കോവിഡിന്റെ മറവിൽ ഒളിപ്പിക്കുന്ന "ഇഐഎ ഡ്രാഫ്റ്റ്-2020"; സാങ്കേതിക പിഴവുകളായി തള്ളിക്കളയുന്ന അപകടങ്ങൾ യാദൃശ്ചികമല്ല; സത്യാവസ്ഥ എന്തെന്നറിയാതെ പോയാൽ നിങ്ങളൊരിക്കൽ പശ്ചാത്തപിച്ചേക്കും
എന്താണ് ഇഐഎ ഡ്രാഫ്റ്റ്-2020...?.......135 കോടി ജനങ്ങൾക്കിടയിൽ എത്ര പേർ ഇതിന്റെ ഭവിഷ്യത്തുകളെപ്പറ്റി ചിന്തിച്ചിട്ടുണ്ടാകുമെന്ന് അന്വേഷിച്ചാൽ പകുതിയിലധികം പേർക്കും ഇതെന്താണെന്ന് കൂടി അറിയാത്തവരായി കാണും.
ഇക്കഴിഞ്ഞ മെയ് 7 ന്, പന്ത്രണ്ട് പേരെ മരണത്തിനും നൂറുകണക്കിനാളുകളെ ശാരീരികാസ്വസ്ഥതകളിലേക്കും തള്ളിവിട്ട, വിശാഖപട്ടണത്ത് പ്രവര്‍ത്തിക്കുന്ന എല്‍ജി പോളിമേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലെ വിഷവാതകച്ചോര്‍ച്ച ഓർമ്മയുണ്ടോ. അസമിലെ ഓയിൽ വെല്ലിൽ നടന്ന തീപിടിത്തം. ഇവ രണ്ടും സാങ്കേതിക പിഴവായിട്ടാണ് നമ്മൾ വിലയിരുത്തിയത്. എന്നാൽ ഇവ രണ്ടും മാത്രമല്ല, ഇത്തരത്തിലുള്ള സംഭവങ്ങളെ എല്ലാം ഒന്നുകൂടി വിശകലനം ചെയ്യുകയാണെങ്കിൽ നമ്മുക്ക് ഇഐഎ ഡ്രാഫ്റ്റ്-2020 എന്താണെന്ന് അറിയേണ്ടി വരും.
നിലവിലുള്ള പരിസ്ഥിതി നിയമങ്ങളിലെ പഴുതുകളെക്കുറിച്ചോ വ്യാവസായിക വികസന പ്രവര്‍ത്തനങ്ങളില്‍ തൊഴിലാളികളുടെയും പ്രദേശവാസികളുടെയും ജീവനുമേലുള്ള ഭീഷണികളെക്കുറിച്ചോ ആരും ചിന്തിച്ചിട്ടില്ല. ഇങ്ങനെയുള്ള സംഭവങ്ങളിലേയ്ക്കാണ് ഇഐഎ ഡ്രാഫ്റ്റ്-2020 ലേയ്ക്ക് വിരൽ ചൂണ്ടുന്നത്.
പരിസ്ഥിതി ആഘാതപഠനങ്ങളെ പറ്റി ഇന്ത്യയില്‍ ഉള്ള നിയമമാണ് എന്‍വയോണ്‍മെന്‍റ് ഇംപാക്ട് അസസ്മെന്റ് (ഇഐഎ). ഇന്ത്യയിൽ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഇഐഎ നിലവിലുണ്ട്. ഇതനുസരിച്ച് വ്യവസായിക പ്രൊജക്റ്റ് അടിസ്ഥാന പദ്ധതികള്‍ക്ക് ശരിയായ മേല്‍നോട്ടം ഇല്ലാതെ അംഗികാരം ലഭിക്കില്ല. കൂടാതെ ഈ നിയമം അനുസരിച്ച് നിലനില്‍പ്പ് ഉറപ്പു വരുത്തുന്ന വികസനമേ സുസ്ഥിരമാകൂകയുള്ളു. എന്നാല്‍ ഇതിനൊക്കെ വിപരിതമാണ് ഇപ്പോള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കൊണ്ടുവന്നിരിക്കുന്ന വിജ്ഞാപനം. ഇത് പ്രകാരം 34 വര്‍ഷമായി ഇന്ത്യ കണ്ട ഒട്ടുമിക്ക പരിസ്ഥിതി സംരക്ഷണ നിയമങ്ങളും ഇല്ലാതാകും.
