കല്യാണം ഉറപ്പിച്ച ശേഷം ഉമ്മന്‍ ചാണ്ടിയുടെ കൈപ്പടയില്‍ തപാലില്‍ വന്ന കത്ത് വെപ്രാളത്തോടെയും നാണത്തോടെയും തുറന്നു നോക്കി...43 വര്‍ഷം പിന്നിടുന്ന ദാമ്പത്യത്തെ കുറിച്ച് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ രണ്ടാമത്തെ മത്സരത്തിന്റെ കാലത്താണ് കല്യാണം ഏതാണ്ട് വാക്കുറപ്പിച്ചത്. പി.സി.ചെറിയാനാണ് എതിര്‍ സ്ഥാനാര്‍ഥി. കടുപ്പമാണ്. നീ ശരിക്കു പ്രാര്‍ഥിച്ചോ - എന്റെ കസിനും പേടിപ്പിച്ചു. എങ്ങാനും തോറ്റുപോയാല്‍ കെട്ടാന്‍ പോകുന്ന പെണ്ണിന്റെ ഭാഗ്യക്കേടാണെന്ന് ആരെങ്കിലും പറഞ്ഞാലോ എന്നോര്‍ത്ത് മറിയാമ്മ ഉള്ളുരുകിയങ്ങ് പ്രാര്‍ഥന തുടങ്ങി. അന്ന്, ഉമ്മന്‍ ചാണ്ടിയെയോ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയോ കുറിച്ച് എനിക്കു വലിയ പിടിയൊന്നുമുണ്ടായിരുന്നില്ലെന്ന് പറയുന്നു മറിയാമ്മ.
ആ സമയത്താണ് മണവാളന്റെ കൈപ്പടയില്‍ തപാലില്‍ ഒരു കത്ത് വന്നത്. ആദ്യത്തെ പ്രേമലേഖനം! ആകെ വെപ്രാളവും നാണവും. തുറന്നു നോക്കിയപ്പോള്‍ രണ്ടേ രണ്ടു വരി: ''തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ്. പ്രാര്‍ഥിക്കണം''. അദ്ദേഹം ജയിച്ചു; നല്ല ഭൂരിപക്ഷത്തോടെ. അന്നനുഭവിച്ച സന്തോഷം! പിന്നെയങ്ങോട്ട് എത്രയെത്ര തിരഞ്ഞെടുപ്പുകള്‍. പക്ഷേ അന്നത്തെ ആ സന്തോഷത്തിന്റെയത്ര വരില്ല അതൊന്നും. ആ ജയത്തോടെ മന്ത്രിയായി. അതോടെ കല്യാണം നീണ്ടുപോയി, ചെക്കന് ഒഴിവു കിട്ടേണ്ടേ?
ചില ബന്ധുക്കളൊക്കെ കല്യാണം മാറിപ്പോകുമോ എന്നു അടക്കം പറയാന്‍ തുടങ്ങി. പക്ഷേ മറിയാമ്മയ്ക്ക് മാത്രം ഒരു പേടിയുമില്ല. തന്റെ കിലോക്കണക്കിനു തൂക്കമുള്ള പ്രേമലേഖനങ്ങള്‍ക്കു നാലഞ്ചു വരിയുടെ പിശുക്കിയുള്ള മറുപടിയും ആഴ്ചയില്‍ രണ്ടു വട്ടമുള്ള ഫോണ്‍ വിളികളും തന്നെ ധാരാളമായിരുന്നു ആ ആളെ അറിയാന്‍. അന്നുമിന്നും ഉറപ്പാണ്, ഉമ്മന്‍ചാണ്ടി ഒരു വാക്കു പറഞ്ഞാല്‍ വാക്കാണ്.
