ഇരുപത്തൊമ്പതാണ്ട് മുമ്പ് രാജീവ് ഗാന്ധിയ്ക്ക് മരണമാല്യവുമായി കാത്തുനിന്ന ചാവേറിന്റെ കഥ

ഇന്നലെ മെയ് 21. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ചാവേര്‍ ബോംബുസ്‌ഫോടനത്തില്‍ വധിക്കപ്പെട്ടിട്ട് ഇരുപത്തൊമ്പതാണ്ടു തികഞ്ഞു. ആ ചാവേറാക്രമണം പല കാരണങ്ങള്‍ കൊണ്ട് ഇന്ത്യാ ചരിത്രത്തില്‍ സവിശേഷശ്രദ്ധ നേടി. ആദ്യത്തെ മനുഷ്യ ബോംബ്. ആദ്യത്തെ സ്ത്രീ ചാവേര്‍. ചാവേര്‍ ആക്രമണത്തില്‍ പ്രധാനമന്ത്രി വധിക്കപ്പെടുന്ന ആദ്യ സംഭവം. അങ്ങനെ പലതുമായിരുന്നു അത്.
എല്‍ ടി ടി ഇ എന്ന ശ്രീലങ്കന്‍ തമിഴ് പുലികളുടെ ചാവേര്‍ സംഘമായ 'ബ്ലാക്ക് ടൈഗേഴ്സി'ല്‍ അംഗമായിരുന്നു ഇന്ത്യന്‍ മണ്ണിലേക്ക് പൊട്ടിച്ചിതറാന്‍ വേണ്ടി മാത്രം വിരുന്നുവന്ന ആ യുവതി. അവളുടെ പേര് തേന്മൊഴി രാജരത്‌നം എന്നായിരുന്നു. തനു എന്ന് വിളിപ്പേര്. 1991 മെയ് 21 -ന്, ശ്രീപെരുംപുത്തൂര്‍ മണ്ഡലത്തില്‍, മരഗതം ചന്ദ്രശേഖര്‍ എന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ രാജീവ് ഗാന്ധി വരുന്നതും കാത്തിരുന്ന്, ഒടുവില്‍ എത്തിയപ്പോള്‍ ഒരു പൂമാല അദ്ദേഹത്തിന്റെ കഴുത്തിലിട്ട്, കാല്‍തൊട്ടു വന്ദിക്കാനെന്ന ഭാവേന ഒന്നു കുനിഞ്ഞ്, അരയിലെ ബട്ടണ്‍ അമര്‍ത്തി, വസ്ത്രത്തിനുള്ളില്‍ ധരിച്ചിരുന്ന ബെല്‍റ്റ് ബോംബിനെ ട്രിഗര്‍ ചെയ്ത് അദ്ദേഹത്തോടൊപ്പം പൊട്ടിച്ചിതറുകയായിരുന്നു തനു.
