുര്‍മീത് അനുയായികള്‍ അഴിഞ്ഞാട്ടം തുടരുന്ന സാഹചര്യത്തില്‍, നഷ്ടപരിഹാരമായി ഇയാളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സ്വത്തുക്കള്‍ വിറ്റ് നാശനഷ്ടങ്ങള്‍ക്ക് പരിഹാരം കാണണമെന്നാണ് പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഉത്തരവ്.
ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധിക്കു പിന്നാലെ ഹരിയാനയിലും ചണ്ഡിഗഢിലും ഉടലെടുത്ത സംഘര്‍ഷമാണ് വന്‍ കലാപമായി വളര്‍ന്നിരിക്കുന്നത്. വിധിക്കു പിന്നാലെ സുരക്ഷാ സേനയും ഗുര്‍മീതിന്റെ അനുയായികളും തമ്മില്‍ പഞ്ച്കുല പ്രത്യേക സിബിഐ കോടതിക്കു മുന്നിലും സമീപ പ്രദേശങ്ങളിലും ഏറ്റുമുട്ടി.
വിധി പുറത്തുവന്നയുടന്‍ കോടതിക്കു പുറത്ത് സൈന്യം ഫ്‌ലാഗ് മാര്‍ച്ച് നടത്തി. കൂടാതെ, കോടതിക്കു പുറത്തു തടിച്ചുകൂടിയിരുന്ന അനുയായികളെ പൊലീസ് നീക്കി. പഞ്ച്കുളയുടെ വിവിധ മേഖലകളിലെ വൈദ്യുത ബന്ധവും ഇന്റര്‍നെറ്റ് കണക്ഷനും വിച്ഛേദിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാക്കുന്നതിനായി പൊലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയുമടക്കമുള്ളവ ഉപയോഗിച്ചു. പഞ്ചാബിലെ മാന്‍സയില്‍ പ്രതിഷേധക്കാര്‍ രണ്ട് പൊലീസ് വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. വിവിധ മാധ്യമസ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്കു നേരെയും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയും അതിക്രമമുണ്ടായി. ഫിറോസ്പുര്‍, ഭട്ടിന്‍ഡ എന്നിവിടങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha

























