സൗദിയിൽ ദുരന്തപെയ്ത്ത്, വിവിധ മേഖലകളിൽ ഇടിയോട് കൂടി പെയ്ത മഴയിൽ രണ്ട് മരണം, മലയാളികളുൾപ്പെടെ നിരവധി പേർ വിവിധയിടങ്ങളിലായി കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ട്, നഗരത്തിന്റെ പല ഭാഗങ്ങളിലും റോഡുകൾ തകർന്നു

സൗദിയിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇടിയോട് കൂടി പെയ്ത മഴയിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ജിദ്ദയിൽ ശക്തമായ മഴയിൽ രണ്ടുപേർ മരിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു. ഇവർ സ്വദേശികളാണോ വിദേശികളാണോ എന്നത് സംബന്ധിച്ച് വ്യക്തതവന്നിട്ടില്ല. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച മഴ ഉച്ചക്ക് രണ്ട് മണിവരെ അതി ശക്തമായി തുടർന്നു.
മലയാളികളുൾപ്പെടെ നിരവധി പേർ വിവിധയിടങ്ങളിലായി കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. മഴ ശക്തി പ്രാപിച്ചതോടെ മക്ക-മദീന അതിവേഗ പാത ഇരു ദിശകളിലേക്കും വൈകുന്നേരം വരെ ഭാഗികകമായി അടച്ചു. മുന്‍കരുതലായി റോഡിലെ അണ്ടര്‍പാസ്വേകളില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ചില അണ്ടര്‍പാസ്വേകള്‍ ട്രാഫിക്ക് വിഭാഗം അടയ്ക്കുകയായിരുന്നു.
കൂടാതെ നിരവധി അണ്ടർ പാസ്‌വേകളും നഗരത്തിലെ മറ്റു പല റോഡുകളും അടച്ചിട്ടുണ്ട്. നഗരത്തിന്റെ പല ഭാഗങ്ങളിലും റോഡുകൾ തകർന്നു.മാത്രമല്ല, റോഡുകളിൽ വെള്ളമുയർന്നതോടെ പല വാഹനങ്ങളും പണിമുടക്കി. ഒഴുകിയെത്തിയ വെള്ളത്തിൽ നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. വെള്ളത്തിന്റെ കുത്തൊഴുക്കിൽ നിയന്ത്രണം വിട്ട വാഹനങ്ങൾ പലതും കൂട്ടിയിടച്ചു.
മലയാളികളുടേതുൾപ്പെടെ നിരവധി കച്ചവട സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും വെള്ളം ഇരച്ചുകയറി. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരത്തെ അവധി നൽകിയിരുന്നു. രാവിലെ ഏഴ് മുതൽ ഉച്ചക്ക് രണ്ടുവരെ 179 മില്ലീ മീറ്ററാണ് മക്ക മേഖലയിൽ മഴ രേഖപ്പെടുത്തിയത്. ഇത് 2009 ലെ പ്രളയത്തിന് വഴി വെച്ച പേമാരിയേക്കാൾ കൂടുതലാണെന്ന് അധികൃതർ വ്യക്തമാക്കി.
രാവിലെ മുതല്‍ ആകാശം മൂടിക്കെട്ടുകയും ദൂരക്കാഴ്ച കുറയുകയും ചെയ്തിരുന്നു. മക്ക മേഖലയില്‍ ജിദ്ദയടക്കമുള്ള പട്ടണങ്ങളില്‍ വ്യാഴാഴ്ച മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പും സിവില്‍ ഡിഫന്‍സും ബുധനാഴ്ച വൈകീട്ട് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തിരുന്നു. സിവില്‍ ഡിഫന്‍സ്, പൊലീസ്, മുനിസിപ്പാലിറ്റി എന്നീ വകുപ്പുകള്‍ ഏത് അടിയന്തിരഘട്ടവും നേരിടാനാവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.
താഴ്വരകള്‍ മുറിച്ചു കടക്കരുതെന്നും സിവില്‍ ഡിഫന്‍സ് നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. വെള്ളം കയറാന്‍ സാധ്യതയുള്ള റോഡുകളിലും സിഗ്നലുകള്‍ക്കടുത്തും സിവില്‍ ഡിഫന്‍സ് സംഘത്തെ വ്യന്യസിച്ചു.ജനങ്ങളോട് ജാഗ്രത പുലര്‍ത്താനും വേണ്ട മുന്‍കരുതലെടുക്കാനും ആവശ്യപ്പെട്ടു. മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് വന്നതോടെ മുനിസിപ്പാലിറ്റിയും ആളുകളോട് ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു.
കാലാവസ്ഥ വകുപ്പ്, സിവില്‍ ഡിഫന്‍സ്, ദുരന്ത നിവാരണ കേന്ദ്രം എന്നിവിടങ്ങളില്‍ നിന്നുള്ള മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും വൈദ്യുതി തൂണുകള്‍ക്കടുത്ത് നിന്ന് വിട്ട് നില്‍ക്കണമെന്നും വെള്ളക്കെട്ടില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുതെന്നും വെള്ളക്കെട്ടുള്ള റോഡിന് പകരം ബദല്‍ റോഡുകള്‍ തെരഞ്ഞെടുക്കണമെന്നും ആളുകള്‍ക്ക് നിര്‍ദേശം നല്‍കി. ജിദ്ദയിലെ കാലാവസ്ഥ വ്യതിയാനം വ്യാഴാഴ്ച വൈകുന്നേരം വരെ തുടരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha























