കുതിരാനിലെ കുഴിയും കുരുക്കും മുറിച്ചുകടക്കുന്ന ജോണീസ്’ ബസ്:- സോഷ്യൽ മീഡിയയിൽ കത്തിക്കയറിയ ആ വീഡിയോയ്ക്ക് പിന്നിൽ നിങ്ങളറിയാത്ത ഒരു കാരണമുണ്ട്...
കുതിരാനിലെ കുഴിയും കുരുക്കും മുറിച്ചുകടക്കുന്ന ഒരു സ്വകാര്യ ബസ്. ആ ബസിന്റെ വരവിന് സാമൂഹിക മാധ്യമങ്ങള്‍ നല്‍കിയതു വന്‍ വരവേല്‍പായിരുന്നു. അപ്പോൾ ഒരു സംശയം തോന്നാം! ആരായിരുന്നു ആ കൊമ്പൻ എന്ന്? സംഭവം ഇത്രേ ഉള്ളു, കുതിരാനിലെ മണിക്കൂറുകള്‍ നീണ്ട പതിവു കുരുക്ക്. തിരക്കു കൊടുംപിരികൊണ്ട ഓണക്കാലം. മണിക്കൂറുകള്‍ നീളുന്ന കുരുക്കും സമയനഷ്ടവും ഒഴിവാക്കാന്‍ ഒരു ബസിന്റെ യാത്രാട്വിസ്റ്റ്. നീണ്ടവരിയില്‍നിന്നു ഇടത്തോട്ടുതിരിഞ്ഞ് മറുവഴിയിലൂടെ വീണ്ടും മെയിന്‍ റോഡിലേക്കു വന്നു കയറുന്ന ബസ്. യൂട്യൂബിലൂടെ പ്രചരിച്ച ഈ വിഡിയോ പിന്നീടു സാമൂഹിക മാധ്യമങ്ങളില്‍ നിലംതൊടാതെ പറന്നുകയറി. ടിക് ടോക് വിഡിയോ, സ്റ്റാറ്റസ് വിഡിയോ, ട്രോള്‍ വിഡിയോ... സംഭവം വൈറല്‍! തൃശൂർ-പാലക്കാട് റൂട്ടിലോടുന്ന ‘ജോണീസ്’ ബസ് ആയിരുന്നു ആ ഗഡി.
007 എന്ന ജെയിംസ് ബോണ്ട് നമ്പറു കൂടിയായപ്പോള്‍ സംഭവം പൊളിച്ചു. ‘ഷമ്മി ഹീറോയാടാ ഹീറോ, മിഴിമുന കണ്ണിൽകൊണ്ടു കറുകറുത്തു ഞാൻ എന്ന കലാഭവൻമണിയുടെ പാട്ടിന്റെ സ്‌റ്റൈലിലാണ് ടിക് ടോക്, ഹലോ, ഇന്‍സ്റ്റഗ്രാം, ഷെയര്‍ ചാറ്റ്, ഫെയ്‌സ്‌ബുക്ക് എന്നുതുടങ്ങി സാമൂഹ്യ മാധ്യമങ്ങളിൽ ഈ കുതിരാനിലെ ബസ് കത്തിക്കയറിയത്. പക്ഷെ ഈ വീഡിയോ കേവലമൊരു ഷെയറിന് വേണ്ടിയോ, ലൈക്കിന് വേണ്ടിയോ ആയിരുന്നില്ല. അതിനുപിന്നിലെ കാരണം വെളിപ്പെടുത്തിരിക്കുകയാണ് ഫ്രീലാന്‍സ് ജേണലിസ്റ്റും തൃശൂര്‍ സ്വദേശിയുമായ എ.എന്‍. സഞ്ചാരി. Extreme roads live’ എന്ന പേരില്‍ ആരംഭിച്ച യൂട്യൂബ് ചാനലിന് വേണ്ടിയായിരുന്നു ആ വീഡിയോ എടുത്തത്.
എ.എന്‍. സഞ്ചാരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു...
Extreme roads live എന്ന യൂടൂബ് പേജിനായി ഞാനെടുത്ത ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറൽ ആയിരുന്നു. ഈ കാര്യത്തിന് ജോണീസ് ബസ് പോലീസ് പിടിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ ശരിയല്ല എന്നാണ് അന്വേഷിച്ചപ്പോൾ അറിയാൻ സാധിച്ചത്. തൃശൂർ-പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന എല്ലാ ബസുകളുടെയും അവസ്ഥ ഇതാണ്. ഗതികേട് എന്നു തന്നെ പറയണം. അത്രയ്ക്കുമോശമായി തുടരുകയാണ് ഇവിടുത്തെ റോഡുകൾ.
ഓണത്തോട് അടുത്തുള്ള സമയത്താണ് കുതിരാനിൽ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വീട്ടിലേക്കുള്ള വഴിയായതിനാല്‍ എന്നും കാണുന്നതും അനുഭവിക്കുന്നതും ആണ് ഈ കുരുക്ക്. ദിവസങ്ങള്‍ക്കു മുമ്പ് ഒരു മന്ത്രിയെ സമയത്തിനു കുതിരാന്‍ കടത്തിവിടാന്‍ പൊലീസ് വാഹനങ്ങൾ തടഞ്ഞിട്ടപ്പോൾ സ്ത്രീകള്‍ അടക്കമുള്ള സാധാരണ ജനം മണിക്കൂറുകളാണ് വഴിയില്‍ കാത്തുകിടന്നത്. ഈ കുരുക്ക് വാർത്തയും വിവാദവുമായ പശ്ചാത്തലത്തില്‍ കുതിരാനിലെ യാഥാര്‍ഥ്യം അധികാരികളുടെ കണ്ണുതുറപ്പിക്കട്ടെ എന്ന ലക്ഷ്യത്തോടെയാണ് അന്ന് വീഡിയോ എടുത്തത്. ജിഷ്ണു എന്ന സുഹൃത്തിനൊപ്പം കുതിരാനിലെത്തി വലിയ വാഹനങ്ങളുടെ യാത്രാദുരിതം മണിക്കൂറുകളോളം നിരീക്ഷിച്ചു. രണ്ടുപേരും രണ്ടിടത്തായി നിന്ന് എല്ലാം വീഡിയോയിൽ പകർത്തി.
ഡ്രൈവര്‍മാരില്‍നിന്നും യാത്രക്കാരില്‍നിന്നും നേരിട്ടും ദുരിതം മനസിലാക്കി. ദൂരേയ്ക്കു ക്യാമറ സൂം ചെയ്ത് എടുക്കുന്നതിനിടെ ആകസ്മികമായാണ് ഒരു ബസ് ഇടത്തോട്ടു തിരിഞ്ഞ്, സര്‍വീസ് റോഡ് പണിക്കായുള്ള മണ്ണുറോഡിലൂടെ തിരിഞ്ഞുകയറുന്നത് ശ്രദ്ധയില്‍പെട്ടത്. നീണ്ട വരിയും വലിയ കുഴികളും, യാത്രികരുടെയും ബസിന്റെയും സമയനഷ്ടവും ഒഴിവാക്കാന്‍ ആ ഡ്രൈവര്‍ക്ക് അതേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. ഇന്നും ഇന്നലെയും തുടങ്ങിയ ഗതികേടല്ല ഇത്. അധികാരികളുടെ അനാസ്ഥയ്ക്ക് യാത്രക്കാര്‍ മറുവഴി തേടുന്നത് ഈ പ്രദേശത്തെ പതിവു കാഴ്ചയാണ്. (അതല്ലാതെ വേറെ മാർഗം ഇല്ല) അധികാരികള്‍ക്ക് സുഖയാത്ര, നികുതിയടയ്ക്കുന്ന ജനത്തിനു ദുരിതയാത്ര...ന്യായീകരിക്കാവുന്ന ഒന്നല്ലല്ലോ. എല്ലാവരും കാണട്ടെ, അറിയട്ടെ....
https://www.facebook.com/Malayalivartha