കുഞ്ഞിനെ (അങ്ങനെയാണ് അദ്ദേഹത്തെ മറിയാമ്മ വിളിക്കുന്നത്) സംബന്ധിച്ച് ഏറ്റവും ഇഷ്ടമുള്ളതും അനിഷ്ടമുള്ളതും ഒരൊറ്റ കാര്യത്തിലാണ് - ആ പാവത്തം. അത് അമ്മയില്‍ നിന്നു കിട്ടിയ സ്വഭാവമാണ്. പറ്റില്ല, ചെയ്യില്ല എന്ന് അറത്തു മുറിച്ചു പറയേണ്ടിടത്ത് കുഞ്ഞ് അതു ചെയ്യില്ല. കുഞ്ഞിനെക്കൊണ്ടതിനു കഴിയില്ല. അതൊരു കുഴപ്പമാണ്. ഒരു മനുഷ്യരിലും കാണാത്തൊരു താഴ്മയും ക്ഷമയും സഹനവുമാണ്. എല്ലാം 'പോട്ടെ, പോട്ടെ' എന്നു വയ്ക്കും.
കൊച്ചുവര്‍ത്തമാനം പറഞ്ഞിരിക്കാന്‍ 5 മിനിറ്റ് നീക്കിവയ്ക്കാനുള്ള സാവകാശമില്ലാത്ത, വീട്ടുകാര്യങ്ങള്‍ക്ക് ഒരിക്കലും ഉപകാരപ്പെടാത്ത, ഒരിക്കല്‍ പോലും ഷോപ്പിങ്ങിനു കൂട്ടുവരാത്ത ഒരാളുമായുള്ള 43 വര്‍ഷം പിന്നിടുന്ന ദാമ്പത്യത്തെ നിറവോടെ ഉറപ്പിച്ചു നിര്‍ത്തുന്നതിലും ആ 'പാവത്തം' സ്വഭാവത്തിനു വലിയ പങ്കുണ്ട്.
നല്ലൊരു സാരിയുടുത്താല്‍, നന്നായൊന്ന് അണിഞ്ഞൊരുങ്ങിയാല്‍ പ്രശംസിക്കാത്ത ഭര്‍ത്താവ് അരസികനാണെന്നു പൊതുവേ ഭാര്യമാര്‍ക്കു തോന്നാം. എനിക്കതു തോന്നാത്തത്, ഇതൊന്നും കുഞ്ഞിന്റെ ഉള്ളില്‍ തട്ടുന്ന കാര്യങ്ങളല്ലെന്ന് നല്ല ബോധ്യമുള്ളതു കൊണ്ടാണ്. മനസ്സ് നിറയെ നാട്ടുകാരും അവരുടെ പ്രശ്‌നങ്ങളുമാണ്.
അധികാരം കാണിക്കില്ല, വഴക്കിടില്ല, ആക്ഷേപിക്കില്ല. ഒരിക്കലും ദേഷ്യപ്പെട്ടിട്ടില്ല. ഒരിഷ്ടത്തിനും എതിരല്ല. സര്‍വസ്വാതന്ത്യം. ഭക്ഷണത്തിലുള്‍പ്പെടെ ഒരു നിര്‍ബന്ധവുമില്ല, പരാതിയുമില്ല. മേശപ്പുറത്തു വച്ച പഴത്തില്‍ ഒരെണ്ണം ചീത്തയായാല്‍ അതാവും കുഞ്ഞ് എടുത്തു കഴിക്കുക.
ബൈബിളിലെ പഴയ നിയമത്തിലെ യാക്കൂബ് അതിലാവണ്യവതിയായ റേച്ചലിനെ പ്രണയിച്ചു, മനസ്സാ വരിച്ചു. പക്ഷേ വിവാഹം കഴിക്കേണ്ടി വന്നത് അനാകര്‍ഷകയായ ലിയയെ. പുതുപ്പള്ളിയാണ് ഉമ്മന്‍ചാണ്ടിയുടെ റേച്ചല്‍. ഞാന്‍ ലിയ. പരസ്പര ബഹുമാനത്തോടെ, സ്‌നേഹത്തോടെ ഞങ്ങള്‍ ഒരുമിച്ചു ജീവിക്കുന്നുവെന്ന് അഭിമാനത്തോടെ പറയുന്നു ഉമ്മന്‍ചാണ്ടിയുടെ നല്ലപാതി.
https://www.facebook.com/Malayalivartha