സലാം എയർ ഇന്ത്യയിലേക്കുള്ള സർവീസ് നിർത്തുന്നു, വെബ്സൈറ്റിൽ നിന്ന് ഒക്ടോബർ ഒന്ന് മുതൽ ബുക്കിങ് ചെയ്യാനുള്ള സൗകര്യവും നീക്കി

രണ്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടി സര്‍വീസ് വ്യാപിപ്പിക്കാന്‍ ദുബൈയുടെ വ്യോമയാന കമ്പനി എമിറേറ്റ്‌സ് ഒരുങ്ങുന്നു എന്ന വാർത്ത പ്രവാസികൾക്ക് വലിയ ആശ്വാസം പകരുന്നതായിരുന്നു. എന്നാൽ അതിനിടയിൽ പ്രവാസികളുടെ ബജറ്റ് എയർലൈനായ സലാം എയർ ഇന്ത്യയിലേക്കുള്ള സർവീസ് നിർത്തുകയാണ്. ഈ മാസം അവസാനം വരെയാണ് വിമാനം നിലവിൽ സർവീസ് നടത്തുക.
ഒക്ടോബർ ഒന്ന് മുതൽ ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ ഉണ്ടാകില്ലെന്ന് ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിൽ കമ്പനി അറിയിച്ചു.കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കഴിഞ്ഞിരുന്ന സലാം എയറിന്‍റെ പിൻമാറ്റം സാധാരണക്കാരായ മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഏറെ തിരിച്ചടിയാണ്. കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിലേക്ക് ഉൾപ്പെടെ സർവീസ് നടത്തിയിരുന്ന ഒമാന്‍റെ ബജറ്റ് വിമാനമാണ് സലാം എയർ.
ഇന്ത്യയിലേക്ക് വിമാനങ്ങൾ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സർവിസുകൾ നിർത്തുന്നതെന്ന് ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിൽ കമ്പനി വ്യക്തമാക്കി. വെബ്സൈറ്റിൽനിന്ന് ഒക്ടോബർ ഒന്ന് മുതൽ ബുക്കിങ്ങ് ചെയ്യാനുള്ള സൗകര്യവും നീക്കിയിട്ടുണ്ട്.റിസർവേഷൻ ചെയ്ത എല്ലാ യാത്രക്കാർക്കും പൂർണമായും റീഫണ്ട് നൽകും. റീ ഫണ്ടിനെ കുറിച്ച് സംശയം ഉണ്ടെങ്കിൽ ബന്ധപ്പടാവുന്നതാണെന്നും കമ്പനി അധികൃതർ അറിയിച്ചു.
അതേസമയം, എത്ര കാലത്തേക്കാണ് സർവിസ് നിർത്തുന്നത് എന്നതിനെ കുറിച്ച് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു വിശദീകരണവും ഉണ്ടായിട്ടില്ല. നിലവിൽ കോഴിക്കോട്, തിരുവനന്തപുരം, ജയ്പൂർ, ലഖ്നൗ എന്നീ നഗരങ്ങളിലേക്കാണ് സലാം എയർ ഇന്ത്യയിലേക്ക് സർവിസ് നടത്തുന്നത്. ഇതിൽ കോഴിക്കോട്ടേക്ക് സലാലയിൽ നിന്നാണ് വിമാനം. അടുത്തമാസം ഒന്ന് മുതൽ മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് വിമാനം ആരംഭിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ഈ നീക്കം.
https://www.facebook.com/Malayalivartha