പരിസ്ഥിതി ആഘാതപഠനത്തിലെ ഭേദഗതികള്‍ നടപ്പിലായാല്‍ ഇന്ത്യയിലെ വനനശികരണം ക്രമാതീതമായി ഉയരുകയും , പ്രകൃതി നശികരണം മൂലം പ്രകൃതി ദുരന്തങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നുണ്ട്. മാത്രമല്ല കൊറോണ പോലെയുള്ള മഹാമാരികള്‍ക്ക് കടന്നു വരാനുള്ള വഴി തുറക്കുക കൂടിയാണ് ചെയ്യുന്നത്.
ഇക്കഴിഞ്ഞ മാർച്ച് 23 നാണ് കേന്ദ പരിസ്ഥിതി-വനം- കാലാവസ്ഥാ മന്ത്രാലയം (MoEFCC) “പാരിസ്ഥിതികാഘാത നിർണ്ണയ വിജ്ഞാപനം, 2020” [Environment Impact Assessment (EIA) Notification, 2020] അഥവാ “ഇഐഎ വിജ്ഞാപനം, 2020” പുറത്തിറക്കിയത്.
റോഡ് നിർമാണം, ഖനനം, ഫാക്ടറികൾ പവർ പ്ലാന്റുകൾ എന്നിവ ഉൾപ്പെടെ എല്ലാ പുതിയ നിർമ്മാണ പദ്ധതികൾക്കും നിലവിലുള്ളവ നവീകരിക്കുന്നതിനും നിലവിലെ വിജ്ഞാപനം അനുസരിച്ച് പാരിസ്ഥിതികാഘാത പഠനം നിർബന്ധമാണ്. അതുകൊണ്ടു തന്നെ ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണ മേഖലയിലെ ഒരു സുപ്രധാന മാർഗ്ഗരേഖയാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ഈ കരട് വിജ്ഞാപനം.
എന്നാൽ വാണിജ്യ ലാഭത്തിനായി പരിസ്ഥിതി സംരക്ഷണത്തിൻറെ കാതലായ മൂല്യങ്ങളെ അവഗണിക്കുകയും നിയമങ്ങളിൽ ഇളവ് ചെയ്തു കൊടുക്കുകയും ചെയ്യുന്നു എന്ന കാരണത്താൽ ഈ വിജ്ഞാപനം (EIA Notification, 2020) തുടക്കം മുതൽ തന്നെ നിശിതമായി വിമർശിക്കപ്പെട്ടു. ഓരോ പൗരന്റെയും മൗലികാവകാശമായ ശുദ്ധമായ പരിസ്ഥിതിയെ ദുർബലപ്പെടുത്തുന്നതിനുപരി ഇഐഎ വിജ്ഞാപനം ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുകയും ചെയ്യുന്നു.
അതേസമയം വലിയ തോതിലുള്ള പാരിസ്ഥിതിക ലംഘനങ്ങൾ നടപ്പിലാക്കാനുള്ള തന്ത്രമാണ് ഈ നിയമത്തിലെ പുതിയ മാറ്റങ്ങള്‍ എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചുരുക്കത്തില്‍ പരിസ്ഥിതി വിരുദ്ധ, ജനവിരുദ്ധ നടപടി എന്ന് ഇതിനെ വിളിക്കുന്നതാകും ഉചിതം.
ഇഐഎ ഡ്രാഫ്റ്റ് 2020 അനുസരിച്ച് ഖനനം നടത്താനുള്ള അനുമതി 30 വര്‍ഷത്തില്‍ നിന്നും 50 വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ട്. ഖനനം നടത്തുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ഇപ്പോഴും ഉണ്ടെന്നു ഓര്‍ക്കണം. 5 ഏക്കര്‍ വരെയുള്ള ഖനനങ്ങള്‍ക്ക് അപേക്ഷ നല്‍കിയാല്‍ മതി ഇനി മുതല്‍ അനുമതി നേടാനാകും.
പ്രളയവും മണ്ണിടിച്ചിലും സ്ഥിരം അതിഥികളാകാന്‍ തുടങ്ങിയിട്ടും പഠനങ്ങള്‍ നടത്തുന്ന കാര്യത്തിനു പ്രസക്തിയില്ല. 70 മീറ്ററില്‍ കൂടുതല്‍ വീതിയുള്ള പദ്ധതികള്‍ക്ക് മാത്രമേ പരിസ്ഥിതി പഠനം ,പൊതുതെളിവെടുപ്പ് എന്നിവ ആവശ്യമുള്ളു എന്നും പറയുന്നുണ്ട്.
ക്ലീയറന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പ്രൊജെക്ടുകൾക്കായുള്ള 2017 മാര്‍ച്ചിലെ വിഞ്ജാപനത്തിന്റെ തനിയാവര്‍ത്തനം കൂടിയാണ് ഇപ്പോള്‍ വന്നിരിക്കുന്ന ഇഐഎ ഡ്രാഫ്റ്റ് 2020 . പുതിയ ഡ്രാഫ്റ്റിലേക്ക് തിരഞ്ഞെടുത്തിരിക്കുന്ന പ്രോജക്ടുകളുടെ പട്ടിക പൊതുജന പങ്കാളിത്തത്തില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. നവീകരണം,ജലസേചനപദ്ധതികള്‍,കെട്ടിടനിര്‍മാണ – പ്രാദേശിക വികസന പദ്ധതികള്‍,ദേശിയപാത വിപുലികരണം, എന്നിവ ഉള്‍പ്പെട്ടതാണ് പട്ടിക.
കൂടാതെ പദ്ധതി വേഗത്തിലാക്കാന്‍ പൊതുഹിയറിംഗിന്‍റെ സമയം വെട്ടികുറച്ചു എങ്കിലും, ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തെ തുടര്‍ന്ന് ഇഐഎ ഡ്രാഫ്റ്റ് 2020 പഠിച്ചു എതിര്‍പ്പ് അറിയിക്കാനുള്ള അവസാന തിയതി, 2020 ആഗസ്റ്റ് 11 വരെയാക്കി നീട്ടിയിട്ടുണ്ട്.
പ്രകൃതിയോട് ചേർന്നുള്ള വികസനമാണ് ജൈവവൈവിധ്യത്തിന്റെ ആയുസ് നിശ്ചയിക്കുക. ഒരിറ്റ് ശുദ്ധവായുവിനായി അലയുന്ന നാളുകൾ ഏറെ അകലെയല്ല. ജീവന്റെ നിലനിൽപ്പിനാധാരം ഭൂമി തന്നെയെന്ന് തിരിച്ചറിഞ്ഞെ മതിയാകൂ. അതുകൊണ്ട് കാത്തു സൂക്ഷിക്കാം ഭൂമിയെ ഇനിയുള്ള തലമുറകൾക്കു വേണ്ടി കൂടി. പ്രതിരോധിക്കാം വികസനത്തിന്റെ പേരിൽ പ്രകൃതിയോട് ചെയ്യുന്ന ദ്രോഹങ്ങൾ.
രൂപരേഖയെക്കുറിച്ചുള്ള പൊതു അഭിപ്രായങ്ങൾ അറിയിക്കാനുള്ള സമയം 2020 ഓഗസ്റ്റ് 11 വരെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ eia2020-moefcc@gov.in എന്ന വിലാസത്തിൽ കേന്ദ പരിസ്ഥിതി-വനം- കാലാവസ്ഥാ മന്ത്രാലയത്തിനു (MoEFCC) ഇമെയിൽ അയക്കാവുന്നതാണ്.
https://www.facebook.com/Malayalivartha