ശ്രീലങ്കയില്‍ സിംഹളരും തമിഴരും തമ്മിലുള്ള ആഭ്യന്തര കലാപം കൊടുമ്പിരിക്കൊണ്ടിരുന്ന കാലമായിരുന്നു 1987. ശ്രീലങ്കന്‍ മണ്ണില്‍ തമിഴര്‍ക്ക് നേരെ നടന്നുകൊണ്ടിരുന്ന വംശീയ വിവേചനങ്ങള്‍ക്കെതിരെ 1983 തൊട്ടേ ശ്രീലങ്കയില്‍ വളരെ അക്രമാസക്തമായ രീതിയില്‍ പ്രതികരിച്ചുകൊണ്ടിരുന്നത് ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് തമിള്‍ ഈലം എന്ന പേരില്‍ അല്ലെങ്കില്‍, തമിഴ് പുലികളെന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ഒരു സായുധ വിപ്ലവ സംഘടന ആയിരുന്നു. തമിഴ് ഈലം എന്ന പേരില്‍ ശ്രീലങ്കയുടെ വടക്കു കിഴക്കന്‍ പ്രവിശ്യയില്‍ അവര്‍ക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്നു. ഇവര്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നടപടികള്‍ പലതും കടുത്ത ആഭ്യന്തര യുദ്ധങ്ങളിലാണ് കലാശിച്ചത.്
1987 ജൂലൈ 29 -ന് ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ശ്രീലങ്കന്‍ പ്രസിഡന്റ് ജെ ആര്‍ ജയവര്‍ധനെയും ചേര്‍ന്ന് ഇന്‍ഡോ-ശ്രീലങ്കന്‍ സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു. ശ്രീലങ്കയിലെ സായുധകലാപം അടിച്ചമര്‍ത്താന്‍ ഇന്ത്യ സകല സഹായങ്ങളും വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഒരു ഉടമ്പടിയായിരുന്നു അത്. ഇന്ത്യന്‍ പീസ് കീപ്പിംഗ് ഫോഴ്‌സ് അഥവാ ഇന്ത്യന്‍ സമാധാന സംരക്ഷണ സേന ഇടപെട്ടതോടെ പുലികള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. കടുത്ത പോരാട്ടങ്ങളില്‍ നിരവധി എല്‍ ടി ടി ഇ പോരാളികള്‍ക്ക് ജീവനാശമുണ്ടായി. ലോകമെമ്പാടുമുള്ള തമിഴ് വംശജര്‍ ഈ ദൗത്യത്തില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തെ തിരിച്ചു വിളിക്കാന്‍ വേണ്ടി രാജീവ് ഗാന്ധിയ്ക്ക് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തി നോക്കിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
IPKF-നെ ചെകുത്താന്റെ സൈന്യം എന്ന് വിളിച്ച എല്‍ ടി ടി ഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍, രാജീവ് ഗാന്ധി ഇന്ത്യയില്‍ വീണ്ടും അധികാരത്തിലേറിയാല്‍ തങ്ങള്‍ക്കുനേരെ വീണ്ടും IPKFവിന്യസിക്കപ്പെടാന്‍ സാധ്യതയുണ്ട് എന്ന് ഭയന്നിരുന്നു. അതാണ് രാജീവിന് നേരെ ഒരു ചാവേര്‍ സംഘത്തെ അയക്കാന്‍ പ്രഭാകരനെ പ്രേരിപ്പിച്ചത്. പ്രധാനമന്ത്രി ആയിക്കഴിഞ്ഞാല്‍ രാജീവിനെ വധിക്കാന്‍ പത്തിരട്ടി പ്രയാസമായിരിക്കുമെന്നു തിരിച്ചറിഞ്ഞ പുലികള്‍, പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തിരിക്കേയുള്ള താരതമ്യേന കുറഞ്ഞ സുരക്ഷാവലയത്തെ ഭേദിക്കാന്‍ പദ്ധതിയിടുകയായിരുന്നു.
1987- മുതലാണ് എല്‍ ടി ടി ഇ ചാവേര്‍ ആക്രമണങ്ങള്‍ നടത്തിത്തുടങ്ങിയത്. ഒരിക്കലും ജീവനോടെ പിടിക്കപ്പെടാതിരിക്കാന്‍ വേണ്ടി കഴുത്തില്‍ സയനൈഡ് ഗുളികയും കൊണ്ടാണ് സംഘത്തിലെ അംഗങ്ങള്‍ സഞ്ചരിച്ചിരുന്നത്. കഴുത്തിലെ മാലയില്‍ കൊരുത്തിട്ടിരുന്ന ഗ്ലാസ് പേടകം കടിച്ചു മുറിക്കുമ്പോള്‍ ചുണ്ട് മുറിയും. അതിനുള്ളിലെ സയനൈഡ് പൊടി രക്തത്തില്‍ നേരിട്ട് കലരും. പിന്നെ സെക്കന്റുകള്‍ക്കിടയില്‍ മരണം സംഭവിക്കും. ജാഫ്നയില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ട്രക്കുമായി ഒരു സ്‌കൂള്‍ ആക്രമിച്ചുകൊണ്ടാണ് അവര്‍ ആദ്യത്തെ ചാവേറാക്രമണം നടത്തുന്നത്. പിന്നീട് എല്‍ ടി ടി ഇ അവരുടെ രാഷ്ട്രീയ എതിരാളികളായ പ്രധാനമന്ത്രി പ്രേമദാസ, പ്രതിരോധമന്ത്രി ഗാമിനി ദിസ്സനായകെ, പട്ടാള മേധാവികള്‍ തുടങ്ങി പലരെയും ചാവേര്‍ ആക്രമണങ്ങളിലൂടെ വധിക്കുകയുണ്ടായി.
തമിഴ് പുലികളുടെ നേതാവ് പ്രഭാകരന്‍ രാജീവ് ഗാന്ധിയെ വധിക്കുക എന്ന ദുഷ്‌കരദൗത്യമേല്‍പ്പിച്ചത് തന്റെ വിശ്വസ്ത അനുയായികളായിരുന്ന ശിവരശനെയായിരുന്നു. യഥാര്‍ത്ഥ പേര് പാക്കിയനാഥന്‍. രഘുവരന്‍ എന്നൊരു പേരും അയാള്‍ക്കുണ്ടായിരുന്നു. ഒരു കണ്ണില്ലാതിരുന്ന ശിവരശനെ മറ്റു പുലികള്‍ വിളിച്ചിരുന്നത് 'ഒറ്റൈകണ്ണന്‍' എന്നായിരുന്നു. പൊട്ടു അമ്മനാണ് പ്രഭാകരന് ഈ ദൗത്യത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ വേണ്ടി ശിവരശന്റെ പേര് നിര്‍ദേശിച്ചത്. കൂടെ എല്‍ ടി ടി ഇ-യുടെ എക്‌സ്‌പ്ലോസീവ്‌സ് സ്‌പെഷ്യലിസ്റ്റ് ആയിരുന്ന മുരുകനുമുണ്ടായിരുന്നു. മദ്രാസില്‍ അന്ന് താമസമുണ്ടായിരുന്ന എല്‍ ടി ടി ഇ സ്ലീപ്പര്‍ സെല്‍ ഓപ്പറേറ്റീവുകളായിരുന്ന സുബ്രഹ്മണ്യനും മുത്തുരാജയും അവരെ പദ്ധതിയില്‍ സഹായിക്കാന്‍ നിയോഗിക്കപ്പെട്ടു. ഇവര്‍ക്ക് പുറമെ പേരറിവാളന്‍ എന്ന ഒരു ഇലക്ട്രോണിക്‌സ് എക്‌സ്‌പെര്‍ട്ടും, നളിനി എന്ന മറ്റൊരു യുവതിയും ഈ ഗൂഢാലോചനയുടെ ഭാഗമായി. ശിവരശന്റെ ബന്ധുക്കളായിരുന്നു ചാവേറുകളായി റിക്രൂട്ട് ചെയ്യപ്പെട്ട തനുവും ശുഭയും.
കടല്‍ മാര്‍ഗം ചെന്നൈയില്‍ എത്തിയ അവര്‍ തങ്ങളുടെ ഗൂഢാലോചനയുടെ ഭാഗമായി രണ്ടുവട്ടം ബോംബില്ലാതെ പരിപാടികളില്‍ കേറിച്ചെന്ന് പരിശീലനം നടത്തി. ആദ്യത്തെ തവണ 1991 ഏപ്രില്‍ 21 -ന് മറീനാ ബീച്ചില്‍ വെച്ച്. രണ്ടാമത്തെ വട്ടം മെയ് 12 -ന്, പ്രധാനമന്ത്രി വി പി സിങ്ങും ഡിഎംകെ നേതാവ് കരുണാനിധിയും പങ്കെടുത്ത ഒരു ചടങ്ങില്‍ വെച്ചും. അന്നും, പ്രധാനമന്ത്രിയുടെ സുരക്ഷാ കവചങ്ങള്‍ ഭേദിച്ച് ചെന്ന് അദ്ദേഹത്തിന്റെ കാല്‍ക്കല്‍ തൊട്ടു വന്ദിയ്ക്കാന്‍ തനുവിനായിരുന്നു. ഒരാഴ്ചയ്ക്കപ്പുറം രാജീവ് ഗാന്ധിയുടെ പാദങ്ങളില്‍ എന്ന പോലെ.
ഒടുവില്‍ അവര്‍ പദ്ധതി നടപ്പിലാക്കാന്‍ ഉറപ്പിച്ച ദിവസവും വന്നെത്തി. 1991 മെയ് 20. ശ്രീപെരുംപുത്തൂരില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ റാലി നടക്കുന്നു. കയ്യില്‍ ഒരു പൂമാലയും പിടിച്ചു കൊണ്ട് വിഐപി ഏരിയയ്ക്കടുത്തായി തനു നിന്നു. ശുഭയും നളിനിയും ജനക്കൂട്ടത്തിനിടെ. ശിവരശന്‍ ഒരു പിസ്റ്റളുമായി വേദിയ്ക്കരികിലും. രാത്രി കൃത്യം പത്തുമണിക്ക് രാജീവ് വന്നു.
ചുറ്റും നിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പലരും പൂമാലകള്‍ അണിയിച്ച് രാജീവിനെ സ്വീകരിച്ചു. അക്കൂട്ടത്തിലേക്ക് തനുവും ഇടിച്ചുകേറാന്‍ നോക്കി. അവരെ തടഞ്ഞ പോലീസുകാരിയോട് രാജീവ് തന്നെയാണ് തനുവിനെ തന്റെ അടുത്തേക്ക് വിടാന്‍ പറഞ്ഞത്. അവര്‍ക്കും മാലയിടാന്‍ ഒരു അവസരം കിട്ടിക്കോട്ടെ എന്നദ്ദേഹം കരുതി. തനു മാലയിട്ടു. കാല്‍തൊട്ടു വണങ്ങാനെന്നോണം കുനിഞ്ഞു, അരയിലെ ബെല്‍റ്റ് ബോംബിന്റെ ബട്ടണ്‍ അമര്‍ത്തി. രാജീവും, തനുവും, ഒപ്പം ആ ബോംബിന്റെ ആഘാത പരിധിയ്ക്കകത്തുണ്ടായിരുന്ന സകലരും സ്ഫോടനത്തില്‍ ചിന്നിച്ചിതറി. രാജീവ് ഗാന്ധിയും, തനുവും അടക്കം ആകെ 16 മരണം. 43 പേര്‍ക്ക് അതിഗുരുതരമായ പരിക്കുകള്‍. ഇത്രയുമായിരുന്നു ആ സ്ഫോടനത്തിന്റെ ഫലമായി അവിടുണ്ടായത്.
ആ സംഘത്തില്‍ ഒമ്പതു പേരുണ്ടായിരുന്നു. അഥവാ തനുവിന്റെ ബോംബ് പോയില്ലെങ്കില്‍ പകരം ചെന്ന് പൊട്ടിയ്ക്കാനായി ശുഭ എന്ന ഒരു ബാക്ക് അപ്പ് ബോംബര്‍ പോലും ഉണ്ടായിരുന്നു. അത്രയ്ക്ക് ഫൂള്‍ പ്രൂഫ് ആയ പ്ലാനിങ് ആയിരുന്നു പുലികളുടേത് എന്ന് സാരം. ഇന്ത്യയില്‍ വന്ന ശേഷമാണ് ആരും തിരിച്ചറിയാതിരിക്കാന്‍ തനു കട്ടിക്കണ്ണടകള്‍ വാങ്ങുന്നത്. സ്ഫോടനത്തിനു തലേന്ന് രാത്രി അവര്‍ ഒരു സിനിമ കണ്ടു. വേദിയിലേക്ക് നടന്നു കേറുന്നതിനു മുമ്പ് ഒരു ഐസ്‌ക്രീമും തിന്നു തനു.
