പഠിക്കാൻ മിടുക്കി! അവളെയെങ്കിലും ജീവിക്കാൻ അനുവദിച്ചു കൂടായിരുന്നോ? വർക്കലയിൽ അച്ഛനും അമ്മയും ഏകമകളുമുൾപ്പെട്ട കുടുംബം വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...
വർക്കലയിൽ അച്ഛനും അമ്മയും ഏകമകളുമുൾപ്പെട്ട കുടുംബം വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. അവസാനമായി ആ വീട്ടിലെത്തിയ ബന്ധുക്കളും നാട്ടുകാരും ദുഃഖത്തിനിടയിലും പരസ്പരം ചോദിച്ചത് ഒരേയൊരു ചോദ്യമായിരുന്നു. ആ മകളെ ഒഴിവാക്കാമായിരുന്നില്ലേ?. സന്തോഷത്തോടെ ജീവിച്ചുവന്ന കുടുംബത്തിനുണ്ടായ ദുരവസ്ഥ ഉൾക്കൊള്ളാൻ ആർക്കും കഴിയുന്നില്ല. പഠിക്കാൻ മിടുക്കിയായിരുന്നു അനന്തലക്ഷ്മി. തക്കല നൂറുൽ ഇസ്‌ലാം കോളേജിൽ നിന്ന് എയ്‌റോ സ്‌പേസിൽ ബി.ടെക്കും മാംഗ്ലൂർ മണിപ്പാൽ യൂണിവേഴ്‌സിറ്റിയിൽനിന്ന് എം.ടെക്കും നേടിയിട്ടുണ്ട്. എം.ടെക്. നേടിയശേഷം തക്കല നൂറുൽ ഇസ്‌ലാം കോളേജിൽ കുറച്ചുനാൾ ഗസ്റ്റ് ലക്‌ചററായും പ്രവർത്തിച്ചു. തുടർന്നാണ് പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ എയ്‌റോ സ്‌പേസ് എൻജിനീയറിങ്ങിൽ ഗവേഷണത്തിനായി പോയത്. ലോക്ഡൗണിനു തൊട്ടുമുമ്പാണ് വീട്ടിലെത്തിയത്.
പിന്നീട് വീട്ടിൽ അച്ഛനും അമ്മയും മകളും ഒന്നിച്ചായിരുന്നു. കരമനയിലും ഇവർക്ക് ഫ്‌ളാറ്റുണ്ടായിരുന്നു. ലോക്‌ഡൗൺ ആയതോടെ പൂർണസമയവും അയന്തിയിലെ വീട്ടിലാണ് കുടുംബം കഴിഞ്ഞത്. സമൂഹത്തിൽ ഉന്നതനിലയിൽ ജീവിച്ചുവന്ന ഇവരെക്കുറിച്ച് ബന്ധുക്കൾക്കെല്ലാം നല്ല അഭിപ്രായം മാത്രമാണുള്ളത്. സമീപവാസികളോടു കൂടുതൽ ഇടപഴകാറില്ലെങ്കിലും എല്ലാവർക്കും കുടുംബത്തെക്കുറിച്ച് പറയാൻ നല്ലതുമാത്രമായിരുന്നു. 10 വർഷം മുമ്പാണ് അയന്തിയിലെ പഴയവീട് ആധുനിക രീതിയിൽ പുതുക്കിപ്പണിതത്. അച്ഛന്റെയും മകളുടെയും പേരുകൾ ചേർത്ത് ശ്രീലക്ഷ്മിയെന്ന് പേരുമിട്ടു. ഇന്ന് ഈ വീട് അനാഥമാണ്. നല്ലൊരു ജീവിതം സ്വപ്‌നം കണ്ട് കെട്ടിയുയർത്തിയ വീടുതന്നെ കുടുംബം ഇല്ലാതാകുന്നതിനും സാക്ഷിയായി മാറി.
ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. ഇരുനില വീട്ടിലെ താഴത്തെ നിലയിലെ കിടപ്പുമുറിയിൽ കട്ടിലോടെ കത്തിയമർന്നനിലയിലാണ് മിനിയുടെയും ശ്രീലക്ഷ്മിയുടെയും മൃതദേഹം കണ്ടത്. കിടപ്പുമുറിയിലെ ബാത്ത്‌റൂമിൽ കിടക്കുന്ന നിലയിലായിരുന്നു ശ്രീകുമാറിന്റെ മൃതദേഹം. കിടപ്പുമുറി പൂർണമായും കത്തിനശിച്ചു. മുകളിലത്തെ നിലവരെ തീ പടർന്നിരുന്നു. അഗ്നിരക്ഷാസേനയാണ് തീ കെടുത്തിയത്. പുലർച്ചെ നിലവിളിയും ശബ്ദങ്ങളും കേട്ട് സമീപവാസികൾ നോക്കുമ്പോഴാണ് വീട്ടിൽനിന്നു തീയും പുകയും ഉയരുന്നതു കണ്ടത്.
വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി. പൂട്ടിയിരുന്ന ഗേറ്റും കതകും ബലംപ്രയോഗിച്ച് തുറന്ന് അകത്തുകടന്നാണ് തീ കെടുത്തിയത്. തുടർന്ന് കിടപ്പുമുറി പരിശോധിച്ചപ്പോഴാണ് മൂന്നുപേരുടെയും മൃതദേഹം കണ്ടത്. മുറികളും കോണിപ്പടിയുമുൾപ്പെടെ തടികൊണ്ട് നിർമിച്ചിരുന്നതിനാൽ തീ പെട്ടെന്ന് ആളിപ്പടർന്ന് മുകളിലെ നില വരെയെത്തി. പോലീസ് പരിശോധനയിൽ മറ്റൊരു കിടപ്പുമുറിയിൽനിന്നാണ് ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്.
