സമയപരരിധി സെപ്തംബര്‍ 30ന് അവസാനിക്കും, തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാത്തവരിൽ നിന്ന് ഒക്ടോബർ 1 മുതൽ 400 ദിര്‍ഹം പിഴ ചുമത്തും, പദ്ധതിയില്‍ ഇതിനകം അംഗങ്ങളായത് 57.3 ലക്ഷത്തിലധികം തൊഴിലാളികള്‍...!

യുഎഇയില്‍ നിര്‍ബന്ധമാക്കിയ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാതിരുന്നാൽ വൻ തുകയാണ് പിഴയായി ഈടാക്കുക. യുഎഇയിലെ സർക്കാർ, സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാരും പദ്ധതിയിൽ ചേർന്നിരിക്കണം. പിഴ കൂടാതെ ചേരുന്നതിനുള്ള സമയപരിധി ഈ മാസം അവസാനിക്കും. സെപ്തംബര്‍ 30 വരെ പോളിസി അംഗമാവാത്തവരില്‍ നിന്ന് 400 ദിര്‍ഹം പിഴ ചുമത്തുമെന്ന് ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം ഓര്‍മിപ്പിച്ചു. 57.3 ലക്ഷത്തിലധികം തൊഴിലാളികള്‍ ഇതിനകം പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ട്.
ജനുവരിയിൽ പ്രഖ്യാപിച്ച പദ്ധതിയിൽ ജൂണ്‍ 30 മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. തൊഴിലാളികള്‍ക്ക് ഇന്‍വോലന്ററി ലോസ് ഓഫ് എംപ്ലോയ്‌മെന്റ് എന്ന ഇന്‍ഷുറന്‍സ് വെബ്‌സൈറ്റ് www.iloe.ae വഴിയും അതിന്റെ ആപ്പ്, എടിഎമ്മുകള്‍, ബിസിനസ് സര്‍വീസ് സെന്ററുകള്‍, അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച്, ബാങ്കിങ് ആപ്ലിക്കേഷനുകള്‍, ടെലികോം കമ്പനികളുടെ ബില്ലുകള്‍, ടെക്സ്റ്റ് മെസേജുകള്‍ എന്നിവയിലൂടെയും പദ്ധതിയില്‍ ചേരാവുന്നതാണ്.
തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് എടുത്തവരില്‍ 56 ലക്ഷം പേര്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ളവരാണെന്നും ബാക്കിയുള്ളവര്‍ സര്‍ക്കാര്‍ ജോലി ചെയ്യുന്നവരാണെന്നും മന്ത്രാലയം അറിയിച്ചു. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ പോളിസിയില്‍ ചേരാത്ത രാജ്യത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും ഒക്ടോബര്‍ ഒന്നു മുതല്‍ പിഴ ബാധകമാണെന്നും മന്ത്രാലയം താമസക്കാരെ ഓര്‍മിപ്പിച്ചു. ശേഷിക്കുന്നവര്‍ എത്രയും പെട്ടെന്ന് അംഗത്വമെടുക്കണമെന്നും അഭ്യര്‍ത്ഥിച്ചു. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി സപ്തംബര്‍ 30 വരെ നീട്ടിനല്‍കുകയായിരുന്നു.
മൂന്നുതരത്തിലാണ് പ്രവാസികളിൽ നിന്ന് പിഴ ഈടാക്കുന്നത്. ഇൻഷുറൻസ് എടുക്കാത്തവരിൽ നിന്ന് പിഴത്തുക ശമ്പളത്തിൽ നിന്നോ സർവീസ് ആനുകൂല്യത്തിൽ നിന്നോ പിടിക്കും. 3 തരത്തിലുള്ള പിഴയാണ് നൽകേണ്ടത്. ജൂൺ 30ന് മുൻപ് പദ്ധതിയിൽ ചേർന്നില്ലെങ്കിൽ 400 ദിർഹമാണ് പിഴ. പ്രീമിയം അടയ്ക്കേണ്ട ദിവസം കഴിഞ്ഞ് 3 മാസവും കഴിഞ്ഞിട്ടും തുക അടച്ചില്ലെങ്കിൽ 200 ദിർഹം , പ്രീമിയം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഇൻഷുറൻസ് പരിരക്ഷയും നഷ്ടമാകും. ഇൻഷുറൻസ് തുക ലഭിക്കുന്നതിനു തടസ്സം നിൽക്കുന്ന തൊഴിൽദാതാവിന് 20,000 ദിർഹം പിഴ ലഭിക്കും.
ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ ജോലി കണ്ടെത്തുന്നതിന്റെ ഇടവേളകളിൽ മാന്യമായ ജീവിതം നയിക്കാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് തൊഴിൽ നഷ്ട ഇൻഷൂറൻസ് പദ്ധതി. ജോലി നഷ്ടപ്പെട്ട സ്വദേശികൾക്കും വിദേശികൾക്കും അടിസ്ഥാന ശമ്പളത്തിന്റെ 60% തുക 3 മാസത്തേക്കു നൽകുന്ന പദ്ധതിയാണ് തൊഴിൽ നഷ്ട ഇൻഷുറൻസ്. 16,000 ദിർഹത്തിൽ കുറവ് ശമ്പളമുള്ളവർക്ക് മാസത്തിൽ 5 ദിർഹമും (112 രൂപ) അതിൽ കൂടുതൽ ശമ്പളം ഉള്ളവർക്ക് 10 ദിർഹമുമാണ് (224 രൂപ) പ്രീമിയം. മാസത്തിലോ 3, 6, 9, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ അടയ്ക്കാം.
നിശ്ചിത തീയതി കഴിഞ്ഞ് 3 മാസം പിന്നിട്ടിട്ടും പ്രീമിയം അടയ്ക്കാത്തവരുടെ പോളിസി റദ്ദാകും. ഒരു വർഷമെങ്കിലും പ്രീമിയം അടച്ചവർക്ക് മാത്രമേ ഇൻഷുറൻസിന് അർഹതയുള്ളൂ. ഒരാൾ ഒന്നിലേറെ പോളിസി എടുക്കേണ്ടതില്ല. പോളിസി എടുത്തശേഷം ജോലി മാറിയാലും 12 മാസം പ്രീമിയം അടച്ചവർക്കേ ആനുകൂല്യം ലഭിക്കൂ. തൊഴിൽ നഷ്ടപ്പെട്ട് 30 ദിവസത്തിനകം അനുബന്ധ രേഖകൾ നഷ്ടപരിഹാരം ലഭിക്കുന്നതിന് നൽകിയിരിക്കണം.
https://www.facebook.com/Malayalivartha