ഇന്ന് മലാല ദിനം; അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നവരുടെ ദിനം; ഒന്നിനും മുന്നിൽ തളരാത്തവരുടെ ദിനം
ഇന്ന് ജൂലൈ 12 മലാല ദിനം. കൊല്ലുവാൻ അലറി വന്ന താലിബാൻ തീവ്രവാദികളെയും ശരീരത്തിൽ തുളച്ചു ഇറങ്ങിയ വെടിയുണ്ടകളെയും ലോകത്തിൽ നിന്ന് എന്നെന്നേക്കുമായി മായിച്ചു കളയുവാൻ ശ്രമിച്ച മരണത്തെയും അതി ജീവിച്ചു സ്ത്രീ ശക്തിയുടെ പര്യായമായി മാറിയ മലാല യൂസഫായുടെ ജന്മ ദിനം. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന പാക്ക് താലിബാന്റെ നിലപാടിനെതിരെ പോരാടിയ വിപ്ലവ നായിക, മരണത്തോട് മല്ലടിച്ചു രണ്ടാം ജന്മത്തിലേക്കു പ്രവേശിച്ച ധീര നായിക. അങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് മലാലയ്ക്കു.
1997 ജൂലൈ 12 നായിരുന്നു പാകിസ്താനിലായിരുന്ന മലാല ജനിച്ചത്. പെൺകുട്ടികൾ സ്കൂളിൽ പോകുന്നത് തടഞ്ഞ താലിബാൻ നയത്തിനെതിരെ ബ്ലോഗുകളിലൂടെ പ്രതികരിച്ചായിരുന്നു മലാല തൻറെ പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചത്. താൻ ജനിച്ച മണ്ണിലെ തന്നെ പോലെയുള്ള പെൺകുട്ടിക്കൾക്കു വിദ്യാഭ്യസം നഷ്ടമാകുന്നത് നോക്കി നിൽക്കാനും സഹിക്കാനും അവൾക്കു കഴിഞ്ഞില്ല. താലിബാനെ പേടിക്കാതെ രൂക്ഷമായി തന്നെ പ്രതിക്കരിച്ചു. അത് തന്നെയാണ് മലാലയുടെ ജീവിതത്തെ മാറ്റി മറിച്ചത്. ഡോക്ടറാകാൻ ആഗ്രഹിച്ച മലാല പിന്നീട് തനിക്കൊരു രഷ്ട്രീയ പ്രവർത്തകയാകാനാണ് താൽപര്യമെന്നു പറഞ്ഞു. എൻറെ രാജ്യത്തു നിരവധി പ്രശ്നങ്ങൾ ഉണ്ട്. അതിനെയെല്ലാം എനിക്ക് പരിഹരിക്കണം. അതിനു എനിക്കൊരു രാഷ്ട്രീയ പ്രവർത്തകയാകണം. മലാലയുടെ വാക്കുകൾ.
