സൗദിയിലെ പ്രവാസികളെ വെട്ടിലാക്കി പുതിയ നീക്കം, തൊഴിലിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കേറ്റിന്റെ പരിശോധന നടത്താൻ അധികൃതരുടെ തീരുമാനം, ആദ്യ ഘട്ടത്തിൽ 62 രാജ്യങ്ങളിൽ നിന്നുള്ളവരെ ഘട്ടംഘട്ടമായി പരിശോധനയ്ക്ക് വിധേയമാക്കും

സ്വദേശിവത്ക്കരണം ഒരുവശത്തൂടെ പുരോഗക്കുമ്പോൾ പ്രവാസികളുടെ എണ്ണം കുറയ്ക്കാൻ അടുത്ത പദ്ധതിയുമായി മുന്നിട്ടിറങ്ങിരിക്കുകയാണ് സൗദി. ഇത്തവണ സൗദിയിലെ പ്രവാസി തൊഴിലാളികളുടെ തൊഴിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കേറ്റുകളുടെ പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം. അതായത് നിങ്ങൾ ഇപ്പോൾ ചെയ്യുന്ന തൊഴിലിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കേറ്റിന്റെ പരിശോധന എന്നിവ ഉണ്ടാകും. തൊഴിൽ മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
ആദ്യ ഘട്ടത്തിൽ ഏകീകൃത പ്ലാറ്റ്ഫോം വഴി 62 രാജ്യങ്ങളിൽ നിന്നുള്ളവരെ
ഘട്ടംഘട്ടമായി പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് “പ്രഫഷണൽ വെരിഫിക്കേഷൻ” സേവനം നടപ്പിലാക്കുന്നത്. ഏതെല്ലാം രാജ്യങ്ങളിലുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുക എന്നോ, ഏതെല്ലാം തൊഴിൽ മേഖലകളിലാണ് ആദ്യ ഘട്ടത്തിൽ പുതിയ സേവനം പ്രാബല്യത്തിൽ വരിക എന്നോ ഇപ്പോൾ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
സൗദിയിലേക്ക് തൊഴിൽ വീസയിൽ വരുന്ന വിദേശികൾക്ക് ജോലി ചെയ്യാനാവശ്യമായ അക്കാദമിക് യോഗ്യത ഉണ്ടെന്ന് പരിശോധിക്കുകയും അത് തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും മറ്റു ഡോക്യുമെൻ്റുകളും ഉണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൂടാതെ ജോലിചെയ്യാൻ ഉദ്ദേശിക്കുന്ന പ്രഫഷനനുരിച്ചുള്ള ലെവൽ, വിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയൻസ് തുടങ്ങിയവയും പരിശോധിക്കും.
മതിയായ രേഖകളും മുൻ പരിചയവും ഉള്ളവരെ മാത്രമേ സൗദി തൊഴിൽ വിപണിയിൽ പ്രവേശിക്കാൻ അനുവദിക്കുകയുളളൂ. നേരത്തെ ആരംഭിച്ച തൊഴിൽ നൈപുണ്യ പരീക്ഷയിൽ നിന്ന് വ്യത്യസ്തമായാണ് പ്രഫഷനൽ വെരിഫിക്കേഷൻ എന്ന ഈ പുതിയ സേവനം. സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി വിവിധ തൊഴില്‍ മേഖലകളില്‍ നൈപുണ്യ പരീക്ഷയിലേക്കും സൗദി കടന്നിരുന്നു. നൈപുണ്യ പരിശോധന ഇന്ത്യയില്‍ വച്ചു തന്നെ നടത്തുന്നതാണ് പദ്ധതി. അഞ്ച് തൊഴില്‍ മേഖലകളെയാണ് ആദ്യഘട്ടത്തില്‍ പരീക്ഷ നടത്താൻ തിരഞ്ഞെടുത്തത്.
പ്ലംബര്‍, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, റഫ്രിജറേഷന്‍/എയര്‍ കണ്ടീഷനിംഗ് ടെക്നീഷ്യന്‍, ഓട്ടോമൊബൈല്‍ ഇലക്ട്രീഷ്യന്‍ തുടങ്ങി അഞ്ച് തൊഴിലുകളാണ് ആദ്യഘട്ടത്തില്‍. സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമിന്റെ അടിസ്ഥാനത്തില്‍ സൗദിയില്‍ നിന്നുള്ള തൊഴില്‍ വിസയ്ക്ക് അപേക്ഷ നല്‍കുന്നതിന് മുമ്പ് ഇന്ത്യക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കായി തൊഴില്‍ വൈദഗ്ധ്യവുമായി ബന്ധപ്പെട്ട എഴുത്ത് പരീക്ഷയും പ്രായോഗിക പരീക്ഷയും നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഈ പരീക്ഷയില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് മാത്രമേ സൗദി വിസ അനുവദിക്കുകയുള്ളൂ.
തൊഴിലാളികളുടെ പ്രത്യേക തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ട തിയറി, പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഉള്‍പ്പെടുന്നതാണിത്. സൗദി തൊഴില്‍ വിപണിയിലേക്ക് യോഗ്യതയില്ലാത്ത തൊഴിലാളികളുടെ ഒഴുക്ക് തടയുകയെന്നതും നൈപുണ്യ പരിശോധനാ പ്രോഗ്രാമിന്റെ ലക്ഷ്യമാണ്. സൗദി തൊഴില്‍ വിപണിയിലെ വിദഗ്ധ തൊഴിലാളികളുടെ കഴിവ് ഉറപ്പാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെയും സാങ്കേതിക, തൊഴിലധിഷ്ഠിത പരിശീലന കോര്‍പ്പറേഷന്റെയും സഹകരണത്തോടെ 2021 മാര്‍ച്ചിലാണ് മന്ത്രാലയം സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമിന് തുടക്കം കുറിച്ചത്.
https://www.facebook.com/Malayalivartha