ഫേസ്ബുക്കും വാട്സാപ്പും വീഡിയോ ചാറ്റിംഗും ഉപയോഗിക്കുന്നവര്‍ പോലും 'വിഷചികിത്സ' എന്ന അബദ്ധത്തിന് തലവെച്ച് കൊടുക്കുന്നതിലെ വിരോധാഭാസത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു ഒരു ഡോക്ടറുടെ കുറിപ്പ്
ജനാലവഴി കയറിയ പാമ്പ് കടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ച വാര്‍ത്ത പുറത്തെത്തിയിട്ട് അധികനാളായില്ല. പാമ്പ് കടിച്ചെന്ന് മനസിലായ ഉടനെ പെണ്‍കുട്ടിയെ ഒരു നാട്ടുവൈദ്യരുടെ അടുത്താണ് ആദ്യം എത്തിച്ചത്. പച്ച മരുന്ന് നല്‍കിയ ശേഷം വൈദ്യര്‍ പറഞ്ഞുവിട്ടു. എന്നാല്‍ പിന്നീട് കുട്ടിയുടെ ബോധം പോവുകയും മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് മുമ്പ് മരിക്കുകയുമായിരുന്നു.
അതേ കുറിച്ച് ഡോ. ജിനേഷ് പിഎസ് ഇങ്ങനെ കുറിച്ചു:
'ജനാല വഴി കയറിയ പാമ്പ് ഉറങ്ങി കിടന്നയാളെ കടിച്ചു, ആദ്യം നല്‍കിയത് പച്ച മരുന്ന് ചികിത്സ, മൂന്ന് മണിക്കൂറിനകം കടിയേറ്റ പ്ലസ് ടു വിദ്യാര്‍ഥിനി മരണമടഞ്ഞു' ഇന്നും വായിച്ചു ഇങ്ങനെ ഒരു വാര്‍ത്ത. പാറശ്ശാലയില്‍ ആണ് സംഭവം. രാത്രി പത്തരയോടെയാണ് കടിയേറ്റത്. അടുത്തുള്ള വിഷവൈദ്യന്‍ മരുന്നു നല്‍കി വീട്ടിലേക്ക് വിട്ടു. വീട്ടിലെത്തിയ ശേഷം പന്ത്രണ്ടരയോടെ വായില്‍ നിന്ന് നുരയും പതയും വന്ന് അബോധാവസ്ഥയിലായി. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സ്ഥിതി ഗുരുതരമായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴി മരണമടഞ്ഞു.
സങ്കടകരമാണ്, ആ വിദ്യാര്‍ഥിനിയുടെ വേര്‍പാടില്‍ അനുശോചിക്കുന്നു.
ഗോള്‍ഡന്‍ അവര്‍ എന്നൊന്നുണ്ട്, മലയാളത്തില്‍ സുവര്‍ണ നിമിഷങ്ങള്‍ എന്നുപറയാം. എന്തുതരം അപകടവും ആയിക്കോട്ടെ, ശരിയായ ശാസ്ത്രീയ ചികിത്സാ സൗകര്യമുള്ള സ്ഥലത്ത് എത്രയും പെട്ടെന്ന് എത്തിയാല്‍, രക്ഷപ്പെടാനുള്ള സാധ്യത അത്രയും വലുതായിരിക്കും. ആ സമയമാണ് കപട ചികിത്സയുടെ പേരില്‍ നഷ്ടപ്പെടുന്നത്.
കേരളത്തില്‍ ആകെ 101 തരം പാമ്പുകള്‍ ആണുള്ളത്. അതില്‍ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയില്‍ വിഷമുള്ള 10 പാമ്പുകള്‍ മാത്രം. അതില്‍ അഞ്ചെണ്ണം കടല്‍പാമ്പുകള്‍ ആണ്. അതായത് കരയില്‍ കാണുന്ന 95 തരം പാമ്പുകള്‍ 5 തരത്തിന് മാത്രമേ മനുഷ്യന്റെ ജീവന്‍ അപഹരിക്കാന്‍ കഴിവുള്ളൂ എന്നര്‍ത്ഥം. മനുഷ്യ ജീവന് അപകടകരമായ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയുമില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകള്‍ ആഴത്തില്‍ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവില്‍ വിഷം പ്രവേശിക്കണം എന്നില്ല. ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും വ്യാജ ചികിത്സകര്‍ ഉപയോഗിക്കുന്നത്.
