ഡിഗ്രി കാലഘട്ടമായപ്പോഴേക്കും മനസ് പങ്കു വച്ച ഞങ്ങൾ ശരീരവും പങ്കുവച്ചു തുടങ്ങി; ആണായതിനാൽ ഞങ്ങളുടെ അടുപ്പം വീട്ടുകാർ സംശയിച്ചില്ല: ഞാൻ ഒരു ഗേ ആണെന്ന് വീട്ടിൽ പറഞ്ഞതോടെ അവർക്ക് അത് ഷോക്കായി: ‘മോനേ.. നീ ഒരു കല്യാണം കഴിക്ക് എല്ലാം മാറും’ എന്ന് അമ്മ കരഞ്ഞുപറഞ്ഞു...
സോനുവിന്റെ കരംപിടിച്ച് നികേഷ് ഇതു പറയുമ്പോൾ ഒരു വിജയിയുടെ ഭാവമായിരുന്നു ആ മുഖം നിറയെ. അപമാനഭാരവും ഭയവും ഗ്രസിച്ചിരുന്ന അവരുടെ വനപർവ്വം കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ മുന്നിലുള്ളത് പുതിയ ആകാശം. ആണും ആണും തമ്മിൽ പ്രണയത്തിലാകുകയോ, വിവാഹം കഴിക്കുകയോ ചെയ്യുന്നെന്ന് പറയുമ്പോൾ അതിശയമായിരുന്നു ചിലർക്ക്. കേരളത്തിലെ ആദ്യത്തെ സ്വവർഗ വിവാഹിതർ ആണ് ഞങ്ങൾ എന്നു പ്രഖ്യാപിച്ച നികേഷും സോനുവും ഏതു പക്ഷക്കാരോടും ഒന്നേ പറയുന്നുള്ളു ‘ഇങ്ങനെയും ഉണ്ട് അനുരാഗം... മനസ്സിലാക്കുക. ജീവിക്കാൻ അനുവദിക്കുക. എൽജിബിടി കമ്യൂണിറ്റിയെക്കുറിച്ച് മനസിലാക്കൂ എന്ന് പ്രതികരിച്ചവരും ഉണ്ട് അക്കൂട്ടത്തിൽ എന്നതാണ് ഈ ദമ്പതികളുടെ ആശ്വാസം.
‘‘കുറച്ചു പേരെങ്കിലും മനുഷ്യത്വത്തോടെ പെരുമാറുന്നുണ്ടല്ലോ. ആരെയും ഉപദ്രവിക്കുകയോ ആരോടും മോശമായി പെരുമാറുകയോ ഞങ്ങൾ ചെയ്യുന്നില്ല. ജീവിതത്തിൽ ഒറ്റയ്ക്കായി പോകാതിരിക്കാൻ ചേരാൻ കഴിയുന്ന പങ്കാളിയെ കണ്ടെത്തി എന്നേയുള്ളു. ’’ നികേഷ് പറയുന്നു. ഞങ്ങൾ രണ്ടു പേർക്കും ജോലിയും വരുമാനവും ഉണ്ട്. ഞങ്ങളുടെ ഉള്ളിലുമുണ്ട് വാൽസല്യവും സ്നേഹവും. അത് ആരും ഇല്ലാത്ത ഒരു കുഞ്ഞിന് നൽകണം. അതിനായി ഒരു കുഞ്ഞിനെ ദത്തെടുക്കണം. അച്ഛനും അമ്മയും ഉപേക്ഷിച്ച ഒരു കുഞ്ഞ് ആരും ഇല്ലാതെ അനാഥാലയത്തിൽ വളരുന്നതിലും നല്ലതല്ലേ രണ്ട് അച്ഛന്മാരെ ലഭിക്കുന്നതെന്ന് സോനു പറയുന്നു.
അസമിൽ റസ്റ്ററന്റ് ബിസിനസിനൊപ്പം ഷെയർ ട്രേഡിങ് കൂടി ചെയ്യുകയാണ് നികേഷ്. സോനു ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്നു. 2018 ജൂലൈ അഞ്ചിന് ഗുരുവായൂർ ക്ഷേത്രത്തിനു പുറത്തു നിന്ന് മോതിരം മാറി, വരണമാല്യമണിഞ്ഞ് വിവാഹിതരായി രണ്ടു മാസം കഴിഞ്ഞപ്പോഴാണ് സുപ്രധാന കോടതി വിധി വരുന്നത്. നിയമാനുസൃതമായി തന്നെ വിവാഹം കഴിക്കണം എന്ന ആഗ്രഹവും അത് ഞങ്ങളുടെ അവകാശവുമാണെന്ന തോന്നലും ഉണ്ടാകുന്നത് പിന്നീടാണ്. ഇതിന് ഇറങ്ങിത്തിരിച്ചാൽ എതിർപ്പുകൾ നേരിടും എന്നറിയാമായിരുന്നു. പക്ഷേ, ഞങ്ങളെപ്പോലുള്ളവർക്ക് നാളെ സ്വസ്ഥമായും സമാധാനമായും ജീവിക്കാൻ അവസരമൊരുക്കണം എന്നു തോന്നി..
പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി പ്രണയത്തിലാകുന്നത്. ഒരു പെൺകുട്ടിയെ പ്രണയിച്ചെങ്കിലും മതം വ്യത്യസ്തമായതിനാൽ വിവാഹം കഴിക്കാൻ കഴിയാത്ത ബൈ സെക്‌ഷ്വൽ ആയ ഒരു ചെറുപ്പക്കാരനുമായെന്ന് നികേഷ് പറയുന്നു. ‘‘രാവിലെ ഞാൻ കോളജിൽ പോകാൻ ഇറങ്ങുമ്പോൾ അവൻ സൈക്കിൾ ചവിട്ടി വന്ന് വഴിയിൽ കാത്തുനിൽക്കും. ഒരു കത്തുമായി. അതും വാങ്ങി ബസിൽ കോളേജിലേക്ക് പോകുമ്പോൾ എന്റെ ഹൃദയമിടിപ്പ് കൂടും. കോളജിലെത്തിയാൽ ഞാൻ ടോയ്‌ലറ്റിലേക്ക് ഓടും. രഹസ്യമായി അവന്റെ കത്ത് വായിക്കാൻ. പിറ്റേന്ന് മറുപടിയെഴുതി കയ്യിൽ കരുതും.
രാത്രി ഒൻപത് മണിക്ക് അവൻ എന്റെ വീട്ടിനരികിലെത്തി സൈക്കിളിന്റെ ബെല്ലടിക്കും. ഞാൻ ഉടൻ മുകളിലെ എന്റെ റൂമിലെത്തി ലൈറ്റ് മൂന്നു വട്ടം ഓൺ ഓഫ് ആക്കും. അത് ഞങ്ങളുടെ പ്രണയ സന്ദേശമായിരുന്നു. ഡിഗ്രി കാലഘട്ടമായപ്പോഴേക്കും പരസ്പരം വീടുകൾ സന്ദർശിച്ചു തുടങ്ങി. മനസ് പങ്കു വച്ച ഞങ്ങൾ ശരീരവും പങ്കുവച്ചു തുടങ്ങി. ആണായതിനാൽ ഞങ്ങളുടെ അടുപ്പം വീട്ടുകാർ സംശയിച്ചില്ല.
എംബിഎ പാസായി നല്ലൊരു ജോലി സമ്പാദിച്ച് അവനോടൊപ്പം ജീവിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, നല്ല പേടിയുണ്ടായിരുന്നു. സ്വവർഗരതി അന്ന് ക്രിമിനൽ കുറ്റമാണ്. മതം മാറിയും ജാതി മാറിയും പ്രണയിക്കുന്ന ഒരു പുരുഷനും സ്തീയും അനുഭവിക്കുന്നതിന്റെ ഇരട്ടിയായിരുന്നു അക്കാലത്ത് ഞങ്ങൾ അനുഭവിച്ച ടെൻഷൻ. പഠനം പൂർത്തിയായ ഞാൻ ദുബായിൽ ജോലി സമ്പാദിച്ചു. ജോലി തരമാക്കി അവനെയും കൊണ്ടുപോയി. അവിടെ ഒന്നിച്ചു ജീവിച്ചു.
അച്ഛൻ മരിച്ചപ്പോൾ വീട്ടിലെത്തിയ സമയത്താണ് വിവാഹം കഴിക്കാൻ അമ്മയും ചേച്ചിമാരും എന്നെ നിർബന്ധിച്ചു തുടങ്ങിയത്. ചേച്ചിമാരുടെ വിവാഹം അപ്പോഴേക്ക് കഴിഞ്ഞിരുന്നു. എനിക്ക് വേറെ നിവർത്തിയില്ലാതായതോടെ സത്യങ്ങൾ തുറന്നു പറഞ്ഞു. വീട്ടുകാർക്ക് അതൊരു ഷോക്ക് ആയിരുന്നു. വീട്ടിൽ നിൽക്കാൻ വയ്യാതെ ഞാൻ എന്റെ നാടായ ഗുരുവായൂരിൽ നിന്നു എറണാകുളത്തേക്കു വന്നു. ഇടയ്ക്ക് വീട്ടിലെത്തുമ്പോൾ എൽജിബിടിയെ കുറിച്ചുള്ള പത്രവാർത്തകളും ഇന്റർനെറ്റ് വിവരങ്ങളും ഞാനമ്മയ്ക്ക് കാണിച്ചു കൊടുത്തു. സാവധാനം അമ്മ യാഥാർഥ്യവുമായി പൊരുത്തപ്പെട്ടു. ’’
കൂത്താട്ടുകുളം എന്ന ഗ്രാമത്തിലാണ് എന്റെ വീട്. ഗേ എന്ന് കേട്ടിട്ടുപോലുമില്ല അച്ഛനും അമ്മയും. ഞാനിത് പറഞ്ഞപ്പോൾ അമ്മ തകർന്നുപോയി. ‘മോനേ.. നീ ഒരു കല്യാണം കഴിക്ക് എല്ലാം മാറും’ എന്ന് അമ്മ കരഞ്ഞു. ഒന്നും മാറില്ല എന്ന് എനിക്കറിയാമായിരുന്നു. ഒരു പെൺകുട്ടിയെ കണ്ടാൽ ചേച്ചിയായോ അനിയത്തിയായോ മാത്രമേ എനിക്ക് കാണാൻ കഴിയൂ. ലൈംഗികമായ ഒരു ചിന്തയും ഉണർവും തോന്നില്ല. മറിച്ച് ആൺകുട്ടികളോട് അത് തോന്നുന്നുമുണ്ട്. അതുകൊണ്ട് ഞാനവരെ സൈക്യാട്രിസ്റ്റ് ഡോ. സി.ജെ. ജോണിന്റെ അടുത്ത് കൊണ്ടുപോയി. ഡോക്ടർ പറഞ്ഞപ്പോൾ അവരെന്നെ ഉൾക്കൊണ്ടു. ഈ രണ്ട് അമ്മമാരുടെയും ഉപാധികളില്ലാത്ത സ്നേഹമാണ് എന്നെയും നികേഷേട്ടനെയും ഇന്ന് നിലനിർത്തുന്നത്.’’ ഒരു മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇരുവരുടെയും തുറന്നുപറച്ചിൽ.
https://www.facebook.com/Malayalivartha