കയ്യില്‍ ഒരു പൂമാലയും പിടിച്ച് ഓറഞ്ചും പച്ചയും നിറത്തിലുള്ള ഒരു ചുരിദാറുമിട്ടു കൊണ്ട് തനു രാജീവ് ഗാന്ധിയ്ക്ക് അടുത്തേക്ക് ചെന്നു. തനുവിന്റെ ദേഹത്ത് ഒരു ബ്ലൂ ഡെനിം ബെല്‍റ്റില്‍ ബന്ധിച്ചിരുന്ന RDX ബോംബില്‍ 2 mm കനമുള്ള 10,000 സ്റ്റീല്‍ പെല്ലറ്റുകള്‍ അടക്കം ചെയ്തിട്ടുണ്ടായിരുന്നു. ഒരു നിമിഷം കൊണ്ട് അത് രാജീവ് ഗാന്ധിയുടെ ശരീരത്തിലൂടെ തുളച്ചു കേറി. അദ്ദേഹത്തിന്റെയും, അദ്ദേഹത്തെ ചുറ്റിപ്പറ്റി നിന്നിരുന്ന പലരുടെയും ശരീരങ്ങള്‍ ചിന്നിച്ചിതറി. സംഭവം നടക്കുമ്പോള്‍ ആ യോഗത്തില്‍ പങ്കെടുത്തിരുന്ന ജി കെ മൂപ്പനാരും ജയന്തി നടരാജനും മരഗതം ചന്ദ്രശേഖറും ഭാഗ്യം കൊണ്ടുമാത്രം അന്നാ സ്ഫോടനത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. സ്‌ഫോടനം നടന്നയുടനെ മൂപ്പനാറം ജയന്തി നടരാജനും ചേര്‍ന്ന് രാജീവ് ഗാന്ധിയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്, എന്നാല്‍ അവരുടെ കൈകളില്‍ അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഭാഗങ്ങള്‍ മാത്രമാണ് അടര്‍ന്നു വന്നത്.
തനു രാജീവ് ഗാന്ധിയ്ക്ക് അടുത്തേക്ക് ചെല്ലാനാഞ്ഞപ്പോള്‍ ഒരു ലേഡി സബ് ഇന്‍സ്പെക്ടര്‍ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അത് കണ്ട രാജീവ് ഗാന്ധി തന്റെ മരണത്തെ കൈ കാട്ടി അരികിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. 'റിലാക്‌സ് ബേബി..' എന്നോ മറ്റോ ആണ് രാജീവ് തനുവിനെ അടുത്തേക്ക് വിട്ടോളൂ കുഴപ്പമില്ല എന്ന അര്‍ത്ഥത്തില്‍ ആ പൊലീസുകാരിയോട് പറഞ്ഞതെന്ന് ഫോറന്‍സിക് എക്‌സ്‌പേര്‍ട്ടായ പി ചന്ദ്രശേഖര്‍ പിന്നീട് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. രാജീവ് ഗാന്ധി തന്റെ ജീവിതത്തില്‍ അവസാനമായി ഉച്ചരിച്ച വാക്കുകളും ഒരുപക്ഷേ, അതുതന്നെയായിരിക്കാം..!
സംഭവം നടന്നു രണ്ടു ദിവസത്തിനകം തന്നെ സംഭവ സ്ഥലത്തു നിന്നും ഒരു കാമറ കണ്ടെടുത്തു. അത് ആ സമ്മേളനം റിപ്പോര്‍ട്ടുചെയ്യാന്‍ വന്ന ഹരിബാബു എന്ന ലോക്കല്‍ ഫോട്ടോഗ്രാഫറുടേതായിരുന്നു. ഹരിബാബുവും മരണപ്പെട്ടവരില്‍ ഉള്‍പ്പെട്ടിരുന്നു.
ഡി ആര്‍ കാര്‍ത്തികേയന്‍ എന്ന ഓഫീസറുടെ കീഴില്‍ ഒരു സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഉണ്ടാക്കി രണ്ടു ദിവസത്തിനകം തന്നെ സിബിഐ അന്വേഷണം തുടങ്ങി. ആദ്യ അറസ്റ്റു നടക്കുന്നത് മെയ് 23 -നാണ്. ഹരിബാബുവിന്റെ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ മാത്രമായിരുന്നു ലഭ്യമായ തെളിവ്. അതില്‍ നിന്നും അന്വേഷണങ്ങള്‍ നടത്തി ഒടുവില്‍ സിബിഐ, തഞ്ചാവൂരില്‍ നിന്നും ശങ്കര്‍ എന്നുപേരായ ഒരാളെ അറസ്‌റുചെയ്യുന്നു. അയാളുടെ ഡയറിയിലെ വിവരങ്ങള്‍ അവരെ നളിനി ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് നയിച്ചു.
പക്ഷേ, സിബിഐ അന്വേഷിച്ചു ചെന്നപ്പോഴേക്കും നളിനി അവിടം വിട്ടിരുന്നു എല്‍ ടി ടി ഇ- സംഘം രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിലായിരുന്നു. നളിനി, മുരുഗന്‍, ശിവരശന്‍, ശുഭ എന്നിവരടങ്ങിയ സംഘം തിരുപ്പതിയിലേക്ക് പോവുന്നു. അപ്പോഴേക്കും സകല പത്രങ്ങളിലും അവരുടെയെല്ലാം ചിത്രങ്ങള്‍ വന്നു കഴിഞ്ഞിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നളിനിയുടെ സഹോദരന്‍ ഭാഗ്യനാഥന്‍, റോബര്‍ട്ട് പയസ്, പേരറിവാളന്‍ എന്നിങ്ങനെ പലരും അറസ്റ്റുചെയ്യപ്പെടുന്നു.
അങ്ങനെ മൂന്നുമാസത്തോളം നീണ്ടു നിന്ന ഓട്ടത്തിനൊടുവില്‍ ശിവരശനടങ്ങുന്ന ഏഴംഗ സംഘം ഒരു എണ്ണ ടാങ്കറിനുള്ളില്‍ ഒളിച്ചിരുന്നു യാത്രചെയ്ത് ബാംഗ്ലൂരില്‍ എത്തിപ്പെടുന്നു. അവിടെ വെച്ച് രഘുനാഥ് എന്നൊരാളുടെ വീട്ടില്‍ അവര്‍ക്ക് അഭയം കിട്ടുന്നു. എന്നാല്‍ ഇത് മണത്തറിഞ്ഞുകൊണ്ട്, 1991 ആഗസ്റ്റ് 20 -ന് ഇന്ത്യന്‍ കമാന്‍ഡോ സംഘം ശിവരശനും സംഘവും താമസിച്ചിരുന്ന വീട് വളഞ്ഞു. ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള കോനാനകുണ്ടെ എന്ന ഒരു പ്രദേശമായിരുന്നു അത്. അന്ന് കമാണ്ടോകളും പുലികളും തമ്മില്‍ നടന്ന പൊരിഞ്ഞ പോരാട്ടത്തിനിടെ ശിവരശന്‍, ശുഭ, കീര്‍ത്തി, നേര്, സുരേഷ് മാസ്റ്റര്‍, അമ്മന്‍, ജമീല എന്നിവര്‍ സയനൈഡ് കഴിച്ച് ആത്മഹത്യചെയ്തു. സയനൈഡ് കഴിച്ചതിനു പുറമെ ശിവരശന്‍ തന്റെ തലയിലേക്ക് നിറയൊഴിക്കുകയും ചെയ്തിരുന്നു.
