22-ാം വയസ്സില്‍ നെഞ്ചോട് ചേര്‍ത്ത ആ വിശ്വാസം പതറിയതെവിടെ? ബാലുവിനും ജാനിയ്ക്കുമായി ഉഴിഞ്ഞു വെച്ച ലക്ഷ്മിയുടെ ജീവിതത്തിൽ പിന്നെ സംഭവിച്ചതെന്ത്? അന്ന് ബാലു നേരിടേണ്ടി വന്ന കൊടും ചതിയ്ക്ക് പിന്നിലെ സുഹൃത്തിനെ കാണാമറയത്ത് നിന്നും കൊണ്ട് വരാൻ സാധിക്കുന്നത് ലക്ഷ്മിയ്ക്ക് മാത്രം... സി.ബി.ഐ യുടെ അന്വേഷണത്തിൽ ഇനി പുറത്ത് വരാൻ പോകുന്നതെന്ത്? ബാലുവിന്റെ മരണത്തിന് പിന്നിൽ സംഭവിച്ചത് എന്താണെന്നറിയാൻ ആകാംഷയോടെ ആരാധകർ

ഒരിക്കല്‍ ഒരു സുഹൃത്തില്‍ നിന്ന് നേരിട്ട ചതി കാരണം മാനസികമായി തകര്‍ന്ന ബാലഭാസ്കര്‍ സംഗീത ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച വാർത്ത ആരും മറന്നിട്ടുണ്ടാവില്ല. ആ സംഭവത്തെക്കുറിച്ച് ബാലഭാസ്കര്‍ അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു... ജീവിതത്തില്‍ എല്ലാവര്‍ക്കും മനസാക്ഷി സൂക്ഷിപ്പുകാര്‍ ഉണ്ടായിരിക്കും. എനിക്കും ഉണ്ടായിരുന്നു.. എന്റെ എല്ലാ കാര്യങ്ങളും അറിയുന്നവര്‍. എന്റെ ബലഹീനതകളെ മനസ്സിലാക്കുന്നവര്‍. പക്ഷേ ഒരു ഘട്ടത്തില്‍ എന്റെ അടുത്ത ഒരാളില്‍ നിന്ന് വിശ്വാസ വഞ്ചന നേരിട്ടപ്പോള്‍ തകര്‍ന്നുപോയി. വളരെ പെട്ടന്ന് പ്രതികരിക്കുന്ന സ്വഭാവമാണ് എന്റേത്. ഞാന്‍ ഒരുപാട് കരഞ്ഞു.
പിന്നീട് എനിക്ക് സ്റ്റേജില്‍ നില്‍ക്കാന്‍ തോന്നിയില്ല. സത്യസന്ധമായി സംഗീതം എന്നില്‍ നിന്ന് പുറത്ത് വന്നില്ല. അത് എന്നോടും ഞാന്‍ സ്‌നേഹിക്കുന്ന സംഗീതത്തോടും ചെയ്യുന്ന ചതിയാണെന്ന് തോന്നി. ഇതെക്കുറിച്ച് ലക്ഷ്മിയോട് ഞാന്‍ സംസാരിച്ചു. അങ്ങനെയാണ് സംഗീതത്തില്‍ നിന്ന് ഒരു ഇടവേള എടുക്കാന്‍ തീരുമാനിച്ചത്..അങ്ങനെ ഞാനൊരു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. അതിനു ശേഷമാണ് ആളുകള്‍ എന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞത്. പിന്നീട് എന്റെ സുഹൃത്തു ഇടപ്പെട്ട് ആ പോസ്റ്റ് പിന്‍വലികക്കയും ചെയ്തിരുന്നു.
കാത്തിരുന്നുണ്ടായ മകൾക്കായുള്ള വഴിപാടുകൾ നടത്തി മടങ്ങുന്നതിനിടെയാണ് കുടുംബം അപകടത്തിൽപെട്ടത്. പ്രണയത്തിന് ഒടുവിൽ വിവാഹിതരായവരാണ് ബാലഭാസ്‌ക്കറും ലക്ഷ്മിയും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ പഠിക്കവേ സുഹൃത്തുക്കളായ ബാലഭാസ്‌കറും ലക്ഷ്മിയും 2000 ഡിസംബർ 16ന് ആണു വിവാഹിതരായത്. മകൾ തേജസ്വിനിയെ അച്ഛൻ ഓമനിച്ചുവിളിച്ചിരുന്നത് ജാനി എന്നായിരുന്നു. അവൾ ജീവിതത്തിലേക്കു വന്നശേഷം കിട്ടുന്ന സമയത്തെല്ലാം മകൾക്കൊപ്പമായിരുന്നു ബാലഭാസ്‌കർ.
അവൾക്കൊപ്പം ചിലവഴിക്കാൻ സയം കണ്ടെത്തി ബാലു. മകളോട് എത്രത്തോളം സ്‌നേഹമായിരുന്നു ബാലുവിന് ഉണ്ടായിരുന്നത് എന്ന് എല്ലാവർക്കും അറിയാം. അവസാന നിമിഷം അപകടമുണ്ടാകുന്ന വേളയിലും ജാനി അച്ഛന്റെ മടിയിലായിരുന്നു. രക്ഷാപ്രവർത്തകർ എത്തുമ്പോൾ കുഞ്ഞിൽ തുടിപ്പു ശേഷിച്ചിരുന്നു. മകളെ നഷ്ടമായത് അറിയാതെയാണ് ബാലഭാസ്‌കർ യാത്രയായത്.
ഒന്നരവർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ബാലഭാസ്‌കർ ലക്ഷ്മിയെ ജീവിതസഖിയാക്കിയത്. വീട്ടുകാർ എതിർത്തിട്ടും സംഗീതം ചതിക്കില്ലെന്ന ഉത്തമവിശ്വാസത്തിൽ ചെറുപ്രായത്തിൽത്തന്നെ വിവാഹത്തിന് ബാലഭാസ്‌കർ തയ്യാറായി. 22ാം വയസിൽ എം.എ. സംസ്‌കൃതം അവസാനവർഷ വിദ്യാർത്ഥിയായിരിക്കെയാണ് ബാലഭാസ്‌കർ കുടുംബനാഥനായത്. ഭാര്യ ലക്ഷ്മിയും അതേ കോളേജിൽ ഹിന്ദി എം.എ. വിദ്യാർത്ഥിനിയായിരുന്നു.
യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ ബാലഭാസ്‌കർ തുടങ്ങിയ 'കൺഫ്യൂഷൻ' ആണ് ഒരുപക്ഷെ കേരളത്തിലെ കലാലയങ്ങളിൽ ആദ്യത്തെ മ്യൂസിക് ബാൻഡ്. 'കോൺസൺട്രേറ്റഡ് ഇൻ ടു ഫ്യൂഷൻ' എന്നതിന്റെ ചുരുക്കപ്പേരായി ബാന്റിന് പേരിട്ടതും ബാലുവാണ്. മൂന്ന് പാട്ടുകാർ ഉൾപ്പെടെ എട്ട് സഹപാഠികളാണ് ബാൻഡിലുണ്ടായിരുന്നത്.. 'നിനക്കായി', 'നീ അറിയാൻ' തുടങ്ങി അന്ന് കലാലയങ്ങളിൽ ഹിറ്റായ ആൽബങ്ങളാണ് 'കൺഫ്യൂഷൻ' പുറത്തിറക്കിയത്. ടെലിവിഷൻ ചാനലുകൾ ഈ ഗാനങ്ങൾ ആവർത്തിച്ച് പ്രക്ഷേപണം ചെയ്തു. പ്രണയിനി ലക്ഷ്മിക്കായി കമ്പോസ് ചെയ്ത 'ആരു നീ എന്നോമലേ.....' എന്നു തുടങ്ങുന്ന പാട്ട് പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടി അന്ന് കാമ്പസുകൾ ഏറ്റെടുത്തു. സുഹൃത്ത് ജോയ് തമലം എഴുതിയ വരികൾ ബാലു തന്നെയാണ് പാടിയത്.
പൂജപ്പുരയിൽ വാടകവീട്ടിൽ താമസിച്ചാണ് ഫ്യൂഷൻ ഷോകൾ നടത്തിയത്. രണ്ടുവർഷം പ്രായമുള്ള 'കൺഫ്യൂഷൻ' ബാന്റ് ഇതിനിടെ പിരിഞ്ഞു. കുറച്ചു നാളത്തെ ഇടവേളക്കുശേഷം 'ദി ബിഗ് ബാന്റ്' പിറവിയെടുത്തു. ടെലിവിഷൻ ചാനലിൽ ആദ്യമായി ഫ്യൂഷൻ പരമ്പരയോടെയാണ് ബാൻഡ് തുടങ്ങിയത്. മട്ടന്നൂർ ശങ്കരൻകുട്ടി, നെയ്യാറ്റിൻകര വാസുദേവൻ, കലാമണ്ഡലം ഹൈദരലി തുടങ്ങിയ സംഗീതകാരന്മാരുമായി അഭിമുഖവും ഫ്യൂഷനുമായി ഓരോ ആഴ്ചയും പരിപാടിക്ക് പ്രേക്ഷകർ കൂടുകയായിരുന്നു. അപ്പോഴേക്കും മുക്കിനുമുക്കിന് മ്യൂസിക് ബാന്റുകളായി. ബാന്റിനെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളാണ് ബാലഭാസ്‌കറിനെ പിന്നെ നയിച്ചത്. കുറേനാൾ ബാന്റില്ലാതെ 'ബാലലീല' എന്ന പേരിൽ സ്വന്തം സംഗീത പരിപാടികളുമായി ലോകം ചുറ്റി. 'ക്വാബോൻ കെ പരിൻഡെ' എന്ന പേരിൽ ഹിന്ദി ആൽബവും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.
അമ്മയുടെ അച്ഛൻ ഭാസ്‌കരപ്പണിക്കരുടെ പേര് ചേർത്താണ് ബാലുവിന് പേരിട്ടത്. അമ്മയുടേത് സംഗീത കുടുംബമാണ്. അപ്പൂപ്പൻ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നാദസ്വര വിദ്വാനായിരുന്നു. അതുകൊണ്ടാണ് കുടുംബം തിരുവല്ലയിൽ നിന്ന് തിരുവനന്തപുരത്ത് താമസമുറപ്പിക്കുന്നത്. അമ്മയുടെ സഹോദരൻ ബി.ശശികുമാർ വിഖ്യാത വയലിൻ വാദകനാണ്.
അദ്ദേഹമാണ് ബാലഭാസ്‌കറിന്റെ ഗുരുനാഥൻ. അമ്മാവനിൽ നിന്ന് മൂന്നു വയസു മുതൽ ബാലു വയലിൻ പഠിക്കുന്നു. 10ാം ക്ലാസു വരെ അമ്മാവനോടൊപ്പം ജഗതിയിലെ വീട്ടിലായിരുന്നു താമസവും പഠനവും. പ്രീഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിയായിരിക്കെ 17ാം വയസിലാണ് ബാലഭാസ്‌കർ 'മംഗല്യപ്പല്ലക്ക്' എന്ന സിനിമക്ക് സംഗീത സംവിധാനം നിർവഹിച്ചത്. കേരളത്തിൽ ബാലഭാസ്‌ക്കറിനോളം അറിയപ്പെടുന്ന മറ്റൊരു വയലിനിസ്റ്റില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന് തീരാദുഃഖം തന്നെയാണ്.
https://www.facebook.com/Malayalivartha