പാമ്പുകളുടെ വിഷം പ്രോട്ടീനുകളാണ്. ഈ പ്രോട്ടീനെ നിര്‍വീര്യമാക്കാനുള്ള മറുമരുന്ന് കുതിരകളില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. മനുഷ്യ മരണത്തിന് കാരണമാകാവുന്ന മൂര്‍ഖന്‍, ശംഖുവരയന്‍, അണലി, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകളുടെ വിഷം കുതിരയില്‍ കുത്തിവച്ച്, കുതിരയുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി രക്തത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നു. ഇതാണ് മറുമരുന്ന്.
കല്ല് ശരീരത്തില്‍ വച്ചാലോ, പച്ചിലകള്‍ പിഴിഞ്ഞൊഴിച്ചാലോ ഈ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല എന്ന് ചുരുക്കം.
മന്ത്രവാദം നടത്തിയും ഒറ്റമൂലി പ്രയോഗിച്ചും പാമ്പുകടിയേറ്റവരെ രക്ഷിച്ചു എന്ന അവകാശവാദം മുഴക്കുന്നവര്‍ക്ക് പത്മശ്രീ അടക്കമുള്ള ബഹുമതികള്‍ നല്‍കുമ്പോള്‍, അവര്‍ വിതയ്ക്കുന്ന അശാസ്ത്രീയതകള്‍ക്ക് ഇരയാകുന്നത് സാധാരണക്കാരാണ്. ഇതൊക്കെ വിശ്വസിക്കുന്ന സാധാരണക്കാരാണ് വീണ്ടും വീണ്ടും ഈ അബദ്ധത്തില്‍ ചാടുന്നത്. എന്തിലും ഏതിലും പഴമയുടെ സിദ്ധാന്തം നിറച്ചാല്‍, നഷ്ടപ്പെടുന്നത് നമ്മുടെ കുഞ്ഞുങ്ങളുടെ ജീവനാണ് എന്ന് മറക്കരുത്.
സുവര്‍ണ്ണ നിമിഷങ്ങളെ കുറിച്ച് ഒരു വാക്കുകൂടി. പാമ്പുകടികളില്‍ ബഹുഭൂരിപക്ഷവും സംഭവിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. പാമ്പുകടിക്കെതിരെയുള്ള മറുമരുന്ന് അടക്കമുള്ള സൗകര്യങ്ങളുള്ള ആശുപത്രികള്‍ നഗരങ്ങളില്‍ മാത്രവും. സുവര്‍ണ്ണനിമിഷങ്ങള്‍ ഇല്ലാതാവാന്‍ ഈ ഒറ്റക്കാരണം മതി. ഇതിന്റെ കൂടെ സ്വകാര്യ വിഷ ചികിത്സാകേന്ദ്രങ്ങള്‍ കൂടിയാകുമ്പോള്‍ എല്ലാം പൂര്‍ത്തിയാകും.
ഓര്‍ക്കുക, ഈ മരണങ്ങള്‍ പലപ്പോഴും അശാസ്ത്രീയതയുടെ സന്തതികളാണ് ...
മൊബൈല്‍ ഫോണില്‍ ഫേസ്ബുക്കും വാട്സാപ്പും വീഡിയോ ചാറ്റിംഗും ഉപയോഗിക്കുന്നവര്‍ പൗരാണികതയുടെ പേരും പറഞ്ഞ് 'വിഷചികിത്സ' എന്ന അബദ്ധത്തിന് തലവെച്ച് കൊടുക്കുന്നൂ. എന്ത് പറയാനാണ് !
സങ്കടകരം...എന്നു പരിതപിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha