യുവതി കേടായ മൊബൈല്‍ ഫോണ്‍ ശരിയാക്കാൻ കടയിൽ കൊടുത്തു; അതിലെ വീഡിയോ ദൃശ്യങ്ങൾ പുറത്തായപ്പോൾ...

യുവതി കേടായ മൊബൈല്‍ ഫോണ്‍ ശരിയാക്കാൻ കടയിൽ കൊടുത്തു. അതിലെ വീഡിയോ ദൃശ്യങ്ങൾ കണ്ടപ്പോഴാണ് ക്രൂരതയുടെ ദൃശ്യങ്ങൾ പുറംലോകമറിയുന്നത്. പത്ത് വയസുകാരനെ പിതാവ് മഹേന്ദ്ര കുമാര്‍ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളായിരുന്നു മൊബൈലിൽ. ബംഗളുരുവിലാണ് സംഭവം. ഇയാളുടെ ഭാര്യയാണ് മൊബൈൽ നന്നാക്കാൻ കൊടുത്തത്. പ്ലംബിങ് ജോലികള്‍ ചെയ്ത് ജീവിക്കുന്ന മഹേന്ദ്രകുമാര്‍ മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍ വയര്‍ കൊണ്ടും പിന്നീട് ബെല്‍റ്റുകൊണ്ടും ക്രൂരമായി മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാം.
ദേഷ്യം സഹിക്കാന്‍ വയ്യാതെ മകനെ കട്ടിലിലേക്ക് പലതവണ എടുത്തെറിയുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ ചിത്രീകരിക്കുന്ന ഇയാളുടെ ഭാര്യ ഇതിന് പ്രോത്സാഹനവും നല്‍കുന്നുണ്ട്. സ്വകാര്യ സ്കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടി, ദമ്പതികളുടെ ഒരേ ഒരു മകനാണ്. നവംബര്‍ 17നാണ് സംഭവം നടന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
മകന്‍ കള്ളം പറയുന്നുവെന്ന് മഹേന്ദ്രകുമാറിന്റെ ഭാര്യ പരാതി പറഞ്ഞതോടെയാണ് മര്‍ദ്ദനം തുടങ്ങിയത്. റൂമില്‍ ഇരിക്കുകയായിരുന്ന മകന്റെ അടുത്ത് ചെന്ന് ആദ്യം എന്തിനാണ് കള്ളം പറയുന്നതെന്ന് ചോദിച്ചപ്പോള്‍ താന്‍ കളവ് പറഞ്ഞിട്ടില്ലെന്നായിരുന്നു കുട്ടിയുടെ മറുപടി. ഇത് കേട്ട് ക്ഷുഭിതനായ ഇയാള്‍ മൊബൈല്‍ ചാര്‍ജ്ജറിന്റെ വയര്‍ ഉപയോഗിച്ചും പിന്നീട് ബെല്‍റ്റ് ഉപയോഗിച്ചും മര്‍ദ്ദിക്കുകയായിരുന്നു. കുട്ടി വീണ്ടും കള്ളം പറയുമ്പോള്‍ പേടിപ്പിക്കാനെന്ന പേരില്‍ അമ്മ തന്നെയാണ് മര്‍ദ്ദനം മുഴുവന്‍ വീഡിയോയില്‍ പകർത്തിയത്. ഇനി കള്ളം പറയുമോ എന്ന ചോദ്യത്തിന് കരഞ്ഞുകൊണ്ട് കുട്ടി പറയില്ലെന്ന് മറുപടി കൊടുക്കുന്നുണ്ടെങ്കിലും മര്‍ദ്ദനം നിര്‍ത്തുന്നില്ല.
ഇടയ്ക്ക് കുട്ടിയെ വലിച്ച് തറയിലിട്ട് കാലുകൊണ്ട് പലതവണ ചവിട്ടുന്നതും കാണാം. ശേഷം വീണ്ടും എടുത്തുയര്‍ത്തി കുട്ടിയെ മര്‍ദ്ദിക്കുന്നു. ഈയടുത്ത് ഫോണ്‍ കേടായപ്പോൾ കടയില്‍ കൊടുത്തപ്പോഴാണ് വീഡിയോ പുറത്തായത്. ഫോണ്‍ പരിശോധിച്ച ടെക്നീഷ്യന്‍ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ജുവനൈല്‍ നിയമപ്രകാരം മഹേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha
