അന്ന് രാജീവ് ഗാന്ധിയുടെ ജന്മദിനമായിരുന്നു എന്നത് വല്ലാത്തൊരു യാദൃച്ഛികതയായിരുന്നു. ജീവിച്ചിരുന്നെങ്കില്‍, രാജീവ് ഗാന്ധിയ്ക്ക് അന്നേ ദിവസം 47 വയസ്സ് തികഞ്ഞേനെ. ഈ എന്‍കൗണ്ടര്‍ നടന്നത് രണ്ടു ദിവസം മുമ്പാണെന്നും, പോലീസ് അത് രാജീവിന്റെ പിറന്നാള്‍ കണക്കാക്കി 20 -ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയതാണെന്ന മറ്റൊരു വാദവും നിലവിലുണ്ട്. ആക്രമണങ്ങള്‍ക്കും കമാണ്ടോകളുടെ പിടിയില്‍ അകപ്പെടും മുമ്പുള്ള പുലികളുടെ സംഘടിത ആത്മാഹുതികള്‍ക്കും ശേഷം ഏറെക്കാലം ആള്‍പ്പാര്‍പ്പില്ലാത്ത കിടന്ന ഈ കെട്ടിടം പിന്നീട് കുറച്ചു കാലം സ്ഥലത്തെ പോലീസ് സ്റ്റേഷനായി പ്രവര്‍ത്തിച്ചിരുന്നു. ഇന്നവിടെ പ്രവര്‍ത്തിക്കുന്നത് ഒരു അംഗനവാടിയാണ്.
അമ്മ ഇന്ദിരാഗാന്ധിയുടെ അകാലത്തിലുള്ള വിയോഗം കാരണം തന്റെ നാല്പതാമത്തെ വയസ്സില്‍ രാഷ്ട്രീയത്തിന്റെ തീച്ചൂളയിലേക്ക് എടുത്തെറിയപ്പെട്ട ഒരാളാണ് രാജീവ് ഗാന്ധി. തന്നെ ജനങ്ങളുമായി ഇടപഴകാന്‍ സര്‍ക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിക്കുന്നില്ല എന്ന രാജീവിന്റെ പരിഭവത്തിന് പത്രക്കാര്‍ കൊടുത്ത മുന്‍പേജില്‍ കവറേജ് ആണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ സെക്യൂരിറ്റിയില്‍ ചില ഇളവുകള്‍ വരുത്താനും അദ്ദേഹത്തിന് ജനസമ്പര്‍ക്കത്തിനുള്ള അവസരങ്ങള്‍ നല്‍കാനും അന്നത്തെ ഗവണ്മെന്റിനെ പ്രേരിപ്പിച്ചത്. ആ സുരക്ഷാ ഇളവുകള്‍ തന്നെയാണ് ഒടുവില്‍ അദ്ദേഹത്തിന്റെ ജീവനെടുത്തതും.
രാജീവിന്റെ ഛിന്നഭിന്നമായ ശരീരാവശിഷ്ടങ്ങള്‍ ദില്ലിയിലെ പാലം എയര്‍പോര്‍ട്ടിലേക്ക് വിമാനമാര്‍ഗം കൊണ്ടുപോയി. തുടര്‍ന്ന് എ ഐ ഐ എം എസ്സില്‍ വെച്ച് അവ കൂട്ടിച്ചേര്‍ക്കപ്പെടുകയും എംബാം ചെയ്യപ്പെടുകയുമുണ്ടായി. രാജീവിന്റെ ശവസംസ്‌കാരം നടന്നത് മെയ് 24 -നായിരുന്നു. യമുനാ നടിയുടെ തീരത്തുവെച്ച്, തന്റെ അമ്മയുടെയും, മുത്തച്ഛന്റേയും, സഹോദരന്റെയും ആത്മാക്കളുറങ്ങുന്ന അതേയിടത്തു തന്നെ രാജീവ് ഗാന്ധിയെയും അടക്കി. ആ പ്രദേശം ഇന്ന് വീരഭൂമി എന്നാണ് അറിയപ്പെടുന്നത്.
https://www.facebook.com/Malayalivartha