ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ആറന്മുളയിൽ അനീഷ് എന്ന യുവാവിനെ പുലർച്ചെ വീട് വളഞ്ഞ് പ്രായമായ അച്ഛന്റെയും അമ്മയുടേയും മുമ്പിൽ വെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് അറസ്റ്റ് ചെയ്തു തൃശ്ശൂരിൽ ജയിലിലടച്ച സംഭവം പ്രതിഷേധാർഹം; പൊലീസ് സിപിഎമ്മിന്റെ ശിങ്കിടികളായി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ
ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ആറന്മുളയിൽ അനീഷ് എന്ന യുവാവിനെ പുലർച്ചെ വീട് വളഞ്ഞ് പ്രായമായ അച്ഛന്റെയും അമ്മയുടേയും മുമ്പിൽ വെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസ് അറസ്റ്റ് ചെയ്തു തൃശ്ശൂരിൽ ജയിലിലടച്ച സംഭവം പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎമ്മിന്റെ ശിങ്കിടികളായാണ് പൊലീസ് പെരുമാറുന്നതെന്നും അനീഷിന്റെ അമ്മയെ ചെങ്ങന്നൂർ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കൊടുംകുറ്റവാളികളെ സംരക്ഷിക്കുകയും രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയുമാണ് പൊലീസ് ചെയ്യുന്നത്. ന്യായമായ പരാതികൾ പൊലീസ് അവഗണിക്കുകയാണ്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ അപമാനിച്ചാൽ കേസെടുക്കാത്ത പൊലീസ് സിപിഎം നേതാക്കളുടെ പരാതിയിൽ മാത്രമാണ് കേസെടുക്കുന്നത്. ഇത് അംഗീകരിച്ചു തരാൻ ബിജെപി തയ്യാറല്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
രണ്ടാഴ്ച മുമ്പ് സമാനമായ രീതിയിൽ മന്ത്രി ശിവൻകുട്ടിക്കെതിരെ പോസ്റ്റിട്ടതിന്റെ പേരിൽ കൊല്ലം പോരുവഴി പഞ്ചായത്ത് മെമ്പറെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. സിപിഎമ്മിനും സർക്കാരിനുമെതിരെ ആരും മിണ്ടരുതെന്നാണ് പൊലീസ് പറയുന്നത്.
വ്യാജരേഖ ചമച്ച് ജോലി നേടിയവരെ അറസ്റ്റ് ചെയ്യാൻ സാധിക്കാത്ത പൊലീസാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താൽ അറസ്റ്റ് ചെയ്യുന്നത്. പരീക്ഷ എഴുതാതെ പാസായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്കെതിരെ നടപടിയില്ല. മയക്കുമരുന്ന് കടത്തുന്ന ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ ഒരു നടപടിയുമില്ല. കേരളം മുഴുവൻ പൊലീസിന്റെ നരനായാട്ടാണ് നടക്കുന്നതെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha