മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി, തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. നളിനിയുടെ മോചനം സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ഈ ഹര്‍ജിയില്‍ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ കെ.കെ.ശശിധരന്‍, ആര്‍.സുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. കഴിഞ്ഞ 25 കൊല്ലമായി താന്‍ ജയിലിലാണെന്നും 20 കൊല്ലം തുടര്‍ച്ചയായി ജയില്‍വാസം അനുഷ്ഠിച്ചാല്‍ മോചനത്തിന് പരിഗണിക്കപ്പെടണമെന്നാണ് നിയമമെന്നും നളിനി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
1991 മേയ് 21ന് ശ്രീപെരുംപുതൂരില്‍ വച്ച് രാജീവ്ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അറസ്റ്റിലായ ശാന്തന്‍, മുരുകന്‍, പേരറിവാളന്‍, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍ , രവിചന്ദ്രന്‍ എന്നിവര്‍ കഴിഞ്ഞ 25 വര്‍ഷമായി വെല്ലൂര്‍ ജയിലിലാണ്. എല്‍.ടി.ടി.ഇ. പ്രവര്‍ത്തകരായ 26 പ്രതികളെ ടാഡ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു ഇവരില്‍ നളിനിയടക്കം നാലുപേരുടെ വധശിക്ഷയാണ് 1999ല്‍ സുപ്രീംകോടതി ശരിവെച്ചത്. കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷയും രാജിവ് ഗാന്ധിയുടെ ഭാര്യയുമായ സോണിയാഗാന്ധി ഇടപെട്ടതിനെത്തുടര്‍ന്ന് നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി പിന്നീട് തമിഴ്‌നാട് ഗവര്‍ണര്‍ കുറച്ചു.
ദയാഹര്‍ജിയില്‍ രാഷ്ട്രപതി തീരുമാനമെടുക്കാന്‍ വൈകിയതിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയും ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷയും ജീവപര്യന്തമായി കുറച്ചു. മുരുകന്റെ ഭാര്യയായ നളിനി ജയിലിലടയ്ക്കപ്പെടുമ്പോള്‍ നാലുമാസം ഗര്‍ഭിണിയായിരുന്നു. ഇവരുടെ മകള്‍ക്ക് ഇപ്പോള്‍ 24 വയസ്സുണ്ട്. നളിനിയുടെ ബന്ധുക്കള്‍ക്കൊപ്പം ലണ്ടനിലാണ് മകള്‍ ഇപ്പോള്‍ താമസിക്കുന്നത്.
https://www.facebook.com/Malayalivartha

























