കൊല്ലം വാക്കനാട് ഭാഗത്തെ ഒരു ക്ഷേത്രത്തിന് സമീപത്ത് നിന്ന് ദേവനന്ദയെ കണ്ടെത്തിയെന്ന തരത്തിൽ വ്യാജ വാർത്ത ചമച്ചത് ആര്? കുട്ടിയെ കാണാതായെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തയും പ്രചരിപ്പിച്ചതിന് പിന്നിൽ കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമമോ? വൈകിട്ടും രാത്രിയും തെരച്ചില്‍ നടത്തിയിട്ടും കാണാതിരുന്ന മൃതദേഹം ആറ്റില്‍ കൊണ്ടിട്ടതായിരിക്കുമെന്ന് നാട്ടുകാർ
കൊല്ലം ഇളവൂരില്‍ ആറ്റില്‍ കണ്ടെത്തിയ ഏഴു വയസുകാരി ദേവനന്ദയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് നാട്ടുകാർ രംഗത്തെത്തുമ്പോൾ കുട്ടിയെ കണ്ടെത്തിയെന്ന് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയതിന് പിന്നിലുള്ളവർ ഒളിഞ്ഞിരിക്കുന്ന കുറ്റവാളികളോ എന്ന സംശയം ഇരട്ടിക്കുന്നു. കുട്ടിയെ കാണാതായെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ തന്നെയാണ് കുട്ടിയെ കിട്ടിയെന്ന വാർത്തയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇത് കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമമായിരുന്നോ എന്നാണ് ഇപ്പോൾ പോലീസ് സംശയിക്കുന്നത്.
ഇന്നലെ രാവിലെ പത്തരയോടെയാണ് കൊല്ലം പള്ളിമണിനടുത്തുള്ള ഇളവൂര്‍ എന്ന പ്രദേശത്ത് നിന്നും ഏഴ് വയസുകാരിയായ ദേവനന്ദയെ കാണാതായത്. നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ് ഭവനില്‍ പ്രദീപ് കുമാറിന്‍റേയും ധന്യയുടേയും മകളാണ് പൊന്നു എന്നു വിളിപ്പേരുള്ള ദേവനന്ദ. ദേവനന്ദയെ കൂടാതെ നാല് മാസം പ്രായമുള്ള ഒരു ആണ്‍കുഞ്ഞ് കൂടി പ്രദീപ്- ധന്യ ദമ്പതികള്‍ക്കുണ്ട്. വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് മകനെ ഉറക്കിയ ശേഷം ധന്യ തുണി അലക്കനായി വീടിന് പുറത്തേക്കിറങ്ങി. ഈ സമയം വീടിന് മുന്‍വശത്തെ ഹാളിലായിരുന്നു കുട്ടിയുണ്ടായിരുന്നത്. തുണിയലക്കുന്ന ധന്യയുടെ അടുത്തേക്ക് ദേവനന്ദ വന്നെങ്കിലും ഉറങ്ങി കിടക്കുന്ന അനിയന് കൂട്ടിരിക്കാനായി കുഞ്ഞിനെ ധന്യ വീടിനകത്തേക്ക് പറഞ്ഞു വിട്ടു.
തുണി അലക്കുന്നതിനിടെ കുട്ടികളെ നോക്കാന്‍ ധന്യ വീടിനകത്തേക്ക് തിരിച്ചു വന്നപ്പോള്‍ ആണ് മകളെ കാണാനില്ലെന്ന് മനസിലായത്. വീടിന് മുന്‍വശത്തെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടതോടെ മുറ്റത്തും അടുത്ത വീടുകളിലും ധന്യ മകളെ അന്വേഷിച്ചു. എന്നാല്‍ കണ്ടെത്താനായില്ല. ഇതിനോടകം അയല്‍വാസികളും അടുത്ത ബന്ധുക്കളും വിവരമറിഞ്ഞ് സ്ഥലത്ത് എത്തുകയും കുട്ടിക്കായി തെരച്ചില്‍ ആരംഭിക്കുകയും ചെയ്തു. പ്രദേശത്ത് എവിടേയും കുഞ്ഞിനെ കണ്ടെത്താനാവാതെ വന്നതോടെ കണ്ണനെല്ലൂര്‍ പൊലീസിലേക്ക് പരാതി എത്തിയതോടെ അന്വേഷണത്തിന് ആക്കം കൂടി.
കുട്ടിയെ കാണാനില്ലെന്ന വാർത്ത പരന്നതോടെ ഒട്ടേറെപ്പേർ ഈ വിവരം സാമൂഹിക മാധ്യമങ്ങളിൽ പങ്കു വച്ച് വിവരം കൈമാറി.എന്നാൽ കൊല്ലം ജില്ല എന്ന ഫേസ്ബുക്ക് പേജിലൂടെ കുട്ടിയെ കണ്ടെത്തിയെന്ന വാർത്ത പുറത്തുവരുകയായിരുന്നു. എന്നാൽ വ്യജമാണെന്ന് അറിയാതെയാണ് വിവരം പങ്കുവച്ചതെന്ന് ഇതേ പേജിൽ പിന്നീട് വ്യക്തമാക്കി. എന്നാൽ ഇതിനോടകം തന്നെ കുട്ടിയെ കണ്ടെത്തിയെന്ന പോസ്റ്റിന്റെ സ്ക്രീൻഷോട്ടടക്കം വാട്സാപ്പിലും മറ്റും നിരവധിതവണ ഷെയർ ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ അതിനിടെ കുട്ടിയെ കൊല്ലം വാക്കനാട് ഭാഗത്തെ ഒരു ക്ഷേത്രത്തിനു സമീപത്തു നിന്നും കണ്ടെത്തിയെന്ന തരത്തിൽ മറ്റൊരു വ്യാജ പ്രചാരണം ശക്തമായി. ഇതു വൻ ആശയക്കുഴപ്പമുണ്ടാക്കിയതോടെ പൊലീസ് സ്റ്റേഷനുകളിലേക്കു മാധ്യമങ്ങളുടെ ഓഫിസുകളിലേക്കും ഫോൺ വിളികളെത്തി. വിവരം സ്ഥിരീകരിക്കാതെ തന്നെ പലരും ഇതു വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതോടെ പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയതോടെയാണ് ആശയക്കുഴപ്പം അകന്നത്.
പോലീസ് നായവരെ വന്ന് തെരഞ്ഞിട്ടും ഒന്നും കണ്ടില്ല. ഇന്നലെ വൈകിട്ടും രാത്രിയും തെരച്ചില്‍ നടന്നിരുന്നു. എന്നിട്ടും ഒന്നും ലഭിച്ചില്ല. ഇന്ന് രാവിലെയാണ് മൃതദേഹം ഇത്തിക്കരയാറ്റില്‍ നിന്ന് ലഭിക്കുന്നത്. ആരെങ്കിലും മൃതദേഹം ആറ്റില്‍ കൊണ്ടിട്ടതായിരിക്കുമെന്ന് സമീപ വാസിയായ സ്ത്രീ തന്നെ ആരോപിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സംശയവും കുട്ടിയെ കിട്ടിയെന്ന വ്യജ പ്രചാരണവുമെല്ലാം കുട്ടിയുടെ മരണത്തിൽ ദുരൂഹത വർദ്ദിപ്പിക്കുന്നു.
https://www.facebook.com/Malayalivartha