എന്‍.എച്ച്.എമ്മിന് സര്‍ക്കാര്‍ നല്‍കാനുള്ളത് 450 കോടി രൂപ; മഴക്കാലപുര്‍വ ശുചീകരണം താളം തെറ്റി; കോവിഡിനൊപ്പം കേരളം നേരിടുന്നത് മറ്റ് പകര്‍ച്ചവ്യാധികളും; പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം
ദേശീയ ആരോഗ്യ ദൗത്യത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ളത് 450 കോടി രൂപ. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തനങ്ങളും മഴക്കാലപൂര്‍വ ശുചീകരണ പരിപാടികളും നിലച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാനം കോവിഡിനൊപ്പം നേരിടുന്ന പകര്‍ച്ചാവ്യാധികളെയുമാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജ് വരെയുള്ള എല്ലാ ആശുപത്രികളുടെയും പ്രവര്‍ത്തനത്തെ ഇത് ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് എന്‍.എച്ച്.എമ്മാണ്. കേന്ദ്രവും സംസ്ഥാനവും 60:40 എന്ന അനുപാതത്തിലാണ് എന്‍.എച്ച്.എമ്മിന് ഫണ്ട് നല്‍കുന്നത്. 2019-20ല്‍ കേന്ദ്രം 840 കോടിയും കേരളം 560 കോടിയും എന്‍.എച്ച്.എമ്മിനു അനുവദിച്ചിരുന്നു. ഇതില്‍ 450 കോടി രൂപയാണ് സംസ്ഥാനം ഇപ്പോള്‍ എന്‍.എച്ച്.എമ്മിനു നല്‍കാനുള്ളത്. ഇതോടെ ഈ വര്‍ഷം കേന്ദ്രത്തില്‍ നിന്നുള്ള രണ്ടം ഗഡു ഫണ്ട് കേന്ദ്രം തടഞ്ഞുവച്ചു. സംസ്ഥാനത്തിന്റെ വിഹിതം നല്‍കിയില്ലെങ്കില്‍ കേന്ദ്രഫണ്ട് മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് കേന്ദ്രആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഫെബ്രുവരിയില്‍ അയച്ച കത്തില്‍ മുന്നറിയിപ്പ് നല്‍കി. ഇതേ ആവശ്യം ചൂണ്ടിക്കാട്ടി കേന്ദ്രആരോഗ്യ സ്‌പെഷല്‍ സെക്രട്ടറി ചീഫ് സെക്രട്ടറിക്കും കത്തയച്ചു. എന്നാല്‍ ഇതുവരെ സംസ്ഥാനം ഫണ്ട് നല്‍കിയില്ല. ഇതോടെ 18 വയസിനു താഴെയുള്ളവര്‍ക്ക് നല്‍കുന്ന സൗജന്യ ചികിത്സയായ ആരോഗ്യകിരണം പദ്ധതി, പ്രസവവും തുടര്‍ന്നുള്ള ശുശ്രൂഷയും സൗജന്യമായി നല്‍കുന്ന അമ്മയും കുഞ്ഞും പദ്ധതി, പകര്‍ച്ചവ്യാധി നിയന്ത്രണം തുടങ്ങിയ നിരവധി പരിപാടികളാണ് പ്രതിസന്ധിയിലായത്.
മഴക്കാലപൂര്‍വ ശുചീകരണത്തിന് സര്‍ക്കാര്‍ എന്‍.എച്ച്.എം വഴി വാര്‍ഡ് ഒന്നിന് നല്‍കേണ്ട 10,000 രൂപ നല്‍കിയില്ല. തുടര്‍ന്ന് ശുചിത്വമിഷനും (10000 രൂപ), പഞ്ചായത്തും (5000 രൂപ) പണം നല്‍കിയില്ല. 12 വര്‍ഷമായി നടക്കുന്ന മഴക്കാലപൂര്‍വ ശുചീകരണ പരിപാടി നിലച്ചതിനാല്‍ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ഇപ്പോള്‍ പടര്‍ന്നു പിടിക്കുകയാണ്. ഇത് കോവിഡ് വ്യാപനത്തെക്കാല്‍ വേഗത്തിലാണ് പടര്‍ന്ന് പിടിക്കുന്നത്. ഈ മാസമാത്രം 400 ലധികം പേര്‍ക്കാണ് ഡെങ്കിപ്പനി സ്വിരീകരിച്ചത്. 3500 യോളം പേര്‍ ഡെങ്കിപ്പി ലക്ഷണവുമായി ചികില്‍സ തേടി. അഞ്ചു പേര്‍ മരിക്കുകയും ചെയ്തു. 46 പേര്‍ എലിപ്പനി സ്വീരികരിച്ചതില്‍ രണ്ടു മരണം ഉണ്ടായി, സമാന ലക്ഷണവുമായി 88 പേര്‍ ചികില്‍സതേടിയതില്‍ അഞ്ചു മരണവും സംഭവിച്ചതെന്നാണ് കഴിഞ്ഞ ആഴ്ച്ച ആരോഗ്യ വകുപ്പ് അറിയിച്ചത്.
2017യില്‍ മാത്രം പനിമൂലം 454 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 165 പേരുടെ ജീവനെടുത്ത് ഡെങ്കിപ്പനിയായിരുന്നെങ്കില്‍ 80 പേര്‍ക്ക് മഞ്ഞപ്പിത്തമായിരുന്നു. എച്ച് വണ്‍ എന്‍ വണ്ണും സാധാരണ പനിയും മൂലം 76 പേരാണ് മരിച്ചത്. 2018 ല്‍ 276 പേര്‍ക്കാണ് വിവിധ പനികള്‍ മൂലം ജീവന്‍ നഷ്ടമായത്. 2019 ല്‍ 234 പേരുടെ ജീവനെടുത്തും. 2017യില്‍ 21993 പേര്‍ക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ചത്. ഡെങ്കിപ്പനി പടര്‍ന്നതോടെ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതിന്റെ ഫലമായി 2019ല്‍ രോഗബാധിതരുടെ എണ്ണം 4651 ആയി. 14 മരണമാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വര്‍ഷം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിച്ചിട്ടില്ല. ഇത് കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പകര്‍ച്ചവ്യാധി വ്യാപനത്തിനും രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഇതിന് പ്രധാനകാരണം എന്‍.എച്ച്.എം വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കാതിരുന്നതാണ്.
തിരുവനന്തപുരം ജില്ലയില്‍ മാത്രം സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 30.20 കോടി രൂപ കിട്ടാനുണ്ട്. എല്ലാ ജില്ലകളിലും ഇതാണ് അവസ്ഥ. ആശുപത്രികള്‍ക്ക് പണം കിട്ടാത്തതിനാല്‍ മരുന്നുകടകള്‍, സ്‌കാനിംഗ് സെന്ററുകള്‍, ലബോറട്ടറികള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും പണം നല്‍കാനാകുന്നില്ല. വിലക്കുറവുള്ള ജനറിക് മരുന്നുകളുടെ വിതരണവും നിലച്ചു. കുട്ടികള്‍ക്ക് മുടങ്ങാതെ നല്‍കേണ്ട വിറ്റാമിന്‍ എ പരിപാടിയും മീസില്‍്‌സ്, മംമ്‌സ്, റൂബല്ല വാക്‌സിനും മാസങ്ങളായി മുടങ്ങി. എന്‍.എച്ച്.എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ജില്ലാ വിജിലന്‍സ് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി നാലുവര്‍ഷമായി സംസ്ഥാനത്ത് ഒരിടത്തും കൂടിയിട്ടില്ലെന്ന് മുന്‍ മു്ഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. എന്‍.എച്ച്.എമ്മിനെ സര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കുകയാണ്. കോവിഡിനെതിരേയുള്ള പോരാട്ടം ശക്തമാക്കണമെങ്കില്‍ ഈ പ്രതിസന്ധിക്ക് ഉടനേ പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha