കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായത് നീര്‍വഴികള്‍ അടയുമ്പോള്‍ സംഭവിക്കുന്ന ജലസ്‌ഫോടനം
കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നിനെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് മലപ്പുറത്തെ കവളപ്പാറയും വയനാട്ടിലെ പുത്തുമലയും. മൂകമാണ് കവളപ്പാറയും പുത്തുമലയും. ആകെ കേള്‍ക്കാനുള്ളത് മണ്ണുമാന്തി യന്ത്രങ്ങളുടെ ഇരമ്പം മാത്രം. അതിനിടെ ദേശീയ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനും ജിയോളജി വിഭാഗം മേധാവിയുമായ ഡോ. വി.നന്ദകുമാര്‍, ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. പി.ആര്‍.അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ദുരന്തഭൂമികളിലെത്തി.
മലമുകളില്‍ അധികമഴ പെയ്താല്‍ സുരക്ഷിതമായി താഴേക്ക് ഒഴുക്കിവിടാനുള്ള പ്രകൃതിയുടെ മാര്‍ഗമാണ് നീര്‍ച്ചാലുകള്‍. വെള്ളം എല്ലായിടത്തു നിന്നും ശേഖരിച്ചു താഴേക്കെത്തിക്കുന്ന വിധത്തിലാണ് അതിന്റെ രൂപഘടന. കവളപ്പാറയില്‍ മുത്തപ്പന്‍കുന്നിന്റെ മുകളില്‍നിന്നു താഴേക്ക് പണ്ട് 2 നീര്‍ച്ചാലുകള്‍ (ഫസ്റ്റ് ഓഡര്‍ സ്ട്രീം) ഉണ്ടായിരുന്നു. 1972-ലെ സര്‍വേ ടോപോഷീറ്റില്‍ ഇക്കാര്യം വ്യക്തമാണ്. 100 മീറ്റര്‍ വരെയുള്ള കുന്നിന്റെ ഭാഗത്ത് ഈ രണ്ടു നീര്‍ച്ചാലുകളും ഏതാണ്ടു പൂര്‍ണമായി നികത്തപ്പെട്ടുവെന്ന് മാപ്പുകളില്‍നിന്നു വ്യക്തമാണ്. അത് അടഞ്ഞതോടെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടു.
ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഒരാഴ്ച മുന്‍പ് മുതല്‍ ഈ മേഖലയില്‍ കനത്ത മഴയാണ് പെയ്തത്. ഓഗസ്റ്റ് 1 മുതല്‍ 7 വരെ നിലമ്പൂരിലെ മഴമാപിനിയില്‍ രേഖപ്പെടുത്തിയത് 66% അധികമഴയാണ്. സംസ്ഥാനത്തെ ഏറ്റവും കൂടിയ മഴ രേഖപ്പെടുത്തിയതും ഓഗസ്റ്റ് 8-ന് നിലമ്പൂരിലാണ്.
കവളപ്പാറയില്‍ ഏകദേശം 350 മീറ്റര്‍ ഉയരത്തിലുള്ള മുത്തപ്പന്‍കുന്നിന്റെ വടക്കുവശത്താണ് വന്‍ദുരന്തത്തിനു കാരണമായ ഉരുള്‍പൊട്ടല്‍ തുടങ്ങിയത്. 2 മീറ്റര്‍ കനത്തിലുള്ള മണ്ണാണ് ആദ്യഘട്ടത്തില്‍ പൊട്ടിയടര്‍ന്നത്. ഇതു താഴേക്കു പതിച്ചതിന്റെ ശക്തിയില്‍ ദുര്‍ബലമായിക്കിടന്ന മണ്ണും പാറയുമൊന്നാകെ താഴേക്കൊഴുകി. അതിനോടൊപ്പം, റബര്‍കൃഷിക്കായി വ്യാപകമായി യന്ത്രങ്ങള്‍ ഉപയോഗിച്ചു കുഴികളുണ്ടാക്കിയതോടെ മലമുകളിലെ മണ്ണിന്റെ ഘടന മാറി. റബര്‍ പ്ലാറ്റ്‌ഫോമുകളില്‍ കെട്ടിനിന്ന വെള്ളം നേരിട്ട് മണ്ണിന്റെ അടിത്തട്ടിലേക്കിറങ്ങി. ഈ ഭാഗത്ത് ഏകദേശം 2 മീറ്റര്‍ മാത്രമേ മേല്‍മണ്ണുള്ളൂ. അതിനു താഴെ പാറയാണ്.
പാറയെയും മണ്ണിനെയും തമ്മില്‍ പിടിച്ചുനിര്‍ത്തുന്നത് 'ലിത്തോമാര്‍ജിക് ക്ലേ' എന്ന കളിമണ്ണു രൂപത്തിലുള്ള ഘടകമാണ്. തുടര്‍ച്ചയായി വലിയ അളവിലുള്ള വെള്ളം ഈ ഭാഗത്തേക്ക് ഊര്‍ന്നിറങ്ങുന്നതോടെ ലിത്തോമാര്‍ജിക് ക്ലേ കുഴമ്പുരൂപത്തിലേക്കു മാറുകയും അതിന്റെ ബലം കുറഞ്ഞ് നാലുവശത്തേക്കും നിരങ്ങുകയും ചെയ്യും. ഇതോടെ പാറയും അതിനു മുകളിലുള്ള മണ്ണും തമ്മിലുള്ള പിടിത്തം നഷ്ടമായി മണ്ണ് ഇടിഞ്ഞുവീഴാന്‍ കാരണമാകുന്നു.
