സൗദിയിൽ ആ ഏഴ് നിധികൾ, രാജ്യത്ത് ഈ വർഷം കണ്ടെത്തിയത് ഏഴ് പ്രകൃതി വാതക പാടങ്ങൾ, അറബ് ലോകത്ത് ഈ വർഷം ഏറ്റവും കൂടുതൽ വാതക പാടങ്ങൾ കണ്ടെത്തിയത് സൗദി അറേബ്യയിൽ

ലോകത്ത് ഉന്നത സാമ്പത്തിക നിലവാരം പുലർത്തുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. വൻകിട പദ്ധതികളിലൂടെ ലോകത്തെങ്ങുമുള്ള നിക്ഷേപകരുടെ പറുദീസയായ സൗദിയുടെ സമ്പത്ത് വ്യവസ്ഥ അനുദിനം കുതിക്കുകയാണ്. കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട് പ്രകൃതി വാതക ശേഖരങ്ങൾ പുതുതായി കണ്ടെത്തിയ വാർത്തയ്ക്ക് പിന്നാലെ രാജ്യത്ത് ഈ വർഷം ഏഴ് പ്രകൃതി വാതക പാടങ്ങൾ കണ്ടെത്തിയതായുള്ള വാർത്ത പുറത്തുവരികയാണ്.
രാജ്യത്ത് അഞ്ചു പ്രകൃതി വാതക പാടങ്ങൾ കണ്ടെത്തിയതായി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചിരുന്നു. മധ്യസൗദിയിലെ ശദൂൻ, റുബ്ഉൽ ഖാലിയിലെ ശിഹാബ്, അൽശർഫ, അറാറിലെ ഉമ്മുഖൻസർ, കിഴക്കൻ സൗദിയിലെ സംന എന്നിവിടങ്ങളിലാണ് ഈ വർഷാദ്യം വാതക പാടങ്ങൾ കണ്ടെത്തിയത്.
ഇതിന് പുറമെ കിഴക്കൻ പ്രവിശ്യയിൽ പെട്ട ഹുഫൂഫിലും ദഹ്‌റാനിലും രണ്ടു വാതക പാടങ്ങൾ കൂടി കണ്ടെത്തിയതായി കഴിഞ്ഞ ദിവസം ഊർജ മന്ത്രി അറിയിക്കുകയായിരുന്നു. അറബ് ലോകത്ത് ഈ വർഷം ഏറ്റവും കൂടുതൽ വാതക പാടങ്ങൾ കണ്ടെത്തിയത് സൗദി അറേബ്യയിലാണ്. അൾജീരിയയിൽ നാലും, യു.എ.ഇയിലും ഈജിപ്തിലും മൂന്ന് വീതവും വാതക പാടങ്ങൾ ഈ വർഷം കണ്ടെത്തിയിട്ടുണ്ട്.
സൗദിയുടെ എണ്ണ വാതക പര്യവേക്ഷണ സംഘം അടുത്തിടെ കണ്ടെത്തിയ രണ്ട് പ്രകൃതി വാതക പാടശേഖരങ്ങള്‍ കിഴക്കന്‍ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്. ഹുഫൂഫില്‍ നിന്നും 142 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഔതാദ് പ്രദേശത്താണ് ഒന്നാമത്തേത്. ഇവിടുത്തെ രണ്ട് സ്രോതസുകളില്‍ നിന്നായി പ്രതിദിനം 2.69 കോടി ഘനയടി പ്രകൃതി വാതകവും 905 ബാരല്‍ കണ്ടന്‍സേറ്റുകളും ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട്. ദഹ്‌റാനില്‍ നിന്നും തെക്ക് പടിഞ്ഞാറ് ഭാഗത്തായി 230 കിലോമീറ്റര്‍ ദൂരത്ത സ്ഥിതി ചെയ്യുന്ന അല്‍ദഹ്ന മേഖലയിലാണ് രണ്ടാമത്തെ ശേഖരം. ഇവിടെ നിന്ന് പ്രതിദിനം 2.56 കോടി ഘനയടി പ്രകൃതി വാതകവും 362 ബാരല്‍ കണ്ടന്‍സേറ്റുകളും ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളതായി ഊര്‍ജ മന്ത്രാലയ അധികൃതര്‍ വെളിപ്പെടുത്തി. പുതിയ ശേഖരങ്ങള്‍ രാജ്യത്തിന്‍റെ വാതക ശേഖരം വര്‍ധിപ്പിക്കുന്നതിനും ദ്രവീകൃത ഇന്ധന ഉപയോഗം കുറക്കുന്നതിനും സഹായിക്കുമെന്ന് ഊര്‍ജ മന്ത്രി പറഞ്ഞു.
അതുപോലെ, വൻകിട പദ്ധതികളിലൂടെ ലോകത്തെങ്ങുമുള്ള നിക്ഷേപകരുടെ പറുദീസയായ സൗദി അറേബ്യയിൽ ദിസങ്ങൾക്ക് മുന്നെ സ്വർണത്തിന്റെയും ചെമ്പിന്റെയും വൻ നിക്ഷേപം കണ്ടെത്തുകയുണ്ടായി. മദീനയിൽ ലോഹങ്ങളുടെ അയിര് കണ്ടെത്തിയതായി സൗദിജിയോളജിക്കൽ സർവേയാണ് അറിയിച്ചത്. മദീനയിലെ അബ- അൽ- റാഹയിലെ അതിർത്തിയിലായി സ്വർണ നിക്ഷേപവും മദീനയിലെ വാദി- അൽ- ഫറായിൽ നാല് സ്ഥലങ്ങളിൽ ചെമ്പിന്റെ നിക്ഷേപവും കണ്ടെത്തിയത്.
533 മില്യൺ ഡോളർ നിക്ഷേപമാണ് പുതിയ കണ്ടുപിടിത്തത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്. നാലായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടുന്നു. ഇത് പ്രവാസികൾക്ക് വലിയ രീതിയിൽ ഉപകാരപ്പെടും. പുതിയ കണ്ടുപിടിത്തം പ്രാദേശിക- അന്താരാഷ്ട്ര നിക്ഷേപകരെ ആകർഷിക്കാൻ സഹായിക്കുമെന്നും ഖനന മേഖലയിൽ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും ഇതിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വർദ്ധിപ്പിക്കാൻ സാധിക്കുമെന്നുമാണ് വിലയിരുത്തൽ.
https://www.facebook.com/Malayalivartha


