സാമ്പത്തിക ബാധ്യത കാരണമാണ് ജീവനൊടുക്കുന്നതെന്നാണ് കുറിപ്പിലുള്ളത്. കോൺട്രാക്ട് ജോലിയുമായി ബന്ധപ്പെട്ട് ഒരാൾ വഞ്ചിച്ചെന്നും പരാമർശമുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വർക്കല ഇൻസ്‌പെക്ടർ ജി.ഗോപകുമാർ പറഞ്ഞു. ഫൊറൻസിക്, സയന്റിഫിക് വിഭാഗങ്ങളും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ കോവിഡ് പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു മാറ്റിയിരിക്കുകയാണ്. ഡിഫൻസിലെ കരാറുകാരനായ ശ്രീകുമാർ പാങ്ങോട് കേന്ദ്രമായുള്ള എം.ഇ.എസിന്റെ (മിലിട്ടറി എൻജിനിയറിംഗ് സർവീസ്) കോൺട്രാക്ടറാണ്. കൃത്യസമയത്ത് കരാർ ജോലികൾ പൂർത്തിയാക്കി കൈമാറുന്ന പ്രകൃതക്കാരനാണ് ശ്രീകുമാർ. ശ്രീകുമാറിന്റെ പിതാവും വർഷങ്ങളായി ഡിഫൻസിലെ കരാറുകാരനായിരുന്നു. അടുത്തിടെ എം.ഇ.എസിന്റെ ആക്കുളത്തുളള കരാർ പണി ഏറ്റെടുത്ത ശ്രീകുമാർ അത് പതിവുപോലെ സബ് കോൺട്രാക്ടറായ സുഹൃത്തിന് നൽകി.
എന്നാൽ അയാൾ പണി പാതിവഴിയിൽ ഉപേക്ഷിച്ചു. ഇതോടെ പണികൾ പൂർത്തീകരിക്കാൻ ശ്രീകുമാറിന് ബാങ്ക് വായ്‌പ കൂടാതെ കടവും വാങ്ങേണ്ടിവന്നു. പണി പൂർത്തിയാക്കിയതിൽ കാലതാമസമുണ്ടായതോടെ യഥാസമയം ബില്ല് മാറിയില്ല. കടംകൊടുത്തവരും വായ്‌പയെടുത്ത ബാങ്ക് അധികൃതരും ഉൾപ്പെടെ ശ്രീകുമാറിനെ മാനസിക സമ്മർദത്തിലാക്കി. ആഴ്ചകൾക്ക് മുമ്പ് ഒരു സ്വകാര്യ ബാങ്കിന്റെ വാഹനം ശ്രീകുമാറിന്റെ വീടിന്റെ മുൻവശത്തെത്തുകയും ഉദ്യോഗസ്ഥർ വീടിന്റെ ചിത്രങ്ങൾ പകർത്തുകയും ചെയ്‌തതായി അയൽവാസികൾ പറയുന്നു.
കടബാദ്ധ്യത തീർക്കാൻ ശ്രീകുമാറിന്റെ വസ്‌തുവും വീടും കൂടാതെ വീടിന്റെ മുൻവശത്തുള്ള 65 സെന്റ് സ്ഥലവും വിൽക്കാൻ ശ്രമം നടത്തി. 10 സെന്റ് വസ്‌തുവിലുള്ള ഇരുനില വീട്ടിലാണ് ശ്രീകുമാർ താമസിച്ചിരുന്നത്. ഒരുകോടിയോളം രൂപ വിലമതിപ്പുള്ള വീടും വസ്‌തുവുമാണിത്.
താമസിക്കുന്ന വീടിന്റെ മുൻവശത്തുള്ള ഒന്നരക്കോടി രൂപ വിലമതിക്കുന്ന 65 സെന്റ് സ്ഥലവും വിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കൊവിഡ് കാലത്ത് വാങ്ങാനെത്തിയവർ വിലകുറച്ച് പറഞ്ഞതോടെയാണ് ശ്രമം പാഴായത്. തിരുവനന്തപുരം കിള്ളിപ്പാലത്ത് ശ്രീകുമാറിന് ഫോർ ഫില്ലേഴ്സ് എന്ന ബിൽഡിംഗിൽ സ്വന്തമായി ഫ്ളാറ്റുണ്ട്. 8 വർഷം മുമ്പ് ഏകദേശം 45 ലക്ഷം രൂപ മുടക്കിയാണ് ഫ്ലാറ്റ് വാങ്ങിയത്. കടബാദ്ധ്യതയ്‌ക്കിടെ ചെന്നൈ ആസ്ഥാനമായുള്ള ഒരു ബാങ്ക് വായ്‌പ നൽകാൻ സന്നദ്ധരായി മുന്നോട്ടുവരികയും ബാങ്കിൽ വായ്‌പ പാസായതായും വിവരമുണ്ട്. ഇതിനിടെ കൊവിഡ് മഹാമാരി വന്നതോടെ തുടർ നടപടികൾക്കായി ശ്രീകുമാറിന് ചെന്നൈയിലേക്ക് പോകാൻ കഴിഞ്ഞില്ല. അടുത്തയാഴ്ച ഇതിന്റെ ആവശ്യങ്ങൾക്കായി പോകേണ്ടതുണ്ടെന്ന് ശ്രീകുമാർ അടുത്ത ബന്ധുക്കളോട് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha