അണ്ണാ ഡി.എം.കെയില്‍ ഭിന്നത; ഒ.പി.എസും ഇ.പി.എസും പോര് വീണ്ടും തുടങ്ങി; ഭിന്നതക്ക് കാരണം ബി.ജെ.പിയുമായുള്ള ബന്ധവും അധികാര വടംവലിയും; തമിഴ്‌നാട്ട് രാഷ്ട്രീയത്തില്‍ ഇനി അണ്ണാ ഡി.എം.കെക്ക് സംഭവിക്കുന്നത് ഇതാണ്
ജയലളിതയുടെ മരണത്തോടെ ആരംഭിച്ചതാണ് അണ്ണാ ഡി.എം.കെയുടെ പതനം. നേതാവ് നഷ്ടപ്പെട്ടതോടെ പടക്കളത്തില്‍ പരസ്പരം പോരടിക്കുന്ന അണ്ണാ ഡി.എം.കെ ഇത്രയും കാലം മുന്നോട്ട് പോയത് തന്നെ അത്ഭുതമാണ്. അതില്‍ നല്ലൊരു പങ്ക് വഹിച്ചത് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരും നരേന്ദ്രമോദിയുമാണെന്ന കാര്യത്തില്‍ സംശയമില്ല. ജയലളിതയുടെ കാലത്ത് മോദി തമിഴ്‌നാട്ടിനോട് കാട്ടിയത് സൗഹൃദമാണെങ്കില്‍ ഇ. പളനി സ്വാമി നേതൃത്വം നല്‍കുന്ന തമിഴ്‌നാട് സര്‍ക്കാര്‍ നരേന്ദ്രമോദിയോട് കാട്ടുന്നത് വിധേയത്വമാണ്. ഇതു തന്നെയാണ് അണ്ണാ ഡി.എം.കെയിലെ പ്രധാന പ്രശ്‌നവും. ഇതിന്റെ അലയൊലിയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നതെന്നുമാത്രം.
ബിജെപി സഖ്യത്തിന്റെ പേരില്‍ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയില്‍ ഭിന്നത ശക്തമായത് ഇടപ്പാടി പളനി സ്വാമി- ഒ.പനീര്‍ശെല്‍വം പക്ഷങ്ങള്‍ പരസ്പരം കുറ്റപ്പെടുത്തല്‍ പരസ്യമാക്കുകയാണ്. മുഖ്യമന്ത്രിക്കും അനുയായികള്‍ക്കുമെതിരെ പത്ത് മന്ത്രിമാരുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ഒ പനീര്‍ശെല്‍വം കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലും ഒരു വിഭാഗം നേതാക്കള്‍ യോഗം ചേര്‍ന്നു. പനീര്‍സെല്‍വം അടുത്ത മുഖ്യമന്ത്രിയെന്ന് പറഞ്ഞ് പലയിടത്തും പോസ്റ്റര്‍ പതിച്ചു. തേനിയില്‍ എടപ്പാടി പളനി സ്വാമിയുടെ ചിത്രത്തില്‍ കരിഓയില്‍ ഒഴിച്ചു. ബിജെപി സഖ്യത്തിന്റെ പേരില്‍ എതിര്‍പ്പ് ശക്തമായതിന് പിന്നാലെയാണ് ഭിന്നത രൂക്ഷമായിരിക്കുന്നത്.
ഇതോടെ ജയലളിതയുടെ മരണത്തിന് ശേഷം തലപൊക്കിയ അധികാര തര്‍ക്കം വീണ്ടും സജീവമാകുകയാണ്. അന്ന് ഇ.പി.എസും ഒ.പി.എസും തമ്മില്‍ സന്ധിയായത് ജയലളിതയുടെ തോഴി ശശികലയും അവരുടെ അന്തരവും അടങ്ങുന്ന മന്നാര്‍ഗുഡി സംഘം അണ്ണാ ഡി.എം.കെയുടെ തലപ്പത്ത് വരാതിരിക്കാനാണ്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനം ഇ. പളനി സ്വാമിയും ഉപമുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടി തലൈവന്‍ സ്ഥാനം ഒ. പനീര്‍സെല്‍വും ഏറ്റെടുത്തു. പിന്നാലെ മന്നാര്‍ഗുഡി സംഘത്തെ അവര്‍ ഇരുവരും ചേര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. പിന്നീട് ശശികലയുടെ അനന്തരവന്‍ ദിനകരന്‍ ജയലളിതയുടെ മണ്ഡലത്തില്‍ നിന്നും ജയിച്ചെങ്കിലും പാര്‍ട്ടില്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. പിന്നാലെ ശശികല ജയലളിതയുടെ അഴിമതിക്ക് കുടപിടിച്ചതിന് ബംഗഌര്‍ ജയിലിലാകുകയും ചെയ്തു. ഇതോടെ അണ്ണാ ഡി.എം.കെയുടെ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക വെടി നിര്‍ത്തലുണ്ടായി. അതിന് മോദി തന്നെ നേരിട്ട് ഇടപെടുവെന്നുള്ള വാര്‍ത്തകളുമുണ്ടായിരുന്നു.
ഇ.പി.എസ് സംഘത്തിന് ബി.ജെ.പിയോട് അടുത്തു നില്‍ക്കാനാണ് താല്‍പര്യം. എന്നാല്‍ ഒ.പി.എസിന് തമിഴ്‌നാട്ട് രാഷ്ട്രീയത്തിനൊപ്പം നില്‍ക്കാനും. കാരണം ബി.ജെ.പി നിലപാടുകളോട് തമിഴ്‌നാട്ടിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും താല്‍പര്യമില്ല. ഇക്കാര്യം മുന്‍ മുഖ്യമന്ത്രിയും ജയലളിതയുടെ വിശ്വസ്തനും പിന്നീട് ഒരിക്കന്‍ വിശ്വാസ വഞ്ചനയും നടത്തിയ ഒ.പി.എസ് എന്ന രാഷ്ട്രീയക്കാരന് അറിയാം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒ.പി.എസിന്റെ ചരടുവലിയെല്ലാം. അതുകൊണ്ടു തന്നെയാണ് സി.എ.എ വിഷയത്തില്‍ ഇ.പി.എസും ഒ.പി.എസും ഇരുഭാഗത്ത് നിന്നത്. ആദ്യം കേന്ദ്ര സര്‍ക്കാരിനൊപ്പം നിന്നെങ്കിലും പിന്നീട് ഇ.പി.എസിന് പേലും സി.എ.എ നിയമം തമിഴ്‌നാട്ടില്‍ നടപ്പാക്കില്ലെന്നും പറയേണ്ടി വന്നു. ഇതിന് കാരണം അണ്ണാ ഡി.എം.കെയില്‍ തന്നെ ബി.ജെ.പി ബന്ധത്തിനെതിരെ ഉയര്‍ന്ന അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ്.
ഇന്ന് പക്ഷേ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാണ്. തമിഴ്‌നാട്ടില്‍ അണ്ണാ ഡി.എം.കെക്ക് ശക്തി നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇനി അധികാരത്തില്‍ അവര്‍ തിരിച്ചുവരണമെങ്കില്‍ അത്ഭുതങ്ങള്‍ നടക്കണം. എന്നിട്ടും പര്‌സപരം പോരടിക്കുന്നത് പാര്‍ട്ടിയുടെ മേധാവിത്വം സ്വന്തമാക്കാനുള്ള തന്ത്രമാത്രമാണ്.
https://www.facebook.com/Malayalivartha