2007 മുതല്‍ 2019 വരെ പച്ചപ്പിലുണ്ടായ കുറവ് ഉപഗ്രഹദൃശ്യങ്ങളില്‍
മണ്ണും ചെളിയും നീര്‍ച്ചാലുകള്‍ വഴിയാണ് കുന്നിനു താഴേക്കെത്തേണ്ടത്. എന്നാല്‍, ഈ നീര്‍ച്ചാലുകള്‍ നികത്തപ്പെട്ടാല്‍ കിട്ടിയ വഴികളിലൂടെയെല്ലാം മണ്ണും ചെളിയും താഴേക്കു കുതിക്കും. കനത്ത മഴയില്‍ കുതിര്‍ന്നുകിടക്കുന്ന ഭാഗങ്ങളെല്ലാം ഈ കുതിപ്പില്‍ കൂടെപ്പോരും. പാറകളും കല്ലുകളും കടപുഴകിയ മരങ്ങളും കൂടിച്ചേരുന്നതോടെ ഉരുള്‍ അത്യന്തം വിനാശകാരിയാകുന്നു. കവളപ്പാറ തോടിന്റെ ഭാഗത്ത് 15 മീറ്റര്‍ ആഴത്തിലാണ് ഉരുളിന്റെ അവശിഷ്ടങ്ങള്‍ അടിഞ്ഞിരിക്കുന്നത്. ഇത് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
പുത്തുമലയില്‍ 'തൊള്ളായിരം മല'യുടെ കിഴക്കന്‍ ചെരിവിലാണ് ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം. തുടര്‍ച്ചയായി പെയ്ത കനത്തമഴ തന്നെയാണ് ഇവിടേയും ദുരന്തത്തിനു കാരണമായത്. കുന്നിന്‍ചെരിവില്‍ അശാസ്ത്രീയമായി നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ദുരന്തവ്യാപ്തി വര്‍ധിപ്പിച്ചത്. വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട്. കുന്നിനുമുകളില്‍ നിന്ന് താഴെവരെ പണ്ടുകാലത്തുണ്ടായിരുന്ന നീര്‍ച്ചോല നികത്തപ്പെട്ടിട്ടുണ്ട്. ഇതു ചിലപ്പോള്‍ പണ്ടുണ്ടായ മറ്റൊരു മണ്ണൊലിപ്പിന്റെ ഫലമാകാം. കൃത്രിമമായി നികത്തപ്പെട്ടതുമാകാം. ഇവിടെ പല നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ഒരുപക്ഷേ, ഇപ്പോഴത്തെ തലമുറയ്ക്ക് ഇങ്ങനെയൊരു നീരൊഴുക്കിനെക്കുറിച്ച് അറിവുണ്ടാകണമെന്നുപോലുമില്ല.
കവളപ്പാറയിലെ ഉരുള്‍പൊട്ടല്‍ രീതിയില്‍നിന്നു വ്യത്യസ്തമാണ് പുത്തുമലയിലെ ദുരന്തം. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 1130 മീറ്റര്‍ ഉയരത്തിലുള്ള മലയുടെ ചെരിവില്‍, വനങ്ങളുടെ ഉള്ളിലുണ്ടാകുന്ന സാധാരണ ഉരുള്‍പൊട്ടല്‍ രീതിപോലെ, ചെറിയ രീതിയിലുള്ള ഉരുള്‍പൊട്ടലാണ് ആദ്യമുണ്ടായത്. എന്നാല്‍, തുടര്‍ച്ചയായ തീവ്രമഴ മൂലം ആ മേഖലകള്‍ തീരെ ദുര്‍ബലമായിരുന്നു അപ്പോള്‍. ആ ഭാഗങ്ങള്‍കൂടി അടര്‍ന്നു താഴേക്കു പതിച്ചതോടെ ഉരുളിന്റെ വേഗവും കരുത്തും വര്‍ധിച്ചു. മരങ്ങള്‍ വെട്ടിവെളുപ്പിച്ച കുന്നിന്‍ചെരുവില്‍, ഉരുളിനെ തടഞ്ഞുനിര്‍ത്താന്‍ ഒന്നുമുണ്ടായിരുന്നില്ല.
സ്വാഭാവിക നീര്‍ച്ചാലുകള്‍ നികത്തപ്പെട്ടതോടെ ഉരുള്‍ പടര്‍ന്നിറങ്ങി. അതോടെ കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന താഴ്വാരം മുഴുവന്‍ മണ്ണിനും മരങ്ങള്‍ക്കും പാറക്കല്ലുകള്‍ക്കുമടിയിലായി.
https://www.facebook.com/Malayalivartha