2012 ഒക്ടോബറിലായിരുന്നു സ്കൂളിൽ പരീക്ഷ കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന മലാലയ്ക്ക് ജീവിതത്തിൽ അതി കഠിനമായ പരീക്ഷ നേരിടേണ്ടി വന്നത്. മുഖം മൂടി ധാരികളായ ഒരു കൂട്ടം തീവ്ര വാദികൾ മലാല സഞ്ചരിച്ച ബസിനുള്ളിൽ കയറി ഇങ്ങനെ അലറി ആരാണ് മലാല ? പറയുക ഇല്ലെങ്കിൽ എല്ലാവരെയും വെടി വയ്ക്കും. മലാലയെ തിരിച്ചറിഞ്ഞ അവർ അവൾക്കു നേരെ വെടി ഉതിർത്തു.കൈയ്യെത്തും ദൂരത്തു നിന്നും അയാൾ നിറയൊഴിച്ചു. ഒരു വെടിയുണ്ട അവളുടെ തല തുളച്ച് കയറി കഴുത്തിലൂടെ കടന്ന് തോളെല്ലിനടുത്തെത്തി. മരണത്തോട് മല്ലടിച്ച് ദിവസങ്ങളോളം കിടന്നു. പിന്നീടങ്ങോട്ട് നിരവധി പ്രതിക്കൂലങ്ങളായിരുന്നു. ജീവൻ തിരിച്ചു പിടിക്കാൻ ഡോക്ടർമാർ തീവ്രമായി പരിശ്രമിച്ചു. ഒരുപാട് ഓപ്പറേഷനുകൾ, ഒട്ടനവധി ആശുപത്രികൾ, മരണത്തോടുള്ള പോരാട്ടം. ഒടുവിൽ മലാല ജയിച്ചു. 2013 ൽ പൂർണ്ണ ആരോഗ്യവതിയായി മലാല ആശുപത്രി വിട്ടു. ആക്രമണം മലാലയുടെ ആഗ്രഹത്തെയും സ്വപ്പ്നങ്ങളേയും തകർക്കുക അല്ല ചെയ്തത്. മറിച്ചു പേടിയെയും ബലഹീനതകളെയും മാറ്റി ശക്തിയും ബലവും ധൈര്യവും വർധിപ്പിക്കകയാണ് ചെയ്തത്.
മരണത്തെ മുഖാമുഖം കണ്ടിട്ട് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്ന മലാലയെ ലോകം ഇരു കയ്യും നീട്ടി സ്വീകരിച്ചു. അവളുടെ ധൈര്യത്തെ ലോകം മാനിച്ചു. 2014 ഒക്ടോബറിൽ സമാധനത്തിനുള്ള നോബൽ സമ്മാനം മലയെ തേടിയെത്തി. 2013 ജൂലൈ മുതൽ മലാലയുടെ ജന്മദിനം ഐക്യരാഷ്ട്രസഭ 'മലാല ദിന'മായി ആചരിക്കുന്നു.
മലാല ദിനം എൻറെ ദിനമല്ല . ഈ ദിനം അവരവരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന എല്ലാ സ്ത്രീകളുടെയും പുരുഷന്മാരുടെയും ദിനം കൂടിയാണ് എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.
തീവ്ര വാദികൾ ബസിനുള്ളിൽ കയറി ചോദിച്ച ചോദ്യം ഇതാണ് ആരാണ് മലാല. ആ ചോദ്യത്തിനുള്ള മറുപടിയാണ് 2013 ൽ പുറത്തു ഇറങ്ങിയ 'ഞാൻ മലാല' എന്ന പുസ്തകം. മലാലയും ബ്രിട്ടീഷ് പത്ര പ്രവർത്തക ക്രിസ്റ്റീന ലാംബും ചേർന്നെഴുതിയ മലാലയുടെ ജീവചരിത്ര കൃതിയാണിത്. ഈ പുസ്തകം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുകയോ സ്‌കൂൾ പുസ്തക ശാലയിലേക്ക് വാങ്ങുകയോ ഇല്ലെന്ന് ഓൾ പാകിസ്താൻ പ്രൈവറ്റ് സ്‌കൂൾസ് ഫെഡറേഷൻ തീരുമാനിച്ചു. വിൽക്കുന്ന കടകൾ ആക്രമിക്കുമെന്ന് താലിബാൻ വെല്ലുവിളി ഉയർത്തി. പക്ഷെ ആരാണ് മലാലയെന്നു ആ പുസ്തകത്തിലൂടെ ലോകം അറിഞ്ഞു. ഇതിന്റെ 18 ലക്ഷം കോപ്പികളാണ് ഇതിനോടകം വിറ്റുപോയത്. മലാല ഒരു പ്രചോദനമാണ്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ധൈര്യത്തോടെ പോരാടാനുള്ള അറിവിൻറെ പ്രാധാന്യം വെളിപ്പെടുത്തി തരുന്ന വലിയൊരു പ്രചോദനം.
https://www.facebook.com/Malayalivartha