ലോകത്തിലെ ആദ്യത്തേത്...!! 125 കോടിയിൽ ദുബൈയിൽ ഫ്‌ലോട്ടിങ് മസ്ജിദ് പണിയുന്നു, വിനോദ സഞ്ചാരികളെ ആവേശത്തിലാക്കി മറ്റൊരു നിർമ്മിതി കൂടി

നിർമ്മിതികൾ കൊണ്ടും മറ്റു വികസന പദ്ധതികൾ കൊണ്ടും പ്രത്യേകമായ കായികവിനോദങ്ങൾ കൊണ്ടും ദുബായ് എമിറേറ്റ് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ യുഎഇയിലെ ദുബൈയിലാണ് സ്ഥിതിചെയ്യുന്നത്. ഇത് കൂടാതെ ലോകപ്രസിദ്ധയാർജിച്ച അത്യാധുനിക വൻ നിർമ്മിതികൾ ദുബായിലുണ്ട്. അംബരചുംബിയായ ബുർജ് ഖലീഫ മാത്രമല്ല കടൽ നികത്തി നിർമ്മിച്ച പാം ദ്വീപുകളും വൻ ഹോട്ടലുകളും വലിയ ഷോപ്പിങ്ങ് മാളുകളും അവയിലുൾപ്പെടുന്നു.
വിനോദ സഞ്ചാരികളെ ആവേശത്തിലാക്കി മറ്റൊരു നിർമ്മിതി കൂടി ദുബൈയിൽ വരുന്നു. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന പള്ളി ആണ് അടുത്തതായി ദുബൈയിൽ വരുന്നത്. സഞ്ചാരികള്‍ക്കായി വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ ഒരുക്കുന്നതില്‍ എപ്പോഴും മുന്‍നിരയിലുള്ള ദുബൈ നഗരത്തില്‍ പുതിയ ആകര്‍ഷണമായി ഫ്‌ലോട്ടിങ് മസ്ജിദ് അധികം വൈകാതെ ഭാഗമാകും. 55 മില്യന്‍ ദിര്‍ഹമാണ് പള്ളിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന പള്ളി അടുത്ത വര്‍ഷം തുറക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള മസ്ജിദ് ലോകത്തില്‍ ആദ്യത്തേതാണെന്നും അധികൃതര്‍ പറയുന്നു.
എമിറേറ്റിലെ ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ദുബൈ വാട്ടര്‍ കനാലില്‍ പള്ളി നിര്‍മ്മിക്കുന്നത്. സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള തീര്‍ത്ഥാടന കേന്ദ്രമാണ് മെഗാ പ്രൊജക്ടെന്ന് അതോറിറ്റി അറിയിച്ചു. മൂന്ന് നിലകളിലായിരിക്കും മസ്ജിദ് നിര്‍മ്മിക്കുക. പ്രാര്‍ത്ഥനാ ഹാള്‍ വെള്ളത്തിലാണ്. 50 മുതല്‍ 75 പേര്‍ക്ക് വരെ ഒരേ സമയം പ്രാര്‍ത്ഥിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. ബര്‍ ദുബൈയില്‍ 2,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പള്ളിയുടെ നിര്‍മ്മാണം ഒക്ടോബറില്‍ ആരംഭിക്കും.
എല്ലാ മതവിശ്വാസങ്ങളുമുള്ള ആളുകള്‍ക്ക് പള്ളി സന്ദര്‍ശിക്കാന്‍ അവസരമുണ്ടാകും. എന്നാല്‍ മാന്യമായി വസ്ത്രം ധരിക്കുകയും ഇസ്ലാമിക ആചാരങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുകയും വേണമെന്ന് നിര്‍ദ്ദേശിക്കും. തലയും തോളും മറയ്ക്കുന്ന വസ്ത്രം ധരിക്കാന്‍ സ്ത്രീകളോട് ആവശ്യപ്പെടുമെന്ന് സാംസ്‌കാരിക ആശയവിനിമയ ഉപദേഷ്ടാവ് അഹമ്മദ് ഖല്‍ഫാന്‍ അല്‍ മന്‍സൂരി പറഞ്ഞു.
അതേസമയം ബുർജ് ഖലീഫയുടെ റെക്കോർഡ് മറികടക്കാൻ സൗദിയിൽ കിങ്‍ഡം ടവർ ഒരുങ്ങുകയാണ്. ജിദ്ദ ടവർ അഖവാ കിങ്‍ഡം ടവറിന്റെ നിർമാണം പുനരാരംഭിച്ചതായി ജിദ്ദ ഇക്കണോമിക് കമ്പനി അറിയിച്ചു. 1000 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന കെട്ടിടം പൂർത്തിയാകുന്നതോടെ, നിലവിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ (828 മീറ്റർ) ദുബായിലെ ബുർജ് ഖലീഫയുടെ റെക്കോർഡ് മറികടക്കും. 2011ൽ പ്രഖ്യാപിച്ച് 2013ൽ നിർമാണം ആരംഭിച്ച ടവർ 2019ൽ പൂർത്തിയാകുമെന്നായിരുന്നു പ്രഖ്യാപനം.
50 നില വരെ ഉയർന്ന കെട്ടിടത്തിന്റെ നിർമാണം പിന്നീട് പല കാരണങ്ങളാൽ നീണ്ടുപോയി. നിർമാണം പുനരാരംഭിച്ചെങ്കിലും എപ്പോൾ തീരുമെന്ന വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.ജിദ്ദ ഇക്കണോമിക് സിറ്റിയാണ് പദ്ധതിക്കു മേൽനോട്ടം വഹിക്കുക. പ്രധാന ടവർ ഉൾപ്പെടെ പദ്ധതിയുടെ പ്രാരംഭ ഘട്ടം 1.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഒരുക്കുന്നത്. നഗരവികസനത്തിന്റെ കേന്ദ്ര ബിന്ദുവായി മാറുന്ന ജിദ്ദ ടവറിലെ താമസസമുച്ചയത്തിൽ 2 മുതൽ 6 കിടപ്പുമുറി ഫ്ലാറ്റുകൾ വരെയുണ്ടാകും. താമസക്കാർക്ക് ഉയർന്ന ജീവിതനിലവാരം ഉറപ്പാക്കും. കൂടാതെ ഷോപ്പിങ് മാൾ, ലക്ഷ്വറി ബുട്ടീക്, റസ്റ്ററന്റ്, ടെന്നിസ് കോർട്ട് തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ ഉണ്ടാകും.
https://www.facebook.com/Malayalivartha